ഓഹരി അവലോകനം / സോണിയ ഭാനു
നുഴഞ്ഞുകയറിയ കരടിക്കൂട്ടംവാരാന്ത്യം ഇന്ത്യൻ മാർക്കറ്റിൽ താണ്ഡവമാടിയതു നിക്ഷേപകരുടെ ഉറക്കം നഷ്ടപ്പെടുത്തി. ബോംബെ സെൻസെക്സ് 1790 പോയിന്റും നിഫ്റ്റി 452 പോയിന്റും നഷ്ടത്തിലാണ്, രണ്ടു സൂചികയ്ക്കും പോയവാരം മൂന്നു ശതമാനം തിരിച്ചടി നേരിട്ടു.
ആഗോളവിപണിക്കു മുന്നിൽ പുതിയ കടമ്പകൾ ഉയരുന്നു. സിറിയയ്ക്കുനേരെയുണ്ടായ യുഎസ് ആക്രമണം പാശ്ചാത്യ വിപണികളെ വാരാന്ത്യം പ്രകമ്പനം കൊള്ളിച്ചു. യുഎസ് ഡോളർ സൂചിക തളർച്ചയെ മറികടന്നതും അമേരിക്കൻ കടപത്രങ്ങൾക്ക് പ്രിയമേറിയതും രാജ്യാന്തരഫണ്ടുകളെ എമേർജിംഗ് വിപണികളിൽനിന്നു പിന്തിരിപ്പിക്കാം.
നിഫ്റ്റി 14,981ൽനിന്ന് 15,176വരെ ഉയർന്നപ്പോൾ വിൽപ്പനക്കാർ വിപണിക്കുമേൽ ആധിപത്യം ഉറപ്പിച്ചു. പൊസിഷനുകളിൽ വരുത്തുന്ന മാറ്റം സൂചികയെ ഉഴുതുമറിക്കുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
വെളളിയാഴ്ച നിഫ്റ്റി 14,467 പോയിന്റിലേക്കിടിഞ്ഞ ശേഷം ക്ലോസിംഗിൽ 14,529 ലാണ്. മുൻവാരംസൂചിപ്പിച്ച സെക്കൻഡ് സപ്പോർട്ടായ 14,570 നു മുകളിൽ ഇടം കണ്ടെത്താനാവാത്തതു ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നതിനാൽ ഈവാരം 14,272 പോയിന്റ് നിർണായകമാവും. ഈ സപ്പോർട്ട് നിലനിർത്താനായാൽ വിപണി 14,981 ലേക്കുയരാം, എന്നാൽ താങ്ങ് നഷ്ടപ്പെട്ടാൽ തിരുത്തൽ 14,015 വരെ തുടരാം. വെള്ളിയാഴ്ച നിഫ്റ്റി 3.7 ശതമാനം ഇടിഞ്ഞതിനിടെ 21 ദിവസങ്ങളിലെ ശരാശരിയായ 14,750ലെ സപ്പോർട്ട് നഷ്ടപ്പെട്ടെങ്കിലും ഇനി 50 ദിവസങ്ങളിലെ ശരാശരിയായ 14,500 റേഞ്ചിൽ താങ്ങ് ലഭ്യമായില്ലെങ്കിൽ നിഫ്റ്റി 14,272 വരെ പരീക്ഷണങ്ങൾ തുടരാം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർഎന്നിവ സെൽ സിഗ്നൽ നൽകി. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ എന്നിവ ഓവർ സോൾഡാണ്. മുൻവാരം സൂചിപ്പിച്ചപോലെ റിവേഴ്സ് ട്രെൻഡിലാണ് ഡെയ്ലി, വീക്കിലിചാർട്ടുകളിൽ എംഎസിഡിയെങ്കിലുംസിഗ്നൽ ലൈനിന് മുകളിൽ നീങ്ങുന്നതിനാൽ ബുള്ളിഷ് മനോഭാവം തുടരാം.
സെൻസെക്സിന് 50,000 പോയിന്റിലെ നിർണായക താങ്ങ് നഷ്ടപ്പെട്ടു. 50,889ൽനിന്ന് 51,386വരെ കയറിയെങ്കിലും പിന്നീട് സൂചിക ദുർബലമായി 48,890 ലേക്കിടിഞ്ഞു.
ക്ലോസിംഗിൽ 49,099ൽ നിലകൊള്ളുന്ന സെൻസെക്സ് 50,693ലേക്ക് തിരിച്ചുപോക്കിന് ശ്രമിക്കാം. എന്നാൽ, ആ നീക്കം വിജയിച്ചില്ലെങ്കിൽ 48,197 ലേക്കു തളർന്നാൽ മാസമധ്യം സൂചിക 47,295വരെ താഴാം. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് വീണ്ടും അപായസൂചന നൽകി ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന റേഞ്ചിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.