ഓഹരി അവലോകനം / സോണിയ ഭാനു
യു എസ്-യുറോപ്യൻ ഓഹരി ഇൻഡക്സുകളിൽ അലയടിച്ച ബുൾ തരംഗം ഏഷ്യൻ മാർക്കറ്റുകളെ പുളകം കൊള്ളിച്ചു. പുതു വർഷത്തിന്റെ ആദ്യവാരത്തിന് തിളക്കം പകരാൻ ഫണ്ട് ഭീമൻമാർ സംഘടിതമായി നടത്തിയ നിക്ഷേപം ആഗോള ഓഹരി കമ്പോളത്തിലെ ഇൻഡക്സുകളെയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിച്ചു.
കാളകൂറ്റൻമാർ മുൻ നിര ഓഹരികൾ കൈപിടിയിൽ ഒതുക്കാൻ മത്സരിച്ചത് ബോംബെ സെൻസെക്സിനെയും നിഫ്റ്റിയെും പുതിയ ഉയരത്തിലെത്തിച്ചു. നിഫ്റ്റി 2.35 ശതമാനവും സെൻസെക്സ് രണ്ട് ശതമാനവും പ്രതിവാരം നേട്ടത്തിലാണ്. ഒരാഴ്ച കൊണ്ട് ബി എസ് ഇ 913 പോയിൻറ്റും നിഫ്റ്റി 328 പോയിൻറ്റും കയറി.
14,018 ൽ നിന്നും നിഫ്റ്റി മികവോടെയാണ് ട്രേഡിംഗ് തുടങ്ങിയത്. ഓപ്പണിംഗ് ദിനത്തിലെ ലാഭമെടുപ്പിൽ 13,953 ലേയ്ക്ക് സുചിക പരീക്ഷണം നടത്തിയ വേളയിൽ ബ്ലൂചിപ്പ് ഓഹരികളിൽ വാങ്ങൽ താൽപര്യം കനത്തതോടെ തുടർന്നുള്ള ദിവസങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ച് നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി 14,367.34 പോയിൻറ്റ് വരെ കയറി, ക്ലോസിംഗിൽ നിഫ്റ്റി 14,347 ലാണ്. കാര്യമായ തിരുത്തലുകൾക്ക് അവസരം ലഭിക്കാതെയുള്ള മുന്നേറ്റമാണ് കാഴ്ച്ചവെയ്ക്കുന്നത്. പിന്നിട്ട പത്ത് ആഴ്ചകളിൽ ഒൻപതിലും തിളങ്ങിയ സൂചിക ഈ കാലയളവിൽ വാരികൂട്ടിയത് 2800 പോയിൻറ്റാണ്.
ഈ വാരം സൂചികയുടെ ചലനങ്ങൾ മുഖ്യമായും വിദേശ ഫണ്ടുകളുടെ നീക്കങ്ങളെ ആസ്പദമാക്കിയാവും. കഴിഞ്ഞവാരം അവർ 4203 കോടി രൂപ നിക്ഷേപിച്ചു, ഈ മാസത്തെ മൊത്തം വാങ്ങൽ 4819 കോടി രൂപയാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സൂചികയ്ക്ക് 14,491 14,636 പോയിന്റിൽ പ്രതിരോധമുണ്ട്, ഈ തടസം ഭേദിക്കാനായാൽ ലക്ഷ്യം 15,050 പോയിന്റായി മാറും. അതേ സമയം തിരുത്തലിനുള്ള സാധ്യത തള്ളികളായാനാവാത്ത അവസ്ഥയാണ്. 14,077‐13,808 ലെ സപ്പോർട്ട് നിലനിർത്തിയാൽ ഫെബ്രുവരി സീരീസിൽ 15,000 ലേയ്ക്ക് പ്രവേശിക്കാനാവും. നിഫ്റ്റി ഫ്യൂചർ 14,000 ന് 25 പോയിൻറ് മാത്രം അകലെയാണ്. ചെറുകിട നിക്ഷേപകർ വരും ദിനങ്ങളിൽ ലാഭമെടുപ്പിന് ഉത്സാഹിക്കാനിടയുണ്ട്, എന്നാൽ ദീർഘകാല നിക്ഷേപകർ വിപണിയോട് കൂടുതൽ അടുക്കുകയാണ്.
നിഫ്റ്റിയുടെ ഡെയ്ലി, വീക്കിലി ചാർട്ടുകൾ വിലയിരുത്തിയാൽ സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ തുടങ്ങിയ ഓവർ ബോട്ടാണ്. അതേ സമയം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തും വിധം സൂപ്പർ ട്രെൻറ്റ്, പാരാബോളിക്ക് എസ് ഏ ആർ, എം എ സി ഡി എന്നിവ ബുള്ളിഷ് മൂഡിലാണ്.
ബോംബെ സെൻസെക്സ് വാരാന്ത്യം റെക്കോർഡായ 48,854.34 പോയിന്റ് എത്തിയ ശേഷം ക്ലോസിങിൽ 48,782 പോയിന്റിലാണ്. ഓപ്പണിങ് വേളയിൽ സെൻസെക്സ് 47,869 ലായിരുന്നു. ഈവാരം 47,966 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 49,226‐49,670 നെ ലക്ഷ്യമാക്കി കുതിക്കാമെങ്കിലും റെക്കോർഡ് തലത്തിൽ നീങ്ങുന്നതിനാൽ ഏത് അവസരത്തിലും പ്രോഫിറ്റ് ബുക്കിങിനുള്ള സാധ്യത ചാഞ്ചാട്ടം ശക്തമാക്കാം. ഒരു മാസക്കാലയളവിൽ സൂചിക വാരിക്കൂട്ടിയത് 3174 പോയിന്റാണ്. സെൻസെക്സ് തുടർച്ചയായ പത്താം വാരത്തിലും നേട്ടം നിലനിർത്തി. 2009 ജൂണിന് ശേഷം ഇത്തരം ഒരു റാലി വിപണിയിൽ ആദ്യമാണ്.
ഒക്ടോബർ അവസാനം മുതൽ സെല്ലിങ് മൂഡിൽ നീങ്ങുന്ന യു എസ് ഡോളർ ഇൻഡക്സ് തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. 92.82 ൽ നിന്ന് ഇതിനകം 89.05 വരെ താഴ്ന്ന ശേഷം വാരാന്ത്യം 90.02 ലാണ്. അമേരിക്കൻ രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതോടെ പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ ഡോളർ തിളങ്ങാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ഓപ്പറേറ്റർമാർ കവറിങിന് നീക്കം നടത്താം.
ഡോളർ സൂചികയിൽ പുൾബാക്ക് റാലി ഉടലെടുത്താൽ വിദേശ ഫണ്ടുകൾ അവരുടെ നിക്ഷേപ തോത് കുറക്കാം. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 73.12 ൽ നിന്ന് 73.31 ലേയ്ക്ക് ദുർബലമായത് ഇതിന്റെ സൂചനയായി വിലയിരുത്താം.
കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള മൂന്നാം ക്വാർട്ടറിലെ പ്രവർത്തന റിപ്പോർട്ടുകളെ വീക്ഷിക്കുകയാണ് വിദേശ ഓപ്പറേറ്റർമാർ. പ്രത്യേകിച്ച് മുൻനിര ഐടി കമ്പനികളുടെ ഫലങ്ങളെ. ഇന്ന് ടി സി എസ് റിപ്പോർട്ടിനോട് വിപണി പ്രതികരിക്കും.
ക്രൂഡ് ഓയിൽ ഉൽപാദനം അടുത്ത മാസം മുതൽ കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ നീക്കം എണ്ണ വില ഉയർത്തി. മുന്ന് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ ന്യൂയോർക്കിൽ എണ്ണ വില ബാരലിന് 52.60 ഡോളറായി.
ആഗോള വിപണിയിൽ സ്വർണത്തിൽ ശക്തമായ വിൽപ്പന സമ്മർദ്ധം. ട്രോയ് ഔൺസിന് 1960 ഡോളറിൽ നിന്ന് മഞ്ഞലോഹം വെള്ളിയാഴ്ച്ച 1828 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1849 ഡോളറിലാണ്. സ്വർണ വില 100 ദിവസത്തെ ശരാശരിയിലും താഴ്ന്നത് വിൽപ്പന സമ്മർദ്ദം രൂക്ഷമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.