ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിനു തൊഴിലാളികളുടെ പ്രതിമാസ പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിൽ കുറവ് വരുത്തി കൈയിൽ ലഭിക്കുന്ന ശന്പളത്തിന്റെ നിരക്ക് ഉയർത്തുന്ന വ്യവസ്ഥയുമായി സാമൂഹിക സുരക്ഷാ കോഡ് ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിമാസ പിഎഫ് വിഹിതം കുറയ്ക്കുന്ന കാര്യം തൊഴിലാളിക്കു സ്വമേധയാ നിശ്ചയിക്കാം.
തെരഞ്ഞെടുത്ത തൊഴിൽ മേഖലകളിലാണ് ഈ പരിഷ്കാരം നടപ്പിലാക്കുക. നിലവിൽ അടിസ്ഥാന ശന്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ ശന്പളത്തിൽനിന്നും പിഎഫ് വിഹിതം പിടിക്കുന്നത്. അതേസമയം തൊഴിലുടമ അടയ്ക്കേണ്ട പിഎഫ് വിഹിതം 12 ശതമാനമായിത്തന്നെ നിലനിർത്തും. മാറ്റം വരുന്നതോടെ തൊഴിലാളി അടയ്ക്കേണ്ട പ്രതിമാസ പിഎഫ് വിഹിതം അടിസ്ഥാന ശന്പളത്തിന്റെ ഒന്പതു ശതമാനം ആകുമെന്നാണ് വിവരം. ഇതിൽ വിവിധ തൊഴിൽ മേഖലകളെ അടിസ്ഥാനപ്പെടുത്തി നിരക്ക് വ്യത്യാസം ഉണ്ടാകും. എന്നാൽ, ജോലിയിൽ നിന്നു വിരമിക്കുന്ന കാലത്ത് ലഭിക്കുന്ന ആനൂകൂല്യത്തിൽ സാരമായ കുറവു വരുമെന്നാണ് വിലയിരുത്തൽ. ഫലത്തിൽ കേന്ദ്ര സർക്കാർ തൊഴിലുടമകളുടെ പ്രതിമാസ പിഎഫ് വിഹിതത്തിൽ കൂടി കുറവ് വരുത്തിയാൽ തൊഴിലാളികൾക്ക് തന്നെയാകും ആത്യന്തിക നഷ്ടം.
ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് നിശ്ചിതകാല കരാർ ജോലിക്കാർക്കും ആനുപാതികമായി ഗ്രാറ്റിവിറ്റി ആനുകൂല്യം ലഭിക്കാൻ അവകാശമുണ്ട്. ഇപ്രകാരം ഒരു വർഷക്കാലം പൂർത്തിയാക്കിയ ജീവനക്കാരന് ഗ്രാറ്റിവിറ്റി ലഭിക്കും. നിലവിൽ അഞ്ചു വർഷം പൂർത്തിയാക്കാത്ത ജോലിക്കാർക്ക് 1972ലെ ഗ്രാറ്റിവിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാറ്റിവിറ്റി ആനൂകൂല്യം ലഭിക്കാൻ അർഹതയില്ലായിരുന്നു. കരട് ബില്ലിൽ നിന്നു വിരുദ്ധമായി എംപ്ലോയീസ് പ്രെവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷന്റെയും സ്വയംഭരണാധികാരം നിലനിർത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വിരമിക്കൽ, ആരോഗ്യം, വാർധക്യം, ഭിന്നശേഷി, തൊഴിലില്ലായ്മ, പ്രസവാനൂകൂല്യം എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം സാമൂഹിക സുരക്ഷാ കോഡ് രൂപീകരിച്ചിരിക്കുന്നത്.
എന്നാൽ ബില്ലിലെ മറ്റു പല വ്യവസ്ഥകളിൻമേലും തൊഴിലാളി സംഘടനകൾ കടുത്ത എതിർപ്പുകൾ ഉയർത്തുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സാമൂഹിക സുരക്ഷാ കോഡ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയ ബില്ലാണ് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തൊഴിൽ രംഗത്ത് ഒരു സാമൂഹിക സുരക്ഷ ഫണ്ട് രൂപീകരിക്കണമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സ, മരണാനന്തര സഹായം എന്നിവയ്ക്കായി വിനിയോഗിക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യ സുരക്ഷാ ഫണ്ടിന്റെ ആവശ്യകത ഉയര്ത്തിപ്പിടിക്കുന്നത്.
സാമൂഹ്യ സുരക്ഷാ കോഡ് ബിൽ തൊഴിലാളി വിരുദ്ധവും അവകാശനിഷേധവുമാണെന്ന് ബില്ലവതരണത്തെ എതിർത്തു കൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. എട്ട് കേന്ദ്ര തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ചുളള തൊഴിൽനിയമം തൊഴിലാളികൾ അനുഭവിച്ചു വരുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണ്. ഇത് ഇന്ത്യ കൂടി അംഗമായിട്ടുളള ഐഎൽഒ കണ്വെൻഷന്റെ തീരുമാനത്തിന് വിരുദ്ധമാണ്. സുപ്രധാനതൊഴിൽ സാമൂഹ്യ സുരക്ഷാ നിയമങ്ങളിലൂടെ തൊഴിലാളികൾ ആർജിച്ചിട്ടുളള അവകാശങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുന്നത് അവകാശ നിഷേധമാണ്. 163 വകുപ്പുകളും ആറ് പട്ടികകളും ഉൾപ്പെടുന്ന വിപുലമായ ബില്ല് നിയമാനുസരണമായ നോട്ടീസ് നൽകാതെ തിടുക്കത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് ചട്ടലംഘനമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. തൃണമൂൽ കോണ്ഗ്രസ് എംപി സൗഗത റോയിയും തൊഴിലാളി വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ബില്ലിനെ എതിർത്തു.
പത്തു വർഷക്കാലയളവിനുള്ളിൽ മൂന്നു ഘട്ടങ്ങളിലായി സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കാനാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നികുതി വരുമാനത്തിൽ നിന്നു പണം കണ്ടെത്തിയാണ് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്കുവേണ്ടി പദ്ധതി നടപ്പിലാക്കുന്നതെന്നാണ് കരട് ബില്ലിന്റെ കാലത്ത് സർക്കാർ പറഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ, വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങളും മൂന്നാം ഘട്ടത്തിൽ കൂടുതൽ ക്ഷേമ പദ്ധതികളും ഉൾപ്പെടുത്തുമെന്നും പറയുന്നു. സാമൂഹ്യ സുരക്ഷാ കോഡിലെ ഭൂരിപക്ഷ വ്യവസ്ഥകൾക്കെതിരേ ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് ഉൾപ്പെടെ കടുത്ത എതിർപ്പാണ് ഉയർത്തിയിരുന്നത്.
തൊഴിലാളി നഷ്ടപരിഹാര നിയമം, തൊഴിലാളി ഇൻഷ്വറൻസ് നിയമം, പ്രൊവിഡന്റ് ഫണ്ട് നിയമം, പ്രസവാനുകൂല്യ നിയമം, ഗ്രാറ്റിവിറ്റി നിയമം, സിനി പ്രവർത്തക ക്ഷേമ നിയമം, കെട്ടിട-നിർമാണ തൊഴിലാളി നിയമം, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം തുടങ്ങി എട്ട് തൊഴിൽ നിയമങ്ങൾ ലയിപ്പിച്ചാണ് സാമൂഹ്യ സുരക്ഷാ കോഡ് രൂപീകരിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.