തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ കടന്നുവരവിനെ കാർഷിക കേരളം പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നു. റബർ വ്യാപാരത്തിലെ പ്രതിസന്ധി തുടരുന്നു, ഉത്പാദകർ സാമ്പത്തിക ഞെരുക്കത്തിൽ. ബംഗ്ലാദേശ് അതിർത്തിയിൽ ചരക്കുനീക്കം പുനരാരംഭിക്കാനുള്ള സൂചനകൾ കുരുമുളക് വിപണിയിൽ ആശങ്കപരത്തി, കളളക്കടത്തുകാർ വിദേശചരക്ക് എത്തിക്കാൻ സാധ്യത. സിഐഎസ് രാജ്യങ്ങളുടെ വരവ് തേയിലലേലത്തിൽ ആവേശം പകർന്നു. കാങ്കയത്ത് കൊപ്രയ്ക്ക് വിലത്തകർച്ച, നാളികേര കർഷകർക്കു തിരിച്ചടിയായി. റിക്കാർഡുകളുടെ തോളിലേറി സ്വർണരഥം മുന്നേറുന്നു.
റബർ
കർഷകർക്കു പ്രതീക്ഷ പകർന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളം ലക്ഷ്യമാക്കി നീങ്ങുന്നു. അടുത്ത രണ്ടാഴചകളിൽ കാലവർഷം നമ്മുടെ തീരത്തു പ്രവേശിക്കുന്നതോടെ ഉത്പാദനമേഖലകൾ സജീവമാകും. കടുത്ത വരൾച്ചയിൽ മാസങ്ങളായി സ്തംഭിച്ച റബർ മേഖലയ്ക്കാവും മഴ കൂടുതൽ ആശ്വാസം പകരുക. ന്യൂനമർദത്തെത്തുടർന്നുള്ള മഴ തുടരുകയാണിപ്പോള്.
സെപ്റ്റംബർ വരെ ഉത്പാദനം പരമാവധി ഉയർത്തിയാലേ മുൻ മാസങ്ങളിലെ നഷ്ടം തിരിച്ചുപിടിക്കാനാവൂ. ഉത്പാദനച്ചെലവ് കുറച്ചാൽ മാത്രമേ ആഗോളവിപണിയിലെ പുതിയ സ്ഥിതിഗതികളെ മറികടക്കാൻ നമുക്കാവൂ. തായ്ലൻഡും മലേഷ്യയും ഇന്തോനേഷ്യയും ഇതേപാതയിൽ നീങ്ങുമെന്നതിനാൽ കേരളത്തിലെ ഉത്പാദകരും ചുവടുമാറ്റി രംഗത്തുപിടിച്ചു നിൽക്കാൻ കഠിന പ്രയത്നം നടത്തേണ്ടതുണ്ട്.
റബർ ഇറക്കുമതിയിൽ മുന്നിൽ നിൽക്കുന്ന ചൈനീസ് വ്യവസായികൾ സാന്പത്തികമാന്ദ്യത്തിൽ അമർന്നതിനാൽ ഷീറ്റുവില ഉയരുന്നതു തടയാൻ പരമാവധി ശ്രമം നടത്താം. വ്യവസായികളുടെ ഭാഗത്തുനിന്നു വീക്ഷിച്ചാൽ അവരുടെ വശം ശരിയാണ്. എന്നാൽ ഉത്പാദകർ ഇത്തരം സ്ഥിതിവിശേഷം മറികടക്കാൻ സംഘടിത നീക്കം നടത്തിയാൽ മാത്രമേ പ്രതിസന്ധികളെ മറികടക്കാനാവൂ.
ടോക്കോം എക്സ്ചേഞ്ചിൽ കൂടുതൽ ഇടപാടുകൾ നടക്കുന്ന സെപ്റ്റംബർ, ഒക്ടോബർ അവധികൾ ബുള്ളിഷാണ്. എന്നാൽ മുന്നേറാനുള്ള വിപണിയുടെ എല്ലാ ശ്രമങ്ങളെയും ഊഹക്കച്ചവടക്കാർ ഇല്ലാതാക്കുകയാണ്. ഇതിനു ടയർ ലോബിയുടെ പിൻതുണയും അവർക്കു ലഭിക്കുന്നുണ്ട്. സെപ്റ്റംബർ അവധിക്ക് 151 യെന്നിലെ പ്രതിരോധം ഇനിയും മറികടന്നിട്ടില്ല. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,414 രൂപയിലാണ്.
കുരുമുളക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കുരുമുളകിന് ആവശ്യക്കാർ കുറഞ്ഞു. ബംഗ്ലാദേശ് അതിർത്തി വഴിയുള്ള ചരക്കുനീക്കം പുനരാരംഭിക്കുമെന്ന സൂചനകൾ സുഗന്ധവ്യഞ്ജന ഇടപാടുകാരെ രംഗത്തുനിന്ന് അകറ്റി. വിയറ്റ്നാം കുരുമുളക് മുൻകാലങ്ങളിലെപ്പോലെ അതിർത്തി വഴി കള്ളക്കടത്തായി എത്തുമെന്ന കണക്കുകൂട്ടലിലാണ് അവിടത്തെ വ്യാപാരികൾ.
എന്തായാലും അന്തർസംസ്ഥന ഡിമാൻഡ് മങ്ങിയതോടെ കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 31,000 രൂപയിൽനിന്ന് 30,700 രൂപയായി. ഉത്പാദന കേന്ദ്രങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കവും കുറവാണ്. ഇതിനിടെ വാരാവസാനം വിൽപ്പനയ്ക്ക് എത്തിയ മുളകിൽ ജലാംശത്തോത് ഉയർന്നതു വിലയെ ബാധിച്ചു. കിലോയ്ക്ക് 303 രൂപയിലാണ് ഇതിന്റെ വ്യാപാരം നടന്നത്.
കാലവർഷം ആരംഭിക്കുന്നതോടെ അന്തരീക്ഷ താപനില വീണ്ടും കുറയുമെന്നതു കുരുമുളകിലെ ജലാംശത്തോത് ഉയർത്തും. ചരക്കു വേണ്ടവിധം സംരക്ഷിക്കാനായില്ലെങ്കിൽ ഓഫ്സീസണിൽ ഉത്പാദകർ പ്രതീക്ഷിക്കുന്ന വില ഉറപ്പുവരുത്താൻ ക്ലേശിക്കേണ്ടിവരും.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4400 ഡോളറാണ്. മറ്റ് ഉത്പാദകരാജ്യങ്ങൾ 1900-2000 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 32,700 രൂപ.
തേയില
തേയില ശേഖരിക്കാൻ സിഐഎസ് രാജ്യങ്ങൾ ഉത്സാഹിച്ചത് ഉത്പന്നത്തിനു നേട്ടമായി. കൊച്ചി ലേലത്തിൽനിന്ന് ഓർത്തഡോക്സ് ഇല തേയില വാങ്ങാൻ കയറ്റുമതിക്കാർ താത്പര്യം കാണിച്ചു. ലീഫ് ലേലത്തിൽ 1,10,000 കിലോ ഓർത്തഡോക്സും 69,000 കിലോ സിടിസിയും ഡസറ്റ് വിഭാഗത്തിൽ 5000 കിലോ ഓർത്താഡോക്സും പത്തു ലക്ഷം കിലോ സിടിസിയും ലേലംകൊണ്ടു.
നടപ്പുവർഷം ഇന്ത്യയുടെ തേയില ഉത്പാദനം 120 ദശലക്ഷം കിലോഗ്രാം;അതായത് ഒൻപത് ശതമാനം കുറയാൻ ഇടയുണ്ട്. ലോക്ക്ഡൗൺ മൂലം കൊളുന്തുനുള്ള് തടസപ്പെട്ടത് ഉത്പാദനത്തെ ബാധിച്ചു. നടപ്പുവർഷം തേയില കയറ്റുമതിയിൽ ഏഴ് ശതമാനം കുറവ് സംഭവിക്കാം.
നാളികേരം
നാളികേരോത്പന്ന വില കുറഞ്ഞു. തമിഴ്നാട്ടിൽ വിളവെടുപ്പിനു തുടക്കം കുറിച്ചതോടെ വ്യവസായികൾ പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുന്നതു കുറച്ചത് ഉത്പന്നത്തിൽ സമ്മർദം സൃഷ്ടിച്ചു.
കാങ്കയത്ത് കൊപ്ര താങ്ങുവിലയിലും താഴ്ന്ന് 9000 രൂപയായി. ഇതോടെ അവിടെ വെളിച്ചെണ്ണവില 13,850 രൂപയായി. കൊച്ചിയിൽ വെളിച്ചെണ്ണ 14,900 രൂപയിലും കൊപ്ര 10,000‐10,400 ലും ക്ലോസിംഗ് നടന്നു.
സ്വർണം
പവൻ 34,800 രൂപയുടെ തിളക്കത്തിലാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാം സ്വർണം 4350 രൂപയിലെത്തി. തിങ്കളാഴ്ച ഗ്രാമിന് വില 4230 രൂപയായിരുന്നു. ആഭരണവിപണികളിൽ പവന് 960 രൂപ പിന്നിട്ട വാരം കയറി. അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപകർ മഞ്ഞലോഹത്തിൽ താത്പര്യം കാണിച്ചതോടെ ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1702 ഡോളറിൽനിന്ന് 1742 ഡോളറായി.
വിപണി വിശേഷം/കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.