മുംബൈ: നിക്ഷേപകന് ആത്മവിശ്വാസം പകർന്ന് ഓഹരി ഇൻഡക്സുകൾ പുതിയ ഉയരങ്ങളിലേയ്ക്ക് സഞ്ചരിച്ചു. കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള തിളക്കമാർന്ന ത്രൈമാസ പ്രവർത്തന ഫലങ്ങളും ബജറ്റിനെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളും ഇടപാടുകാരെ വിപണിയിലേയ്ക്ക് അടുപ്പിച്ചു. ബോംബെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരമായ 42,063.93 ലേയ്ക്കും നിഫ്റ്റി 12,389.05 ലേയ്ക്കും വാരാന്ത്യം ഉയർന്നു. സെൻസെക്സ് 345 പോയിന്റും നിഫ്റ്റി 95 പോയിൻറ്റും പ്രതിവാര നേട്ടത്തിലാണ്. എല്ലാ കണ്ണുകളും പുതിയ ബജറ്റിലെ നികുതി നിർദേശങ്ങളിലാണ്. വിദേശ നിക്ഷേപം നിലനിർത്താനും ഫണ്ടുകളെ ആകർഷിക്കാനുമുള്ള നീക്കങ്ങൾ ധനമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക മുൻവാരം സൂചിപ്പിച്ച ടാർജറ്റിൽ സഞ്ചരിച്ചു. 12,257 ൽ നിന്നുള്ള കുതിപ്പിൽ 12,389 വരെ കയറിയെങ്കിലും 12,402 ലെ തടസം ഭേദിക്കാനായില്ല. പോയവാരം സൂചിക 12,278 ൽ താങ്ങ് നിലനിർത്തിയാണ് മുന്നേറിയത്. വ്യാപാരം അവസാനിക്കുമ്പോൾ 12,352 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 12,401 ലാണ്. ഈ തടസം മറികടന്നാൽ 12,450 പോയന്റിനെ കൈപിടിയിൽ ഒതുക്കാൻ ശ്രമം നടത്തും. ബജറ്റ് വേളയിൽ 12,561 ന് മുകളിൽ ഇടം കണ്ടെത്താൻ വേണ്ട ഊർജം സ്വരൂപിക്കാൻ മുന്നിലുള്ള പത്ത് പ്രവർത്തി ദിനങ്ങളിൽ വിപണിക്കാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. ഇതിനിടയിൽ ജനുവരി സീരീസ് സെറ്റിൽമെൻറ്റും നടക്കും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പ് നടന്നാൽ 12,290 ലും 12,228 പോയിൻറ്റിലും സപ്പോർട്ടുണ്ട്.
നിഫ്റ്റിയുടെ ടെക്നിക്കൽ വശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി, വീക്കിലി ചാർട്ടിൽ എം ഏ സി ഡി ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ട് മേഖലയിൽ തുടരുന്നു. ഇതിനിടയിൽ രണ്ട് ദിവസത്തോളും ബിയറിഷ് മൂഡിലേയ്ക്ക് തിരിഞ്ഞ സൂപ്പർ ട്രെൻറ് വീണ്ടും ബുള്ളിഷായി മാറിയതിനൊപ്പം പാരാബോളിക്ക് എസ് ഏ ആറും ബുള്ളിഷ് സിഗ്നൽ നൽകുന്നത് നിക്ഷേപകരെ ആകർഷിക്കും.
ബോംബെ സെൻസെക്സ് 41,599 പോയന്റിൽ നിന്നുള്ള കുതിപ്പിൽ മുൻവാരം വ്യക്തമാക്കിയ ആദ്യ പ്രതിരോധമായ 42,044 ലെ തടസം മറികടന്ന് 42,064 റേഞ്ചിലേയ്ക്ക് കയറിയെങ്കിലും ഇടപാടുകളുടെ അവസാന മിനിറ്റുകളിലെ ലാഭമെടുപ്പിൽ സൂചിക 41,945 ലേയ്ക്ക് താഴ്ന്നു. ഈവാരം സെൻസെക്സിന് ആദ്യ തടസം 42,123 പോയന്റിലാണ്. ഇത് ഭോദിക്കാനുള്ള കരുത്ത് കണ്ടത്തിയാൽ സൂചിക 42,301‐42,717 വരെ മുന്നേറാനുള്ള ഊർജം കണ്ടത്താം. ഇതിനിടയിൽ തിരുത്തലിന് നീക്കം നടന്നാൽ 41,707‐41,469 ൽ താങ്ങുണ്ട്.
ജനുവരിയിൽ വിദേശ നിക്ഷേപകർ ഇതിനകം 286.6 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 139 മില്യൺ ഡോളറിൻറ്റ വിൽപ്പനയും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം അൽപ്പം കുറഞ്ഞു. ഏഷ്യൻ നാണയങ്ങൾ പലതും ഡോളറിന് മുന്നിൽ തളർന്നതാണ് രൂപയിൽ പ്രതിഫലിച്ചത്. വിനിമയ നിരക്ക് 70,95 ൽ നിന്ന് 71.07 ലേയ്ക്ക് നീങ്ങി. ഈവാരം രൂപ 71.44‐70.68 റേഞ്ചിൽ നീങ്ങാം.
ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബാരലിന് 59.16 ഡോളറിൽ നിന്ന് 58.74 ഡോളറായി. എണ്ണ വില 57.50 ഡോളറിലേയ്ക്ക് താഴാനുള്ള സാധ്യതകൾ രൂപയ്ക്ക് കരുത്താവും.
അമേരിക്ക‐ചൈന വ്യാപാര യുദ്ധം അവസാനിച്ചത് യു എസ് ഓഹരി ഇൻഡക്സുകൾക്ക് തിളക്കം പകർന്നു. യൂറോപ്യൻ‐ഏഷ്യൻ ഓഹരി ഇൻഡക്സുകളും മികവിലാണ്. ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് ചൈന, വിപണി ഹോളിഡേ മൂഡിലേയ്ക്ക് തിരിയും മുമ്പേ പ്രോഫിറ്റ് ബുക്കിങിന് നീക്കം നടക്കാം.
കൊറോണ വൈറസ് ബാധയിൽ ന്യൂമോണിയ പടരുന്നത് ആഗോള തലത്തിൽ ബെയ് ജിംഗിന് മേൽ സമർദം ഉയർത്താം. തായ്ലണ്ടിലും ജപ്പാനിലും ഇതേ വൈറസുകൾ കണ്ടത്തി. വാരമധ്യം ചൈനയിൽ ന്യൂ ഇയർ അവധി ദിനങ്ങൾക്ക് തുടക്കം കുറിക്കും.
ചൈനീസ് സഞ്ചാരികൾ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നത് ആരോഗ്യ‐സാന്പത്തിക‐ടൂറിസം മേഖലകൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
ഓഹരി അവലോകനം/സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.