ഓഹരി അവലോകനം / സോണിയ ഭാനു
നീണ്ട ഇടവേളയ്ക്കുശേഷം ബോംബെ സെൻസെക്സിൽ ഫ്ളാറ്റ് ക്ലോസിംഗ്. കോവിഡ് മൂലം യൂറോപ്യൻ രാജ്യങ്ങളിൽ വളരെ ഗുരുതരമായ അവസ്ഥയുണ്ടാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വിരൽ ചൂണ്ടുന്നതു സാന്പത്തിക അരാജകത്വത്തിലേക്കാണ്. യുഎസ്‐യൂറോപ്യൻ വിപണികൾ കോവിഡ് ഭീതിയിൽ വീണ്ടും തളർന്നാൽ നിക്ഷേപകർ വില്പനക്കാരാവാം.
ഒക്ടോബർ‐ഡിസംബറിൽ കോവിഡ് വീണ്ടും നാശം വിതയ്ക്കുമെന്ന സൂചനകൾ ധനകാര്യസ്ഥാപനങ്ങളെ യുറോപ്പിൽ വില്പനക്കാരാക്കാം. യൂറോപ്യൻ ഇൻഡക്സുകൾ തളർന്നാൽ അത് യുഎസിൽ പ്രതിഫലിക്കും. ഈ അവസരത്തിൽ വിദേശ ഓപ്പറേറ്റർമാർ ഏഷ്യയിലേക്ക് ശ്രദ്ധതിരിക്കാം. എന്നാൽ അവർ ഏഷ്യയിലും വില്പനയ്ക്ക് മുൻതൂക്കം നൽകിയാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും.
ബോംബെ സെൻസെക്സിന് പിന്നിട്ടവാരം എട്ട് പോയിന്റ് നഷ്ടം നേരിട്ടപ്പോൾ നിഫ്റ്റി സൂചിക 40 പോയിന്റ് നേട്ടത്തിലാണ്. നിഫ്റ്റി 235 പോയിന്റ് റേഞ്ചിനകത്ത് സഞ്ചരിച്ചിട്ടും പുതിയ ദിശ കണ്ടെത്താനായില്ല. 11,464 ൽനിന്ന് 11,618 വരെ കയറുകയും 11,383 ലേക്ക് തളരുകയും ചെയ്തശേഷം ക്ലോസിംഗിൽ 11,504 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റി 11,383 ലെ ആദ്യസപ്പോർട്ട് നിലനിർത്തി 11,620 ലേക്ക് ഉയരാൻ ശ്രമിക്കും. ഈ നീക്കം എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചാവും തുടർചലനങ്ങൾ. 11,736 അടുത്ത പ്രതിരോധമുണ്ട്. ആദ്യസപ്പോർട്ട് നഷ്ടപ്പെട്ടാൽ 11,266‐11,031 ലേക്ക് പരീക്ഷണങ്ങൾക്കു മുതിരാം. ഈ വാരം നിഫ്റ്റി സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റാണ്.
നിഫ്റ്റി അതിന്റെ 21 ഡി എംഎയ്ക്കു മുകളിലാണ്. 50 ദിവസങ്ങളിലെ ശരാശരിയായ 10,942 ലും 100 ദിവസങ്ങളിലെ ശരാശരിയായ 11,057 നിഫ്റ്റിക്ക് നിർണായക പിന്തുണ നൽക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.
മറ്റു സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലാണ്, പാരാബോളിക് എസ്എആർ ബുള്ളിഷായി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ വീണ്ടും മുന്നേറുമെന്ന സൂചനയാണ് നൽക്കുന്നത്.
ബോംബെ സെൻസെക്സ് 38,854 പോയിന്റിൽനിന്ന് 39,359 വരെ ഒരവസരത്തിൽ കയറിയ ശേഷം ക്ലോസിംഗിൽ 38,845 ലാണ്. ഈ വാരം സെൻസെക്സിന് 39,278‐39,711 റേഞ്ചിൽ പ്രതിരോധവും 38,492‐38,139 ൽ താങ്ങും പ്രതീക്ഷിക്കാം.
വോളാറ്റിലിറ്റി ഇൻഡക്സ് 20ൽനിന്ന് 21.40 വരെ ഉയർന്നങ്കിലും വാരാവസാനം 19 റേഞ്ചിലേക്കു താഴ്ന്നത് ഒരു വിഭാഗം ഓപ്പറേറ്റർമാരെ സെല്ലിംഗിൽനിന്ന് പിൻതിരിപ്പിച്ചു.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. വിനിമയനിരക്ക് 73.43ൽനിന്ന് 73.58 ലേക്ക് ഇടിഞ്ഞു. ഇതിനിടെ 2019 മേയ്ക്കുശേഷം ആദ്യമായി ചൈനീസ് നാണയമായ യുവാൻ ഡോളറിനു മുന്നിൽ കരുത്തു കാട്ടി. യുവാൻ ഒരു ശതമാനത്തിലധികം ഉയർന്ന് 6.83ൽനിന്ന് 6.74 ആയി. കൊറോണ പ്രശ്നത്തിൽ ആടിയുലഞ്ഞ ചൈനീസ് സാമ്പത്തിക മേഖലയുടെ തിരിച്ചു വരവായും ഒരു വിഭാഗം ഇതിനെ വിലയിരുത്തുന്നു. വർഷാന്ത്യം നാണയത്തിന്റെ മൂല്യം ആറര ശതമാനം ഉയരുമെന്ന കണക്കുകൂട്ടലിലാണ് ചൈനീസ് കേന്ദ്ര ബാങ്ക്.
വിദേശ നിക്ഷേപകർ ഈ മാസം 5276.50 കോടി നിക്ഷേപിച്ചു. 1766 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ശേഷിക്കുന്ന തുക അവർ കടപ്പത്രത്തിലും നിക്ഷേപിച്ചു. തുടർച്ചയായ നാലാം മാസമാണ് വിദേശ ഓപ്പറേറ്റർമാർ ഇവിടെ വാങ്ങലുകാരാവുന്നത്. ഓഗസ്റ്റിൽ അവർ 46,532 കോടി രൂപയും ജൂലൈയിൽ 3,301 കോടി രൂപയും ജൂണിൽ 24,053 കോടി രൂപയും നിക്ഷേപിച്ചു.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ മുന്നേറ്റം. എണ്ണവില ബാരലിന് 37 ഡോളറിൽനിന്ന് 41.31 ഡോളർവരെ കയറി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1940 ഡോളറിൽനിന്ന് 1948 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.