ഓഹരി അവലോകനം / സോണിയ ഭാനു
മൺസൂൺ വരവ് ആഘോഷമാക്കാൻ ഇന്ത്യൻ ഓഹരിഇൻഡെക്സുകൾ കച്ചമുറുക്കി; നിഫ്റ്റി 10,000 പോയിന്റിനെ ഉറ്റുനോക്കുന്നു. ആഭ്യന്തര -വിദേശ ഫണ്ടുകൾ മടിക്കെട്ടിൽ സൂക്ഷിച്ച പണം വാരിയെറിയാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉത്സാഹിച്ചതു ചെറുകിട നിക്ഷേപകരെയും ആവേശംകൊള്ളിച്ചു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്കു മുന്നിൽ പച്ചക്കൊടി ഉയർത്തി 30 പോയിന്റിലേക്കു നീങ്ങി.
മുൻ നിരയ്ക്കൊപ്പം രണ്ടാംനിര ഓഹരികളിലും ഉയർന്ന അളവിൽ ഇടപാടുകൾ നടന്നതോടെ മേയ് സീരീസ് ആവേശകരമായ അന്ത്യത്തിലേക്കു നീങ്ങി. ജൂൺ സീരീസ് വെടിക്കെട്ടോടെ ഇടപാടുകൾക്കു തുടക്കം കുറിച്ചു.
പ്രമുഖ ഇൻഡെക്സുകൾ ആറു ശതമാനം നേട്ടത്തിലാണ്. ബോംബെ സെൻസെക്സ് 1751പോയിന്റും നിഫ്റ്റി 541 പോയിന്റും കയറി. നിഫ്റ്റി 10,000 പോയിന്റിനെ ഉറ്റുനോക്കുന്നു. ചൈന‐ യൂറോപ്പിൽനിന്നുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റ് നേട്ടമാക്കി. അതേസമയം കോവിഡ് പ്രശ്നത്തിലെ യുഎസ്‐ബെയ്ജിംഗ് പോര് ആശങ്ക ഉളവാക്കുന്നു.
പ്രതീക്ഷിച്ചപോലെ ആദ്യദിനം തകർച്ചയിലായിരുന്നു, തുടർന്നു മൂന്നു ദിവസവും നേട്ടത്തിൽ നീങ്ങി. ഫണ്ടുകളും ഊഹക്കച്ചവടക്കാരും ഷോട്ട് കവറിംഗിനും റോൾ ഓവറിനും ഉത്സാഹിച്ചതോടെ മാർച്ചിനുശേഷം ആദ്യമായി സൂചിക പുതിയ തലങ്ങൾ താണ്ടി.
9099 പോയിന്റിൽ ഓപ്പൺ ചെയ്ത നിഫ്റ്റി ആദ്യദിനത്തിൽ 8996 ലേക്കിടിഞ്ഞശേഷം തിരിച്ചുവരവിൽ 9209‐9379 മേഖലയിലെ പ്രതിരോധങ്ങൾ തകർത്തതു നിക്ഷേപകരെ പുതിയ ബാധ്യതകൾക്കു പ്രേരിപ്പിച്ചു. ഒരവസരത്തിൽ 9598വരെ ചുവടുവച്ച നിഫ്റ്റി വ്യാപാരാന്ത്യം 9580 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റി 9786നെ ലക്ഷ്യമാക്കിയാകും ഇടപാടുകൾക്കു തുടക്കം കുറിക്കുക. ക്ലോസിംഗിനെ അപേക്ഷിച്ച് 206 പോയിന്റ് അകലെയാണ് ആദ്യ പ്രതിരോധം. ഇന്നും നാളെയും ഫണ്ടുകൾ വിപണിയോടു കാണിക്കുന്ന വിശ്വാസത്തെ ആസ്പദമാക്കിയാവും മുന്നോട്ടുള്ള ഓരോ ചുവടുവയ്പും. ആദ്യ തടസം മറികടന്നാൽ 9993 പോയിന്റ് കീടക്കാൻ ശ്രമിക്കും. ഈ വാരം നിർമിക്കുന്ന അടിത്തറയാവും മാസത്തിന്റെ രണ്ടാം പകുതിയിൽ 10,595 പോയിന്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാൽവയ്പ്. സൂചിക 21, 50, 200 ദിവസങ്ങളിലെ ശരാശരിക്കു മുകളിലാണ്. സെൽ പ്രഷർ ഉടലെടുത്താൽ 9184-8798വരെ സാങ്കേതിക പരീക്ഷണങ്ങൾ തുടരാം.
നിഫ്റ്റിയുടെ പ്രതിദിന ചാർട്ട് വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ ബുള്ളിഷായി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടാണ്.
കാഷ് മാർക്കറ്റിനെ അപേക്ഷിച്ചു ജൂൺ സീരീസിന്റെ ചലനങ്ങൾ നിർണായകമാവും. നിഫ്റ്റി 9461ൽ വ്യാപാരം അവസാനിച്ചു, അതായത് റെഡിയെക്കാൾ 100 പോയിന്റ് താഴ്ന്ന്. ഇത്തരം വൻ അന്തരം അപൂർവമാണ്. 9655ലേക്ക് ഉയരാൻ ശ്രമം നടത്താം, ഈ കടന്പ ഭേദിച്ചാൽ ബുൾ റാലി തുടരാം. ജൂൺ സീരീസിന് 9225 ലാണ് ആദ്യസപ്പോർട്ട്.
ബോംബെ സെൻസെക്സ് 30,864ലാണ് ട്രേഡിംഗിനു തുടക്കം കുറിച്ചത്. ആദ്യദിനത്തിൽതന്നെ 30,512 ലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് സൂചിക 32,512വരെ കയറി, ക്ലോസിംഗിൽ 32,424 പോയിന്റിലാണ്. ഈ വാരം 33,098‐33,773റേഞ്ചിൽ പ്രതിരോധമുണ്ട്. 31,130ലെ ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ സെൻസെക്സ് 29,837ലേക്ക് തളരാം.
വിദേശഫണ്ടുകൾ മൂന്നാം മാസവും വിൽപ്പനക്കാരായി. മേയിൽ അവർ 7366 കോടി രൂപയുടെ ബാധ്യതകൾ വിറ്റു. ഏപ്രിലിൽ 15,403 കോടി രൂപയും മാർച്ചിൽ 1.1 ലക്ഷം രൂപയും അവർ പിൻവലിച്ചിരുന്നു. ജനുവരി-ഫെബ്രുവരി കാലയളവിൽ 9927 കോടി രൂപയുടെ ഓഹരി ശേഖരിച്ചു. ഇതിനിടെ കഴിഞ്ഞ വാരവും അവർ 8000 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് 32.20ൽനിന്ന് 29.56 ലേക്കു താഴ്ന്നങ്കിലും ക്ലോസിംഗിൽ 30.37ലാണ്. ഈവാരം 32.53ൽ പ്രതിരോധവും 26.30ൽ താങ്ങുമുണ്ട്. അതേസമയം ചാഞ്ചാട്ടത്തിൽ 23.50 ലേക്കു പരീക്ഷണങ്ങൾ നടത്തിയാൽ നിഫ്റ്റി 9800നു മുകളിൽ ഇടം കണ്ടെത്താം.
രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനു മുന്നിൽ 75.94ൽനിന്നു 75.40 ലേക്കു മികവു കാണിച്ചശേഷം 75.61 ലാണ്. ഈവാരം 75.04ലും 76.15 റേഞ്ചിൽ വിനിമയനിരക്ക് നീങ്ങാം.
ക്രൂഡ് ഓയിൽ അഞ്ചാഴ്ചയ്ക്കിടയിൽ ആദ്യമായി സമ്മർദത്തിലാണ്. വാരാന്ത്യം എണ്ണവില ബാരലിനു 35.18 ഡോളറിലാണ്. ഒപ്പെക്ക് അംഗരാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റഷ്യയുടെ പിന്തുണയില്ല. ജൂൺ മധ്യം മുതൽ പ്രതിദിനം 9.7 ലക്ഷം ബാരലിന്റെ ഉത്പാദനം കുറയ്ക്കാൻ ഇടയുണ്ട്. വ്യാഴാഴ്ച നടക്കുന്ന അടിയന്തര യോഗം ഇതു സംബന്ധിച്ച് വ്യക്തമായ ചിത്രം പുറത്തുവിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.