കൊച്ചി: ആഭ്യന്തര റബർ മാർക്കറ്റിൽ മുന്നേറ്റം, ടോക്കോം ബുള്ളിഷെങ്കിലും മുന്നിൽ കടമ്പകളെറെ. കുരുമുളകിൽ വിദേശ ആക്രമണം, ഇറക്കുമതി ലോബി രംഗത്ത്. പൊങ്കൽ ആഘോഷിക്കാൻ ഇടപാടുകാർ രംഗം വിട്ടത് ഏലത്തിനെ അൽപ്പം തളർത്തി. ജാതിക്ക മികവ് നിലനിർത്തി. നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ മുന്നേറ്റം. ആഭരണ വില കയറി ഇറങ്ങി.
ടോക്കോം എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി ബുള്ളിഷ് മൂഡിലേയ്ക്ക് പ്രവേശിച്ചു. മുൻവാരം സൂചിപ്പിച്ചപോലെ മെയ് അവധി 201‐204 യെന്നിലേയ്ക്ക് കയറി. എന്നാൽ 204 യെന്നിന് മുകളിൽ ക്ലോസിംഗിൽ ഇടം കണ്ടത്താനായില്ലെങ്കിലും വൈകാതെ പുതിയ ഉയരങ്ങളിലേയ്ക്ക് നീങ്ങാം. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ 11,751 ലേയ്ക്ക് കയറി.
ടയർ കമ്പനികളുടെ പിൻതുണയിൽ സംസ്ഥാനത്ത് നാലാം ഗ്രേഡ് 13,300 ൽ നിന്ന് 13,900 വരെ ഉയർന്നെങ്കിലും ടോക്കോമിൽ നിലനിന്ന മരവിപ്പു മൂലം വാരാന്ത്യം നാലാം ഗ്രേഡ് 13,700 ലേയ്ക്ക് താഴ്ന്നു. വിദേശ മാർക്കറ്റിന്റെ അടിത്തറ ശക്തമാക്കുന്നതിന് മുമ്പേ ആഭ്യന്തര വിപണിയെ കൂടുതൽ ഉയർത്താൻ ടയർ ലോബി തയ്യാറല്ല. ഉത്പാദനം മുൻ മാസത്തെ അപേക്ഷിച്ച് കുറയാൻ ഇടയുള്ളതിനാൽ വ്യവസായികൾ വളരെ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. വീണ്ടും ഒരു കുതിപ്പ് അനുഭവപ്പെട്ടാൽ 142‐154 ലേയ്ക്ക് റബർ നീങ്ങും. അഞ്ചാം ഗ്രേഡ് റബർ 12,900 ൽ നിന്ന് 13,300 രൂപയായി. ഒട്ടുപാൽ 9000 രൂപയിലും ലാറ്റക്സ് 8500 ലും വ്യാപാരം നടന്നു.
ദക്ഷിണേന്ത്യൻ കുരുമുളക് കർഷകർ വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചതിനിടയിൽ വിദേശ ചരക്ക് എത്തിച്ച് വിപണിയെ തളർത്താൻ വ്യവസായികൾ നീക്കം തുടങ്ങി. അയൽ രാജ്യങ്ങളിലെ വ്യവസായികളുമായി കൂട്ടുപിടിച്ചാണ് ഉത്തരേന്ത്യയിൽ വില കുറഞ്ഞ വിദേശ കുരുമുളക് എത്തിക്കുന്നത്. വിയറ്റ്നാം, ബ്രസീലയൻ ചരക്ക് വടക്കെ ഇന്ത്യൻ മാർക്കറ്റുകളിൽ ലഭ്യമായതോടെ അന്തർസംസ്ഥാന വ്യാപാരികൾ ഇവിടെ നിന്നുള്ള മുളക് സംഭരണം കുറച്ചു.
കാർഷിക മേഖല പച്ച മുളക് കൂടുതലായി വിൽപ്പനയ്ക്ക് ഇറക്കുന്നുണ്ട്. പച്ച കുരുമുളക് കിലോ 95‐105 രൂപയിലാണ്. സെപ്റ്റംബറിൽ പച്ച മുളക് വരവ് വിപണി പ്രതീക്ഷിച്ചെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വരവ് വൈകി. ലഭ്യത കനത്തതോടെ ചില കയറ്റുമതിക്കാരും പച്ച മുളക് കൂടുതലായി ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് 700 രൂപ ഇടിഞ്ഞ് 32,100 രൂപയായി.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5000 ഡോളറിലാണ്. ശ്രീലങ്കൻ കയറ്റുമതിക്കാർ വില ഉയർത്താനുള്ള ശ്രമത്തിലാണ്. ഡിസംബറിൽ അവിടെ നിന്ന് ഇറക്കുമതി നടത്തിയത് 79 ടൺ മുളകാണ്. അതേ സമയം നവംന്പർ വരെ പ്രതിമാസം 250 ടൺ വീതം ചരക്ക് എത്തിയിരുന്നു.
ഏലക്ക ലേല കേന്ദ്രങ്ങളിൽ ഇടപാടുകരുടെ സാനിധ്യം കുറഞ്ഞത് വിലക്കയറ്റത്തിന് തടസമായി. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് വ്യാപാരികൾ വാരത്തിന്റെ രണ്ടാം പകുതിയിൽ രംഗത്ത് നിന്ന് വിട്ടു നിന്നു. തമിഴ്നാടിൻറ്റ അഭാവം പല ലേലത്തിലും ഇടപാടുകളുടെ ആവേശം കുറച്ചു. മികച്ചയിനം ഏലക്ക 4000‐4400 റേഞ്ചിലാണ് നീങ്ങിയത്.
ഔഷധ വ്യവസായികളും കയറ്റുമതിക്കാരും ജാതിക്ക ശേഖരിക്കാൻ താൽപര്യം കാണിച്ചത് ഉൽപ്പന്ന വില ഉയർന്ന തലത്തിൽ നീങ്ങാൻ അവസരം ഒരുക്കി. ജാതിക്ക തൊണ്ടൻ കിലോ 200‐240 , തൊണ്ടില്ലാത്ത് 400‐440, ജാതിപരതി 1000‐1100 രൂപയിൽ വ്യാപാരം നടന്നു.
തമിഴ്നാട് പൊങ്കൽ ആഘോഷങ്ങളിൽ അമർന്നത് നാളികേരോൽപ്പന്ന വിപണിയെ സ്തംഭിപ്പിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കാങ്കയം വിപണി പ്രവർത്തിക്കാഞ്ഞത് മറ്റ് സംസ്ഥാനങ്ങളിലെ മില്ലുകാരെ കൊപ്ര സംഭരണത്തിൽ നിന്ന് പിൻതിരിപ്പിച്ചു. കൊച്ചിയിൽ എണ്ണ വില 200 രൂപ ഉയർന്ന് 15,200 രൂപയിലും കൊപ്ര 10,135 രൂപയിലുമാണ്.
സ്വർണ വിലയിൽ നേരിയ ചാഞ്ചാട്ടം. ആഭരണ വിപണികളിൽ പവൻ 29,720 രൂപയിൽ നിന്ന് 29,640 ലേയ്ക്ക് താഴ്ന്നങ്കിലും വാരാവസാനം നിരക്ക് 29,760 രൂപയിലാണ്. ഒരു ഗ്രാമിന് വില 3720 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1556 ഡോളർ.
വിപണി വിശേഷം/കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.