ഓഹരി അവലോകനം / സോണിയ ഭാനു
പ്രതീക്ഷിച്ചപോലെതന്നെ ഇന്ത്യൻ ഓഹരിവിപണിനിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാനുള്ള ബുൾ ഇടപാടുകാരുടെ ആദ്യശ്രമം വിജയംകണ്ടു. രണ്ടാഴ്ചനിക്ഷേപകരുടെ ഉറക്കംനഷ്ടപ്പെടുത്തിയ വിൽപ്പനക്കാരെ താത്കാലികമായി ഒതുക്കാനായെങ്കിലും അവർ കരുത്തരാണെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് വാരത്തിന്റെ അവസാന രണ്ടു ദിവസങ്ങളിൽ നാം കണ്ടത്.
മാർച്ച് സീരീസിന്റെ ആദ്യവാരത്തിനു തിളക്കം പകരാനായതു ബുൾ ഇടപാടുകരുടെ ആത്മവിശ്വാസം ഉയർത്തിയതിനൊപ്പം പ്രമുഖ ഇൻഡെക്സുകൾ രണ്ടര ശതമാനത്തിൽ അധികം നേട്ടം കൈവരിച്ചതും അഭിമാനാർഹം. ബോംബെ സെൻസെക്സ് 1305 പോയിന്റും നിഫ്റ്റി 409 പോയിന്റും പ്രതിവാര മികവിലാണ്.
വിദേശഫണ്ടുകൾ തുടക്കത്തിൽ കാണിച്ച നിക്ഷേപ താത്പര്യം നിഫ്റ്റിയെ 14,529 ൽനിന്നു 15,261 പോയിന്റ് വരെ കയറ്റി. ക്ലോസിംഗിൽ 14,938 ലാണ്.
ഇന്നു നിഫ്റ്റിക്ക് 14,890ലും 14,780ലും സപ്പോർട്ടുണ്ട്. എന്നാൽ, ഈ വാരം വിലയിരുത്തിയാൽ ആദ്യതാങ്ങ് 14,626 പോയിന്റിലും പ്രതിരോധം 15,261 പോയിന്റിലുമാണ്. അതായത്, ഈ റേഞ്ച് മറികടന്ന് ഏതു ദിശയിലേക്ക് വിപണി സഞ്ചരിച്ചാലും അതിൽ പിടിമുറുക്കാൻ ഊഹക്കച്ചവടക്കാർ രംഗത്തിറങ്ങും. നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുമ്പോൾ പാരാബോളിക്ക് എസ്എആർ ബുള്ളിഷാണ്. വീക്ക്ലി ചാർട്ടിൽ എംഎസിഡി സിഗ്നൽ ലൈനിനു മുകളിൽസഞ്ചരിച്ചുകൊണ്ട് ബുള്ളിഷ് മനോഭാവം തുടരുകയാണെങ്കിലും ഒരു റിവേഴ്സ് ട്രൻഡിനുള്ള സാധ്യത തെളിയുന്നുണ്ട്.
ബോംബെ സെൻസെക്സ് വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ 50,405 പോയിന്റിലാണ്. ഈവാരം 49,383ലെ ആദ്യതാങ്ങ് നിലനിർത്തി 51,483ലേക്കു ചുവടു വയ്ക്കാനായാൽ അടുത്തലക്ഷ്യം 52,561 പോയിന്റായി മാറും, അതേസമയം, ആദ്യസപ്പോർട്ടിൽ കാലിടറിയാൽ സെൻസെക്സിൽ 48,361 പോയിന്റ്വരെ തിരുത്തൽ തുടരാം.
മുൻ വാരം വ്യക്തമാക്കിയതാണു രൂപയുടെ മൂല്യം മെച്ചപ്പെടുമെന്നകാര്യം. വിനിമയനിരക്ക് 73.91ൽനിന്നു 72.60 ലേക്കു ശക്തിപ്രാപിച്ചശേഷം ക്ലോസിംഗിൽ ഡോളറിനു മുന്നിൽ രൂപ 73.16 ലാണ്. വിദേശനിക്ഷേപം ഉയർന്നാൽ വീണ്ടും കരുത്തു നേടാം. ഈവാരം രൂപ 72.56-73.37 റേഞ്ചിൽ നീങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.