വിപണി വിശേഷം / കെ.ബി. ഉദയഭാനു
രാജ്യത്തെ ഏഴായിരത്തോളംവരുന്ന മൊത്തവിപണികളും കാർഷിക മേഖലയും നിശ്ചലം. കൊളുന്തു നുള്ള് നിലച്ചു, തോട്ടം മേഖല വൻപ്രതിസന്ധിലേക്ക്. വിളവെടുപ്പിനു നേരിട്ട തടസം മൊത്തം ഉത്പാദനത്തെ ബാധിക്കും. ചരക്കുനീക്കത്തിലെ സ്തംഭനാവസ്ഥയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി വിട്ടുമാറാൻ കാലതാമസം നേരിടും. ഇതിനിടെ വാരാന്ത്യം കൃഷിയെയും കാര്ഷികാനുബന്ധ പ്രവര്ത്തനങ്ങളെയും ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കിയത് അൽപ്പം ആശ്വാസം പകരും. രാജ്യാന്തര റബർവില വീണ്ടും ഇടിഞ്ഞു. സ്വർണവില ഉയർന്നു, ആഭരണവിപണികൾ നിശ്ചലം.
കാഷ്മീർ മുതൽ കന്യാകുമാരിവരെയുള്ള ഒട്ടുമിക്ക മൊത്തവിപണികളുടെയും പ്രവർത്തനത്തിലെ താളം തെറ്റിയതു കാർഷികമേഖലയെ സ്തംഭിപ്പിച്ചു. ഏകദേശം 2000 പച്ചക്കറി, പഴവർഗ വിപണികൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ടങ്കിലും കർഷകരുടെയും വ്യാപാരികളുടെയും സാമ്പത്തിക സ്ഥിതിഗതികളിൽ വൻവിള്ളൽ സംഭവിച്ചു.അതേസമയം കാർഷിക വിപണിയെ ലോക്ക് ഡൗണിൽനിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയത് ആശ്വാസമാകുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.
തേയില
ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങൾ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. തേയിലത്തോട്ടങ്ങളിലെ കൊളുന്ത് നുള്ള യഥാസമയം നടത്താനായില്ലെങ്കിൽ അവ ഉപയോഗശൂന്യമായി മാറും. ഈ നില തുടർന്നാൽ പുതിയ സാഹചര്യത്തിൽ ഇനി സീസണിനു രണ്ട് മാസമെങ്കിലും കാത്തിരിക്കണമെന്നാണ് വിവരം. ഇതിനിടെ തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്നതു തോട്ടം തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും സാമ്പത്തിക സ്ഥിതി സങ്കീർണമാക്കും.
തേയിലയുടെ ശരാശരി വില ഇതിനകം കിലോയ്ക്ക് 150 രൂപയിൽ നിന്ന് 95 രൂപയിലേക്കു നീങ്ങി. ലേലം നിലച്ചതോടെ ചരക്ക് കെട്ടിക്കിടക്കുകയാണ്. കൊറോണ ഭീതി തേയില കയറ്റുമതിയെ ബാധിക്കുമെന്ന കാര്യം ദീപിക മാസാരംഭത്തിൽതന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ തേയിലയുടെ മുഖ്യ ഇറക്കുമതി രാജ്യങ്ങൾ പലതും കൊറോണ പിടിയിലേക്കു നീങ്ങിയതിനാൽ അവർ ഇറക്കുമതിക്കു നിയന്ത്രണം വരുത്തിയിരുന്നു.
ഇതിനിടെ ഇവിടെനിന്നുള്ള കയറ്റുമതികളും സ്തംഭിച്ചത്എക്സ്പോർട്ടർമാരെ പിരിമുറുക്കത്തിലാക്കി. ചൈന, ജപ്പാൻ, ഇറാൻ, റഷ്യ, അറബ് രാജ്യങ്ങളും ഇന്ത്യൻ തേയിലാണ് ഉപയോഗിക്കുന്നത്. ലോക്ക് ഡൗൺ ദിനങ്ങൾ കഴിഞ്ഞാലും വിദേശ മാർക്കറ്റുകളിൽനിന്നു തത്കാലം പുതിയ ഓർഡറുകൾ എത്തില്ല. അതേസമയം ശക്തമായ ഒരു ആഭ്യന്തരവിപണി മുന്നിലുള്ളതു കൂടുതൽ പ്രതിസന്ധികളിൽനിന്നു തോട്ടംമേഖലയ്ക്ക് ആശ്വാസം പകരാം.
റബർ
രാജ്യാന്തര റബർവിപണിയെ പിടികൂടിയ മാന്ദ്യം വിട്ടുമാറിയില്ല. വാങ്ങൽ താത്പര്യം അസ്തമിച്ചതു കണ്ട് വിൽപ്പനകാരും രംഗത്തുനിന്നു താത്കാലികമായി പിൻവലിഞ്ഞു. ഇതിനിടെ ടോക്കോമിൽ റബർ അവധിയിലെ വിൽപ്പന സമ്മർദം മൂലം നിരക്ക് കിലോ 140 യെന്നിലേക്ക് ഇടിഞ്ഞു. ജനുവരി അവസാനം സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞ മേയ് അവധി ഇതിനകം കിലോ 64 യെൻ ഇടിഞ്ഞു. 2018 നവംനബറിലെ താഴ്ന്ന നിലവാരത്തിലേക്ക് പരീക്ഷണങ്ങൾക്കുള്ള നീക്കത്തിലാണെങ്കിലും 135 യെന്നിൽ താങ്ങുകണ്ടത്തൊൻ റബർ ഈ വാരം ശ്രമം നടത്താം.
ഈ താങ്ങ് നിലനിർത്താനായില്ലെങ്കിൽ 2015ലെ താഴ്ന്ന നിലവാരമായ 130 ലേക്ക് റബർ പരീക്ഷണങ്ങൾ നടത്താം. ബാങ്കോക്കിൽ റബർ വില 10,563 രൂപ.സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 12,700 രൂപയിൽനിന്ന് 12,000 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 12,200 രൂപയിൽനിന്ന് 11,600 രൂപയായി. ഒട്ടുപാലും ലാറ്റക്സും 7500 ലേക്ക് ഇടിഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. ചരക്കുനീക്കം തടസപ്പെട്ടതും വാങ്ങലുകാരുടെ അഭാവവും മൂലം വില സ്റ്റെഡിയായി നീങ്ങി. കൊച്ചിയിൽ അൺ ഗാർബിൾഡ്കുരുമുളക് 29,800 രൂപയിലും ഗാർബിൾഡ്മുളക്31,800 രൂപയിലും നിലകൊണ്ടു. ചുക്ക് വില 24,000‐27,500 രൂപയിലും വിവിധയിനം മഞ്ഞൾ 7200 7600 രൂപയിലും ജാതിക്ക തൊണ്ടൻ 200‐240 രൂപയിലും തൊണ്ടില്ലാത്തത്400‐450 രൂപയിലും ജാതിപത്രി 1000‐1300 രൂപയിലുമാണ്.
നാളികേരം
നാളികേരോത്പന്ന വിപണി പിന്നിട്ട ഒരു മാസമായി ചലനരഹിതം. വില ഉയർത്തി കൊപ്ര ശേഖരിക്കാൻ മില്ലുകാർ തയാറായില്ല. പ്രദേശികവിപണികളിൽ വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങിയതും പ്രതിസ്ന്ധിക്ക് ഇടയാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 15,500 രൂപയിൽ കൊപ്ര 10,390 രൂപയിലും തുടരുന്നു.
സ്വർണം
സ്വർണവില പവന് 30,400 രൂപയിൽ നിന്ന് 30,640 ലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് വില 3830 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1498 ഡോളറിൽനിന്ന് 1642 ഡോളർവരെ കയറിയശേഷം വാരാന്ത്യം 1628 ഡോളറിലാണ്. മുൻവാരം സൂചിപ്പിച്ച 200 ദിവസങ്ങളിലെ ശരാശരിയായ 1619 ഡോളറിലെ പ്രതിരോധം മറികടന്ന സ്വർണം 1680‐1704 ഡോളറിനെയാണ് ഉറ്റുനോക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.