ഓഹരി അവലോകനം / സോണിയ ഭാനു
പ്രതിസന്ധികൾ ചവിട്ടുപടിയാക്കി ഇന്ത്യൻ ഓഹരിഇൻഡെക്സുകൾ ജൂണിൽ കാഴ്ചവച്ച കുതിച്ചുചാട്ടം ഈ മാസവും തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എന്നാൽ വിപണിയുടെ സാങ്കേതികവശങ്ങൾ നല്കുന്ന സൂചനകൾ അത്ര ശുഭകരമല്ല. കടന്നുപോയ മാസം നിഫ്റ്റി സൂചിക 15 ശതമാനവും സെൻസെക്സ് 14.90 ശതമാനവും ഉയർന്നു. ഈ കാലയളവിൽ എൻഎസ്ഇ 1354 പോയിന്റും ബിഎസ്ഇ 4562 പോയിന്റും സ്വന്തമാക്കി.
വിദേശഫണ്ടുകളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും ഓഹരിവിപണി അൽപ്പം മറന്ന മട്ടിലാണ്. സ്ഥിതിഗതികൾ ഓരോ ആഴ്ച പിന്നിടുംതോറും കൂടുതൽ രൂക്ഷമാകുന്നതിനാൽ പ്രാദേശികനിക്ഷേപകർ കരുതലോടെ ഇനിയുള്ള ദിവസങ്ങളിൽ നീക്കം നടത്തണം. മാർച്ചിലെ താഴ്ചയായ 7500 റേഞ്ചിൽനിന്ന് നിഫ്റ്റി 3000 പോയിന്റ് തിരിച്ചുപിടിച്ചു. ഇതിനിടെ നിർണായക പ്രതിരോധങ്ങൾ പലതും സൂചിക തകർത്തത് നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. എന്നാൽ വിദേശ ഓപ്പറേറ്റർമാർ ഏതു നിമിഷവും ചുവടുമാറ്റാം. ഓരോ സാങ്കേതിക തിരുത്തലും വിപണിയുടെ അടിത്തറ ശക്തമാക്കുമെങ്കിലും പ്രോഫിറ്റ് ബുക്കിംഗിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നതാണ് അഭികാമ്യം.
നിഫ്റ്റി സൂചിക 10,244ൽനിന്ന് 10,553 വരെ ഉയർന്നശേഷം വാരാന്ത്യം 10,383 പോയിന്റിലാണ്. ഇന്നു നേട്ടത്തിൽ വ്യാപാരം പുനരാരംഭിക്കാൻ ശ്രമിക്കാം. നിഫ്റ്റി 10,243 പോയിന്റിലാണ്. അതേസമയം സിംഗപ്പുർ നിഫ്റ്റി 10,223 പോയിന്റിലും. ആഭ്യന്തര അന്താരാഷ്ട്ര വിപണികളിൽ അവധിനിരക്കുകൾ താഴുന്നതു കണക്കിലെടുത്താൽ സെൽ പ്രഷർ ഉടലെടുക്കാനുള്ള സാധ്യതയുണ്ട്.
നിലവിൽ നിഫ്റ്റി 10,531ലെ പ്രതിരോധം തകർത്താൽ 10,680 പോയിന്റ് വരെ കയറാമെങ്കിലും അതിനു മുമ്പായി ഫണ്ടുകൾ ലാഭമെടുപ്പുനടത്താം. സൂചിക അതിന്റെ 200 ആഴ്ചകളിലെ ശരാശരിയായ 10,377ന് ആറ് പോയിന്റ് ഉയരത്തിലാണ്. വാരമധ്യം സൂചിക 200 ദിവസത്തെ ഇഎംഎ ആയ 10,524 പോയിന്റിൽ സാങ്കേതികപരീക്ഷണം നടത്തിയശേഷം തളർന്നു. പിന്നിട്ട വാരം നിഫ്റ്റി 138 പോയിന്റ് കയറി.
ജൂൺ സീരീസിൽനിന്നു ജൂലൈയിലേക്കു റോൾ ഓവറിന് ഓപ്പറേറ്റമാർ ഉത്സാഹിച്ചതിനാൽ മുൻവാരം വ്യക്തമാക്കിയപോലെ വാരാരംഭത്തിലെ മുന്നേറ്റം സുഗമമായി. ഓപ്പറേറ്റർമാർ പുതിയ ഷോട്ട് പൊസിഷനുകൾ സൃഷ്ടിച്ചാൽ 10,255ലെ ആദ്യ സപ്പോർട്ട് തകർത്ത് 10,128 വരെ സാങ്കേതിക തിരുത്തൽ സംഭവിക്കാം. ഡെയ്ലി ചാർട്ടിലെ ട്രെൻഡ് ലൈൻ സപ്പോർട്ടായ 9952ലെ താങ്ങ് ഏറെ നിർണായകമായതിനാൽ ബുൾ ഇടപാടുകാർ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്കു മത്സരിക്കാം. അങ്ങനെവന്നാൽ വാരാന്ത്യം 10,000 ശക്തമായ താങ്ങു നിലനിൽക്കും.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങളിൽ പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. എന്നാൽ വിക്ക്ലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർ എസ് ഐ തുടങ്ങിയവ ഓവർ ബോട്ടായി. ജനുവരിക്കു ശേഷം ആദ്യമായാണ് ഈ സിഗ്നലുകൾ ഓവർ ബോട്ടാവുന്നത്. അതേസമയം വീക്ക്ലി എംഎസിഡി ബുള്ളിഷാണ്.
ബോംബെ സെൻസെക്സ് 439 പോയിന്റ് വാരിക്കൂട്ടി 34,731ൽനിന്ന് 35,706 വരെ ഉയർന്നു. മുൻനിര ഓഹരികളിൽ ഒരുവിഭാഗം ഫണ്ടുകൾ ലാഭമെടുപ്പു നടത്തിയതിനാൽ വാരാന്ത്യം സൂചിക 35,171 പോയിന്റിലാണ്. ഈ വാരം 34,544ലെ താങ്ങു നിലനിർത്തി 35,751ലേക്ക് ഉയരാം. ഇതു വിജയിച്ചാൽ ലക്ഷ്യം 36,332 പോയിന്റാണ്. എന്നാൽ ആദ്യതാങ്ങിൽ കാലിടറിയാൽ 33,918ലേക്കു നീങ്ങാം.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. 29.78ൽനിന്ന് 28.33 ലേക്കു താഴ്ന്ന ശേഷം 29.50 ലാണ്. ഈ വാരം 30.13 ൽ പ്രതിരോധം നിലനിൽക്കുവോളം നിഫ്റ്റി സുരക്ഷിതമാണ്. എന്നാൽ ആ തടസം മറികടന്നാൽ 32.80ലേക്ക് ഉയരുന്നത് നിഫ്റ്റിയിൽ ചാഞ്ചാട്ടം ഉളവാക്കും.
ഡോളർ സൂചികയുടെ ചലനങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ത്യൻ നാണയം. രൂപയുടെ മൂല്യം 76.18ൽനിന്ന് 75.32 ലേക്കുകരുത്തു നേടിയശേഷം ക്ലോസിംഗിൽ 75.60ലാണ്. താത്കാലികമായി രൂപ മികവു നിലനിർത്താം.
ആഗോളവിപണിയിൽ രണ്ടാം വാരവും ക്രൂഡ് ഓയിലിനുതളർച്ച. മാർച്ചിൽ ബാരലിന് 40 ഡോളറിലെ താങ്ങു നഷ്ടപ്പെട്ട് പൂജ്യം വരെ ഇടിഞ്ഞശേഷം പഴയ റേഞ്ചിലേക്ക് ഉയരാൻ നടത്തിയ ശ്രമങ്ങൾ പാളി. വാരാന്ത്യം 38.16ഡോളറിലാണ് എണ്ണമാർക്കറ്റ്.
മഞ്ഞലോഹം ബുള്ളിഷ് മൂഡിലാണെങ്കിലും പല അവസരത്തിലും ഫണ്ടുകൾ ലാഭമെടുപ്പു നടത്തി സുരക്ഷ ഉറപ്പാക്കി. ഓഗസ്റ്റ് അവധി 1796 ഡോളർ വരെ കയറിയശേഷം 1770ലേക്കുതാഴ്ന്നു. ഏട്ടു വർഷത്തെ ഉയർന്ന തലം കണ്ട് സ്വർണം 1800 ഡോളറിനെ മറികടക്കാനുള്ള നീക്കത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.