വിപണി വിശേഷം / കെ.ബി. ഉദയഭാനു
ആഗോള സ്വർണവിപണി ഒരു പതിറ്റാണ്ടിനുശേഷം പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു, ഫണ്ടുകൾ ലോംഗ് പൊസിഷനുകൾ കുറയ്ക്കുന്നു, ഉത്സവകാല ഡിമാൻഡിൽ പ്രതീക്ഷ അർപ്പിച്ച് ഉത്തരേന്ത്യൻ ആഭരണ ശാലകൾ. ആഭ്യന്തര അവധിവ്യാപാരത്തിലെ തളർച്ചയ്ക്കിടയിൽ ടയർലോബി ഷീറ്റുവില കുറച്ചു. അന്തർസംസ്ഥാന വ്യാപാരികളിൽനിന്നുള്ള ഡിമാൻഡിൽ കുരുമുളക് വീണ്ടും മുന്നേറി. നാളികേരോത്പനങ്ങളും നേട്ടത്തിൽ.
സ്വർണം
അന്താരാഷ്ട്ര സ്വർണമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലങ്ങളിലേക്ക് ചുവടുവയ്ക്കാനുള്ള അവസാന ഒരുക്കത്തിലാണ്. 2011 സെപ്റ്റംബറിലെ 1923 ഡോളറിലെ റിക്കാർഡ് പുതുക്കുന്നതിനെ ഉറ്റുനോക്കുകയാണ് ആഗോള നിക്ഷേപകർ. ഇന്നും നാളെയുമായി പുതിയ ഉയരങ്ങൾ കീഴടക്കിയശേഷം ഒരു ചെറിയ തിരുത്തൽ പ്രതീക്ഷിക്കാമെങ്കിലും വിലത്തകർച്ചയ്ക്ക് ഇനിയും കാത്തിരിക്കണം.
ന്യൂയോർക്ക് വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിംഗായ 1902 ഡോളറിലാണ് വെളളിയാഴ്ച. ഒരവസരത്തിൽ മഞ്ഞലോഹം 1906.36 ഡോളർവരെ ഉയർന്നിരുന്നു. ജനുവരി ആദ്യം ഔൺസിന് 1500 ഡോളറിൽ നീങ്ങിയ സ്വർണം മാർച്ചിൽ 1471 ഡോളറിലേക്കു താഴ്ന്ന അവസരത്തിലാണു കോവിഡ് വ്യാപനത്തിൽ ആഗോള സാമ്പത്തികരംഗം തളർന്നത്. ഇത് അവസരമാക്കി ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപകരായി.
1923 ഡോളർ മറികടന്നാൽ എവിടംവരെയെന്ന ചോദ്യമാണു ലോകം മുഴുവൻ ഉയരുന്നത്. 1840 ഡോളറിലെ താങ്ങുനിലനിർത്തി 1935 ഡോളറിലേക്ക് ഉയരാനാവും വാരമധ്യം ശ്രമം, ഈ നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 1968 ഡോളറാണ്. എന്തായാലും 2000 ഡോളറിലേക്കു കുതിക്കാനുള്ള കരുത്തു വിപണി സംഭരിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പായി തിരുത്തൽ അനിവാര്യം.
ഇടിഎഫ് ഫണ്ടുകൾ സ്വർണത്തിൽ റിക്കാർഡ് ബയ്യിംഗ് നടത്തുന്നുണ്ടെങ്കിലും ഹെഡ്ജിങ് ഫണ്ടുകൾ ലോംഗ് പൊസിഷനുകൾ കുറയ്ക്കുന്നതായാണ് ഈ അവസരത്തിൽ വിലയിരുത്തേണ്ടത്. ഇനിയുള്ള മുന്നേറ്റങ്ങളിൽ അവർ പുതിയ ഷോർട്ട് പൊസിഷനുകൾ സൃഷ്ടിക്കാം. സെപ്റ്റംബർ‐ഒക്ടോബറിൽ ആഗോള വിപണി ഒരു കൺസോളിഡേഷനു നീക്കം നടത്തിയാൽ 2021 രണ്ടാം പകുതിയിൽ സ്വർണം 1700 ഡോളറിലേക്കു തിരുത്തൽ കാഴ്ചവയ്ക്കും.
സംസ്ഥാനത്ത് പവൻ 36,600ൽനിന്ന് 37,000 കടന്നു ശനിയാഴ്ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 38,120 രൂപയായി. 1520 രൂപയാണ് പിന്നിട്ടവാരം കയറിയത്.
റബർ
രാജ്യാന്തര റബർ മാർക്കറ്റിലെ ചലനങ്ങൾക്കൊപ്പം സഞ്ചരിച്ച ഇന്ത്യൻ ടയർ വ്യവസായികൾ പിന്നീടു ചുവടുമാറ്റിച്ചവിട്ടി. അതേസമയം ടോക്കോമിൽ റബർ സെപ്റ്റംബർ അവധി 151 യെന്നിൽനിന്ന് 159 യെന്നിലേക്ക് ഉയർന്നു. വ്യവസായമേഖലയിൽനിന്ന് അനുകൂല വാർത്തകളെത്തിയാൽ 160ലെ പ്രതിരോധം തകർക്കാൻ ശ്രമം നടത്താം. ആ നീക്കം വിജയിച്ചാൽ ഡിസംബർ അവധി കിലോയ്ക്ക് 150 യെന്നിൽനിന്ന് 171വരെ മുന്നേറാം. കേരളത്തിലെ വിപണികളിൽനിന്നു ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ 13,000 രൂപയ്ക്കു ശേഖരിച്ചെങ്കിലും പിന്നീട് അവർ നിരക്ക് 12900ലേക്കുതാഴ്ത്തി. അഞ്ചാം ഗ്രേഡിന് 12,000-12,600 രൂപയിൽ വിപണനം നടന്നു. ആഭ്യന്തര അവധിയിലെ സമ്മർദം വാങ്ങലുകാരെ നിരക്കു കുറയ്ക്കാൻ പ്രേരിപ്പിച്ചു.
കുരുമുളക്
ഉത്സവകാല ഡിമാൻഡ് മുന്നിൽക്കണ്ട് ഉത്തരേന്ത്യക്കാർ കുരുമുളകിൽ കാണിച്ച താത്പര്യം തുടരുന്നു. കിലോയ്ക്ക് 304 രൂപയിൽ വിപണനം തുടങ്ങിയ അൺ ഗാർബിൾഡ് വാരാന്ത്യം 307 ലേക്കു കയറി. കാർഷികമേഖലകളിൽനിന്ന് കൂടുതൽ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങി. വ്യവസായികൾ ഉയർന്ന അളവിൽ ശ്രീലങ്കൻ ചരക്ക് നേപ്പാളിലേക്കുള്ള കയറ്റുമതിയെന്ന പേരിൽ എത്തിച്ചെങ്കിലും ഇതു പിടികൂടിയതായാണ് സൂചന. ഇതും ആഭ്യന്തര മാറക്കറ്റിനു നേട്ടമായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 4300 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 32,700 രൂപ.
ഏലം
ഏലത്തിന് ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് തിളങ്ങാനായില്ല. തൊട്ടു മുൻവാരം കിലോയ്ക്കു 2436 രൂപ വരെ ഉറപ്പുവരുത്തിയെങ്കിലും പിന്നിട്ട വാരം 2200നു മുകളിലെത്തിയില്ല. പോയവാരം നടന്ന മൂന്നു ലേലങ്ങളിലായി ഏകദേശം 2,26,624 കിലോഗ്രാം ഏലക്കയുടെ കൈമാറ്റം നടന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചരക്കുശേഖരിച്ചു. അറബ് രാജ്യങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താൽ ഉത്പന്നം മികവു നിലനിർത്താം. ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര ഇടപാടുകാർ വരും ആഴ്ചകളിൽ രംഗത്തു സജീവമായിരിക്കും.
ചുക്ക്
ചുക്കിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ ഉത്സാഹിച്ചു. ഇറക്കുമതിച്ചരക്ക് അവരുടെ ഗോഡൗണിലുണ്ടെങ്കിലും കൊച്ചിയിൽ വിപണിവില ഉയർത്തി സ്റ്റോക്കുള്ള നൂറുകണക്കിന് ടൺ ചുക്കിനും ഉയർന്ന വില ഉറപ്പുവരുത്താനുള്ള നീക്കത്തിലാണവർ. പിന്നിട്ടവാരം മികച്ചയിനം ചുക്ക് കിലോയ്ക്ക് 300 രൂപയ്ക്കു ശേഖരിക്കാൻ താത്പര്യം കാണിച്ചു. മീഡിയം ചുക്ക് 25,500 രൂപയിലും ബെസ്റ്റ് ചുക്ക് 27,500 രൂപയിലും വ്യാപാരം നടന്നു.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില ഉയർന്നു. തമിഴ്നാട്ടിൽ എണ്ണ ഉത്പാദനം കുറഞ്ഞതിനിടെ സ്റ്റോക്കിസ്റ്റുകൾ ഉയർന്ന വില ആവശ്യപ്പെട്ടതു വിപണി നേട്ടമാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 14,600ൽനിന്ന് 14,800ലേക്കുയർന്നു. കൊപ്ര 9600ൽനിന്ന് 9940 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.