ഒാഹരി അവലോകനം / സോണിയ ഭാനു
മുംബൈ: ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയ ആവേശത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. വിദേശ പണ പ്രവാഹവും പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ വരവും കോവിഡിനുള്ള മരുന്ന് ഡിസംബറിൽ ഇറങ്ങുമെന്ന സൂചനകളും നിക്ഷേപ മേഖലയെ ആകർഷിച്ചു. ബോംബെ സെൻസെക്സും നിഫ്റ്റിയും ദീപാവലി ആഘോഷങ്ങൾക്കിടയിൽ കത്തി കയറി എക്കാലത്തെയും ഉയർന്ന നിലവാരം ദർശിച്ച അതേ ആവേശത്തിൽ അവധി ദിനങ്ങൾക്ക് ശേഷം നാളെ വ്യാപാരം പുനരാരംഭിക്കും.
സംവത് 2076 ൽ മുൻ നിര ഇൻഡക്സുകൾ പത്ത് ശതമാനം ഉയർന്നു. പുതു വർഷമായ 2077 ൽ സൂചികകൾ കുടുതൽ തിളങ്ങുമെന്ന വിശ്വാസത്തിലാണ് ഓപ്പറേറ്റർമാർ. പിന്നിട്ട പതിനൊന്ന് വർഷങ്ങളിലെ മുഹൂർത്ത കച്ചവടങ്ങൾ പരിശോധിച്ചാൽ ഏഴ് തവണ സൂചികകൾ മുന്നേറിയപ്പോൾ നാല് തവണ വിപണിക്ക് ഈ ശുഭമുഹൂർത്തത്തിൽ കാലിടറി.
ഒരു മണിക്കൂർ നീണ്ട ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ വിപണി മൂല്യത്തിൽ 94,381.68 കോടി രൂപയുടെ വർദ്ധന. ഓരോ മിനിറ്റിലും നിക്ഷേപ മൂല്യം ഉയർന്നത് 1572.6 കോടി രൂപ വിതമാണ്.
സംവത് 2076 ൽ ഇന്ത്യയിൽ 90 ശതമാനം ഓഹരികളും മികവിലായിരുന്നു. പുതു വർഷമായ 2077 ൽ ബാങ്ക്, ഓട്ടോമൊബൈൽ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, ക്യാപിറ്റൽ ഗുഡ്സ്, സിമൻറ്, സ്റ്റീൽ, ഐ റ്റി, എഫ് എം സി ജി വിഭാഗങ്ങൾ ശ്രദ്ധിക്കപ്പെടാം.
സെൻസെക്സ് ആറ് ദിവസം കൊണ്ട് 1744 പോയിൻറ്റും നിഫ്റ്റി 510 പോയിൻറ്റും ഉയർന്നു. തുടർച്ചയായ പതിനൊന്നിൽ പത്ത് ദിവസവും വിപണിക്ക് മികവ് കാണിച്ചത് നേട്ടം തന്നെയെങ്കിലും കാര്യമായ സാങ്കേതിക തിരുത്തലിന് അവസരം ലഭിച്ചില്ലെന്നത് ചാഞ്ചാട്ടത്തിന് ഇടയാക്കും. വിപണിയിലെ തിളക്കം കണ്ട് പുതിയ ബാധ്യതകൾ ഏറ്റടുക്കും മുന്നേ സൂചികയുടെ ഓരോ ചലനവും നിക്ഷേപകർ സസൂക്ഷ്മം നിരീക്ഷിക്കേണ്ട അവസരമാണ്.
12,256 പോയിൻറ്റിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച നിഫ്റ്റി അതിവേഗത്തിൽ മുന്നേറി. പ്രതിരോധങ്ങൾ ഒന്നിന് പുററെ ഒന്നായി തകർത്ത് സൂചിക എക്കാലത്തെയും ഉയർന്ന നിലവാരമായ 12,828.70 പോയിൻറ് വരെ കയറിയ ശേഷം 12,770 ലാണ്. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ക്ലോസിങ് ഇല്ലാത്തതിനാൽ ഇതേ നിലവാരത്തിൽ ചെവ്വാഴ്ച് ഇടപാടുകൾ പുനരാരംഭിക്കും.
നിലവിലെ സ്ഥിതിഗതികൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ 12,870 ൽ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 13,021 നെ ഉറ്റ്നോക്കും. വിപണിയിലെ ബുള്ളിഷ് ട്രൻഡ് കണക്കിലെടുത്താൽ സൂചിക 13,424 വരെ ഉയരാമെങ്കിലും തിരുത്തൽ അനിവാര്യമായി മാറുകയാണ്. 12,467 ലെ താങ്ങ് നിലനിൽക്കുവോളം വിപണി മികവിൽ തന്നെയാണ്. എന്നാൽ ഈ താങ്ങ് നഷ്ടപ്പെട്ടാൽ 12,215 ലേയ്ക്കും ഡിസംബറിൽ 11,800 റേഞ്ചിലേയ്ക്കും തിരിയാം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻറ്റ്, പാരാബോളിക്ക് എസ് ഏ ആർ, എം ഏ സി ഡി എന്നിവ ബുള്ളിഷ് മൂഡിലാണ്. എന്നാൽ മറ്റ് ഇൻഡിക്കേറ്റുകൾ അപായ സുചന നൽക്കുന്നു. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ തുടങ്ങിയവ ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഓവർ ബോട്ടായത് തിരുത്തലിനുള്ള സാധ്യതകളിലേയ്ക്കാണ് വിരൽ ചുണ്ടുന്നത്.
സെൻസെക്സ് അഞ്ചിൽ നാല് ദിവസവും മികവിലായിരുന്നു. 41,893 പോയിൻറ്റിൽ നിന്നുള്ള കുതിപ്പിൽ ജനുവരിയിൽ രേഖപ്പെടുത്തിയ 42,273 പോയിൻറ്റിലെ റെക്കോർഡ് തകർത്തു. മുൻ വാരം സൂചിപ്പിച്ചതാണ് ദീപാവലി വേളയിൽ സെൻസെക്സ് 43,681 ലെ ലക്ഷ്യമാക്കി നീങ്ങുമെന്ന കാര്യം. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 43,839.93 വരെ കയറിയ ശേഷം സൂചിക 43,637 ലാണ്.
ഡോളറിനായി ബാങ്കുകളും ഇറക്കുമതിക്കാരും വിപണിയിൽ എത്തിയത് രൂപയെ സമ്മർദ്ദത്തിലാക്കി. 73.97 ൽ ഓപ്പൺ ചെയ്ത രൂപയുടെ മൂല്യം വാരാന്ത്യം 74.59 ലാണ്.
വിദേശ ഓപ്പറേറ്റർമാർ ഈ മാസം 35,109 കോടി രൂപ ഇറക്കി. ഇതിൽ 29,436 കോടി രൂപ ഓഹരിയിലും 5673 കോടി കടപത്രത്തിലുമാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് നിക്ഷേപകർക്ക് അനുകൂലമാണ്. വാരാരംഭത്തിൽ 26 ലേയ്ക്ക് കയറിയെങ്കിലും പിന്നീട് താഴ്ന്ന് 19.75 ലാണ്, സൂചികയ്ക്ക് 18 ൽ താങ്ങുള്ളതിനാൽ ഈ റേഞ്ചിൽ നിന്നും ഒരു പുൾ ബാക്ക് റാലിക്ക് ഇടയുണ്ട്. അത്തരം ഒരു നീക്കം വോളാറ്റിലിറ്റി ഇൻഡക്സിനെ 25 ലേയ്ക്ക് എത്തിക്കാം. ഈ അവസരത്തിൽ ഓഹരി സൂചിക തളരാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1964 ഡോളറിൽ നിന്ന് 1857 ലേയ്ക്ക് തുടക്കത്തിൽ ഇടിഞ്ഞ അവസരത്തിലെ ഷോട്ട് കവറിങിൽ മഞ്ഞലോഹം ചെറിയ തോതിൽ ഉയർന്ന് വാരാന്ത്യം 1889 ഡോളറിലാണ്.
കോവിഡ് മൂലം ഏപ്രിൽ‐ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 47.42 ശതമാനം കുറഞ്ഞു. പ്രതിവർഷം 850 ടണ്ണിന് അടുത്ത് സ്വർണം ഇറക്കുമതി നടത്താറുണ്ടങ്കിലും ഇക്കുറി വാങ്ങൽ കുറച്ചു, ഇന്ത്യ മാത്രമല്ല ചൈനയും രംഗത്ത് സജീവമല്ല. ആ നിലയ്ക്ക് വർഷാവസാനം ആഗോള സ്വർണ വില 1800 ഡോളറിലേയ്ക്ക് തളരാനുള്ള സാധ്യതയുണ്ട്. കോവിഡ് ഭീതിക്കിടയിൽ ആഗസ്റ്റ് ആദ്യ സ്വർണം സർവകാല റെക്കോർഡായ ഔൺസിന് 2088 ഡോളർ വരെ ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.