ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: വിദേശ ഫണ്ടുകൾ രണ്ട് ദശകത്തിനിടയിലെ എറ്റവും കനത്ത നിക്ഷേപത്തിന് ഇന്ത്യൻ മാർക്കറ്റിൽ മത്സരിച്ച് ഓഹരി സൂചിക സർവകാല റിക്കാർഡിലേയ്ക്ക് ഉയർത്തി. ബോംബെ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം വാരത്തിലും നേട്ടത്തിലാണ്. ബിഎസ്ഇ സൂചിക 439 പോയിൻറ്റും എൻ എസ് ഇ 139 പോയിൻറ്റും വർദ്ധിച്ചു. പ്രമുഖ ഫാർമ്മ കമ്പനിയുടെ കോവിഡ് വാക്സിൻ വരവ് സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിന് വഴി ഒരുക്കുമെന്ന പ്രത്യാശയിലാണ് ലോകം. ഇതേ പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ അഞ്ച് മാസത്തെ ഉയർന്ന റേഞ്ചിലേയ്ക്ക് ആഗോള വിപണിയിൽ സഞ്ചരിച്ചു.
ദീപാവലി മുഹൂർത്ത വ്യാപാരത്തിലെ ബുൾ തരംഗം കൂടുതൽ ശക്തിപ്രാപിച്ചതിനൊപ്പം മുൻ നിര ഓഹരികളുടെ വിലയും ശ്രദ്ധേയമായി. വിദേശ ഫണ്ടുകൾ ഈ മാസം ഇതിനകം 46,251 കോടി രൂപയുടെ ഓഹരികൾ വാരി കൂട്ടി, രണ്ട് ദിശകത്തിനിടയിൽ നവംബറിൽ ഇത്ര കനത്ത നിക്ഷേപം ആദ്യമാണ്. നടപ്പ് സാമ്പത്തിക വർഷം 1.34 ലക്ഷം കോടി രൂപ അവർ ഓഹരിയിൽ നിക്ഷേപിച്ചു.
വർഷാന്ത്യത്തിലും അവർ കാണിക്കുന്ന താത്പര്യം കണക്കിലെടുത്താൽ പുതുവർഷത്തിലും ഫണ്ടുകൾ നിഷേപകരായി തുടരാം. സാധാരണ നവംബർ മുതൽ ബാധ്യതകൾ കുറക്കുകയാണ് അവരുടെ പതിവ്. അമേരിക്കൻ തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഡോളർ സൂചികയിലെ ചാഞ്ചാട്ടം ഇന്ത്യയിലേയ്ക്കുള്ള പണപ്രവാഹം ഉയർത്തി.
ആഭ്യന്തര ഫണ്ടുകൾ എന്ത് ഭാവിച്ചാണ് കരുനീക്കങ്ങൾ നടത്തുന്നതെന്ന ആശയകുഴപ്പത്തിലാണ് പ്രദേശിക ഇടപാടുകാർ. നവംബറിൽ മാത്രം 32,600 കോടി രൂപയുടെ വില്പന അവർ നടത്തി. തുടർച്ചയായ ആറാം മാസമാണ് അവർ വില്പനക്കാരാവുന്നത്.
നിഫ്റ്റി നവംബർ സീരീസ് സെറ്റിൽമെൻറ്റിന് ഒരുങ്ങുകയാണ്. വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെൻറ്റിന് മുന്നോടിയായി വൻ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. നിഫ്റ്റി 12,720 ൽ നിന്ന് സർവകാല റിക്കാർഡായ 12,963 വരെ കയറിയെങ്കിലും ക്ലോസിംഗിൽ 12,859 പോയിന്റിലാണ്. മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 12,870 ന് മുകളിൽ വാരാന്ത്യം ഇടം കണ്ടത്താൻ കഴിയാഞ്ഞത് ചാഞ്ചാട്ടം സൃഷ്ടിക്കാം. ഈ വാരം നിഫ്റ്റിക്ക് 12,971 ൽ തടസമുണ്ട്, ഇത് മറികടന്നാൽ 13,083 പോയിന്റിലേയ്ക്കും ഡിസംബറിൽ 13,316 ലേയ്ക്കും സൂചികയുടെ ദൃഷ്ടി തിരിയാം. വാരമധ്യം വില്പനക്കാർ പിടിമുറുക്കിയാൽ 12,738 ലും 12,617 പോയിന്റിലാണ് സപ്പോർട്ട്. സെക്കൻഡ് സപ്പോർട്ട് നിലനിൽക്കുവോളും ബുൾ ഇടപാടുകാരുടെ ആധിപത്യം തുടരും.
നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡ്, എംഎസിഡി തുടങ്ങിയവ ബുള്ളിഷ് ട്രൻഡിലാണ്. എന്നാൽ, മറ്റ് ഇൻഡിക്കേറ്ററുകൾ തുടർച്ചയായ രണ്ടാം വാരത്തിലും അപായ സുചന നൽകി. ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ യും ഓവർ ബോട്ടാണ്. ഇത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാമെന്നതിനാൽ ചെറുകിട നിക്ഷേപകർ ഈവാരം കരുതലോടെ പുതിയ ബാധ്യതകൾക്ക് മുതിരുക.
ബോംബെ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 44,000 കടന്നു. 43,444 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച സെൻസെക്സ് മുൻ നിര ഓഹരികളിലെ കനത്ത വാങ്ങലുകളുടെ പിൻബലത്തിൽ റെക്കോർഡായ 44,220 പോയിൻറ്റ് വരെ ഉയർന്ന ശേഷം 43,882 ൽ ക്ലോസ് ചെയ്തു. ഈവാരം 43,480 ലെ താങ്ങ് ആദ്യ പകുതിയിൽ നിലനിർത്തിയാൽ 44,257 ലേയ്ക്കും തുടർന്ന് 44,632 പോയിന്റിലേയ്ക്കും പ്രവേശിക്കാൻ വേണ്ട കുരുത്ത് കണ്ടത്താനാവും.
വിദേശ പണപ്രവാഹം രൂപയ്ക്കും തിളക്കം പകർന്നു. വിനിമയ നിരക്ക് 48 പൈസ മെച്ചപ്പെട്ട് 74.11 ലേയ്ക്ക് കയറി. ഈവാരം രൂപ 73.50 ലും 75 നുമിടയിൽ നീങ്ങാം. യു എസ് ഫെഡ് റിസർവും, യുറോപ്യൻ കേന്ദ്ര ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ളണ്ടും കോവിഡ് സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജിനുള്ള നീക്കത്തിലാണ്.
കോവിഡ് വാക്സിൻ തയ്യാറായെന്ന വിവരം ആഗോള ക്രൂഡ് ഓയിലിൽ വില ഉയർത്തി. എണ്ണ വില രണ്ട് ഡോളർ ഉയർന്ന് ബാരലിന് 42 ഡോളറിലെത്തി. പുതു വർഷം സാന്പത്തിക മേഖല മികവ് കാണിക്കുമെന്ന വിലയിരുത്തൽ എണ്ണ നേട്ടമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.