കാർഷിക മേഖലയിൽ 3.4 ശതമാനം വളർച്ച; തുണച്ചത് ഉത്പാദനമേഖലയുടെ തിരിച്ചുവരവ്
Friday, November 27, 2020 11:10 PM IST
രണ്ടാം ത്രൈമാസ ജിഡിപിയിലെ ഇടിവ് 7.5 ശതമാനത്തിലൊതുങ്ങിയത് ഉത്പാദനമേഖലയുൾപ്പെടെയുള്ളവയുടെ തിരിച്ചുവരവിലൂടെ. നടപ്പു ധനകാര്യ വർഷത്തെ ഏപ്രിൽ- ജൂണ്‍ കാലയളവിൽ 39.3 ശതമാനം ചുരുങ്ങിയ ഉത്പാദനമേഖല രണ്ടാം ത്രൈമാസത്തിൽ, കോവിഡ് ഭയാശങ്കകൾ മറികടന്ന്, 0.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളിവിലാകട്ടെ 0.6 ശതമാനം ഇടിവായിരുന്നു ഉത്പാദനമേഖലയിലുണ്ടായത്.
മറ്റെല്ലാ മേഖലകളും കൈവിട്ട ഒന്നാം ത്രൈമാസത്തിലും പതറാതെനിന്ന കാർഷിക മേഖല രണ്ടാം ത്രൈമാസത്തിലും 3.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒന്നാം ത്രൈമാസത്തിൽ ചുരുങ്ങിയ വൈദ്യുതി, ഗ്യാസ്, ജല വിതരണ മേഖലയിലും രണ്ടാം ത്രൈമാസത്തിൽ 4.4 ശതമാനം വളർച്ചയുണ്ടായി. നിർമാണ മേഖലയുടെ ഇടിവ് ജൂലൈ - സെപ്റ്റംബറിൽ 8.6 ശതമാനത്തിലൊതുങ്ങിയതും നേട്ടമായി. ഏപ്രിൽ- ജൂണ്‍ കാലയളവിൽ നിർമാണ മേഖല 50.3 ശതമാനം ചുരുങ്ങിയിരുന്നു.
മുൻ ത്രൈമാസം 47 ശതമാനം താഴോട്ടുപോയ ഹോട്ടൽ, ഗതാഗത മേഖലയുടെ തളർച്ച ഇക്കുറി 15 ശതമാനത്തിൽ നിന്നു. ഖനനമേഖലയും നില മെച്ചപ്പെടുത്തി. അതേസമയം, ധനകാര്യ- റിയൽ എസ്റ്റേറ്റ് മേഖലയും പൊതുഭരണ മേഖലയും രണ്ടാം ത്രൈമാസത്തിൽ കൂടുതൽ ചുരുങ്ങിയത് കോവിഡ് വ്യാപനംമൂലമുണ്ടായ സാന്പത്തിക മുരടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 8.1 ശതമാനം , 12.2 ശതമാനം എന്നിങ്ങനെയാണ് യഥാക്രമം ഈ മേഖലകളുടെ തളർച്ച.
ആശങ്കയുടെ ധനക്കമ്മി
മുംബൈ: നടപ്പു സാന്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ രാജ്യത്തെ ധനക്കമ്മി 9.53 ലക്ഷം കോടി രൂപയായി. ബജറ്റ് പ്രതീക്ഷയിലെ വാർഷിക ധനക്കമ്മിയുടെ 126 ശതമാനമാണിത്. അറ്റ നികുതി വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.7 ശതമാനം താണ് 5.76 ലക്ഷം കോടി രൂപയായി. മൊത്ത ചെലവ് 16.6 ലക്ഷം കോടി രൂപ. നടപ്പു ധനകാര്യവർഷം ധനക്കമ്മി ഇന്ത്യൻ ജിഡിപിയുടെ 8 ശതമാനം കടക്കുമെന്നാണു വിലയിരുത്തൽ. കോവിഡിനെത്തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യമാണു ധനക്കമ്മി കുതിക്കാൻ കാരണം.
അലക്സ് ചാക്കോ