കളംവിട്ട് വിദേശ നിക്ഷേപകർ
Monday, March 23, 2020 12:52 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ഓഹരിയിൽ നഷ്ടപ്പെട്ടവർ നക്ഷത്രം എണ്ണുകയാണെങ്കിലും കൈപ്പിടിയിൽ ഒതുക്കിയ വിപണിയെ വിട്ടുമാറാൻ ഊഹക്കച്ചവടക്കാർ ഇനിയും തയാറായിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന മാർച്ച് സീരീസ് സെറ്റിൽമെന്റിനു മുന്നോടിയായി കവറിംഗിനുള്ള സാധ്യതകൾ താത്കാലികമായി നിഫ്റ്റിയെ കൈപിടിച്ച് ഉയർത്താൻ ഒരു വിഭാഗം ഇന്നും നാളെയുമായി ശ്രമിക്കാമെങ്കിലും ഇൻഡെക്സുകളെ ബാധിച്ച ദശാസന്ധികളിൽനിന്നുള്ള തിരിച്ചുവരവിന് മേടം രാശിവരെയും കാത്തിരിക്കേണ്ടി വരാം.
ഒറ്റ ആഴ്ചയിൽ പന്ത്രണ്ട് ശതമാനം തകർച്ച നേരിട്ട ഞെട്ടലിൽനിന്നു രക്ഷ നേടാനായില്ലെങ്കിലും വാരാന്ത്യത്തിലെ ഷോട്ട് കവറിംഗ് പ്രതീക്ഷ പകരുന്നു. വ്യാഴാഴ്ചത്തെ സെറ്റിൽമെന്റ് വരെ ഉണർവ് നിലനിർത്താനായാലും 9500ലെ പ്രതിരോധം നിഫ്റ്റിക്ക് ബാലികേറാ മലയാവാം.
ഫെബ്രുവരിക്കു ശേഷം ബോംബെ സെൻസെക്സും നിഫ്റ്റിയും 27ശതമാനം ഇടിഞ്ഞു. നിഫ്റ്റി ജനുവരിയിലെ 12,430ൽനിന്ന് 7832 പോയിന്റ് വരെ താഴ്ന്നു. പിന്നിട്ടവാരം രണ്ടു സൂചികയും 12 ശതമാനം ഇടിഞ്ഞു. 2008ലെ സാമ്പത്തികമാന്ദ്യത്തിനുശേഷം ഇന്ത്യൻ മാർക്കറ്റിന് നേരിടുന്ന ഏറ്റവും വലിയ പ്രതിവാര തകർച്ചയാണിത്.
ലോകം പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടത്തിനിടയിലെ സൂചികയുടെ അസാധാരണ ചാഞ്ചാട്ടം തടയാൻ സെബി ചില സ്റ്റോക്ക് ഫ്യൂച്ചറുകളുടെ സ്ഥാന പരിധി പകുതിയാക്കി, സൂചിക ഡെറിവേറ്റീവുകളുടെ ഹ്രസ്വവിൽപ്പന നിയന്ത്രിക്കുകയും ചില ഓഹരികളുടെ മാർജിൻ നിരക്കിൽ മാറ്റവും വരുത്തി. സെബിയുടെ നീക്കം അമിത കുതിപ്പിനെയും തകർച്ചയെും താത്കാലികമായി പിടിച്ചുകൊട്ടാൻ ഉപകരിക്കും.
വിദേശ ഓപ്പറേറ്റർമാർ ഈ മാസം ഒരു ലക്ഷം കോടി രൂപ പിൻവലിച്ചു. സെപ്റ്റംബർ മുതൽ നിഷേപകരായിരുന്ന അവരുടെ ചുവടു മാറ്റം പ്രാദേശിക ഓപ്പറേറ്റർമാർ സസൂക്ഷ്മം വിലയിരുത്തേണ്ടതുണ്ട്.
നിഫ്റ്റി സാങ്കേതികമായി ഓവർ സോൾഡാണ്, അതും അമിത വേഗത്തിലാണ് ഈ അവസ്ഥയിൽ എത്തിയത്. പുതിയ ഷോട്ട് പൊസിഷനുകൾക്കു മുതിരാതെ നിലവിലെ അളവ് കുറയ്ക്കുന്നത് സുരക്ഷിതമാവും. ഒപ്പം കാഷ് മാർക്കറ്റിലേക്ക് ശ്രദ്ധ തിരിക്കുന്നതും നേട്ടമാവാം. മൂന്നു മുതൽ നാലു വർഷക്കാലയളവ് മുന്നിൽ കണ്ട് മികച്ച ഓഹരികളിൽ ചെറുകിട നിക്ഷേപകർ തുടക്കം കുറിക്കാൻ ഇനിയുള്ള ഒരോ തിരുത്തലും പ്രയോജനപ്പെടുത്താം. നിഫ്റ്റിയിലെ അമ്പത് ശതമാനം ഓഹരികളും ഒരു വർഷമോ അതിൽ അധികമോ ആയ കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ്.
നിഫ്റ്റി 9602ൽനിന്ന് മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 8555ലെ സപ്പോർട്ട് തകർത്ത് 7832 പോയിന്റ് വരെ പരീക്ഷണം നടത്തി. ഇതിനിടെ തകർച്ച പിടിച്ചുനിർത്താൻ സർക്യൂട്ട് ബ്രേക്കറെന്ന വജ്രായുദ്ധവും പ്രയോഗിക്കേണ്ടിവന്നു. വാരാന്ത്യം സൂചിക അൽപ്പം ഉയർന്ന് 8745 ലാണ്.
ഈ വാരം നിഫ്റ്റിക്ക് 9500നുമുകളിലെത്താനായാൽ 9620 വരെ ഉയരാനാവും. ഈ കടന്പ ദേദിച്ചാലും ഏപ്രിലിൽ 10,496 പോയിന്റ് വൻ മതിലാവും. അതേസമയം തകർച്ച തുടർന്നാൽ സപ്പോർട്ട് 7850‐6956 ലുമാണ്. വീക്കിലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് പാരാബോളിക് എസ്എആറും സെല്ലിംഗ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ് ഐ തുടങ്ങിയവ ഓവർ സോൾഡായതിനാൽ കവറിംഗിനുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സ് 33,103ൽനിന്ന് 26,714 പോയിന്റ്വരെ ഇടിഞ്ഞ ശേഷം 29,915 പോയിന്റിലാണ്. സെൻസെക്സിന് ഇന്ന് 30,911‐31,907ൽ പ്രതിരോധവും 28,425‐26,935 പോയിന്റിൽ സപ്പോർട്ടുമുണ്ട്.
യുഎസ് ഫെഡ് കഴിഞ്ഞ ദിവസം പലിശ കുറച്ചു. യൂറോപ്യൻ യൂണിയൻ 1.7 ട്രില്യൺ യൂറോയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇവയും യുഎസിന്റെ ഒരു ട്രില്യൺ ഡോളർ പാക്കേജുമെല്ലാം പ്രതിസന്ധിയിൽ ആശ്വാസമാവും. ആർബിഐയും പുതിയ പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കാം.
ജി‐ 20 നേതാക്കൾ അടുത്തയാഴ്ച ഉച്ചകോടിക്ക് ഒരുങ്ങുകയാണെങ്കിലും ഗ്രൂപ്പിലെ ഭിന്നതകൾ ശക്തമായ ഏകോപിത പ്രവർത്തനങ്ങൾക്കു മങ്ങൽ ഏൽപ്പിക്കാനിടയുണ്ട്. എങ്കിലും വൻ സാന്പത്തികസഹായം അംഗരാജ്യങ്ങൾക്കു ലഭ്യമാവാൻ ഇടയുണ്ട്.