രാജ്യാന്തര റബർ അവധി സാങ്കേതിക തിരുത്തലിന് ഒരുങ്ങുന്നു, ക്രിസ്മസ് ആവശ്യത്തിനുപണം കണ്ടത്താനുള്ള കർഷകർ കരുതലോടെ നീക്കം നടത്തുക. ആഭ്യന്തര-വിദേശ ഡിമാൻഡ് ഏലം ലേല കേന്ദ്രങ്ങളെ സജീവമാക്കി, ചരക്കുവരവ് ശക്തം. കുരുമുളകു വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത, ഇറക്കുമതി ലോബി സ്റ്റോക്കുമായി രംഗത്ത്. വെളിച്ചെണ്ണ ചൂടുപിടിച്ചില്ല, മില്ലുകാർ ആശങ്കയിൽ. ആഗോള സാന്പത്തിക രംഗത്തെ ചലനങ്ങളെ സ്വർണം ഉറ്റുനോക്കുന്നു.
റബർ
പ്രതീക്ഷ നൽകി വൻ മുന്നേറ്റം കാഴ്ചവച്ചശേഷം ഏഷ്യൻ മാർക്കറ്റുകളിൽ റബർ സാങ്കേതിക തിരുത്തലിനു തയാറെടുക്കുന്നു. ഒരുമാസമായി മികവു കാണിച്ച റബറിൽ നിക്ഷേപകർ ലാഭമെടുപ്പിനുള്ള ഒരുക്കത്തിലാണ്. ടോക്കോം എക്സ്ചേഞ്ചിൽ വില്പനക്കാർ പിടിമുറുക്കാനുളള സാധ്യത മുൻ നിർത്തി ടയർ ലോബി ഷീറ്റ് സംഭരണം താത്കാലികമായി കുറച്ചത് ബാങ്കോക്കിൽ വിലക്കയറ്റത്തെ ചെറിയ തോതിൽ തളർത്തി.
തായ്- മലേഷ്യ- ഇന്തോനേഷ്യൻ തോട്ടങ്ങളിൽ റബർ മരങ്ങളെ ബാധിച്ച മഞ്ഞളിപ്പ് രോഗം ഉത്പാദനത്തെ ബാധിക്കും. തായ്ലണ്ടിലെ പല തോട്ടങ്ങളും വൈറസ് ബാധയുടെ പിടിയിലാണ്. ടാപ്പിംഗ് സ്തംഭിച്ച തോട്ടങ്ങളിൽ ഇനി ജനുവരിയോടെയേ വെട്ട് പുനരാരംഭിക്കാനാവൂ എന്നാണു വിവരം. യീൽഡ് ഏറ്റവും ഉയരുന്ന ഡിസംബറിൽ ടാപ്പിംഗ് തടസപ്പെട്ടാൽ ആഗോള ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിക്കാം.
ടോക്കോമിൽ 169 യെന്നിൽ നീങ്ങുന്ന ഡിസംബർ അവധിക്ക് 159 യെന്നിൽ താങ്ങ് പ്രതീക്ഷിക്കാം. ഏപ്രിൽ 183ൽനിന്ന് 174വരെ തളരാം. എന്നാൽ ഇത് ഇന്ത്യൻ മാർക്കറ്റിനെ കാര്യമായ ബാധിക്കേണ്ട കാര്യമില്ല. കോട്ടയത്ത് 13,000 രൂപയിൽനിന്ന് നാലാം ഗ്രേഡ് 13,150 വരെ ഉയർന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ച്ചകളിൽ സൂചിപ്പിച്ച 13,200 ലെ പ്രതിരോധം തകർക്കാനായില്ല. വാരാന്ത്യം കോട്ടയത്ത് 13,050 ലും കൊച്ചിയിൽ 13,000 രൂപയിലുമാണ്. തണുപ്പു തുടങ്ങിയതോടെ റബർ മരങ്ങളിൽ യീൽഡും മെച്ചപ്പെട്ടു, ഫെബ്രുവരി ആദ്യ പകുതി വരെ ടാപ്പിംഗ് തുടരാനാവും.
വിപണിയിലേക്കു ലാറ്റക്സ് പ്രവഹിച്ചതോടെ നിരക്ക് 9000ൽനിന്ന് 8500 ലേക്കിടിഞ്ഞു. രാജ്യാന്തര അവധിയിലെ സാങ്കേതിക തിരുത്തലുകൾ പൂർത്തിയാവുന്നതോടെ റബർ വീണ്ടും മികവിന് ശ്രമം നടത്താം.
ഏലം
ക്രിസ്മസ്‐ന്യൂ ഇയർ ഡിമാൻഡിൽ ഏലക്ക ലേലകേന്ദ്രങ്ങൾ സജീവം. മികച്ച കാലാവസ്ഥയിൽ ഏലം ഉത്പാദനം ഉയർന്നതിനാൽ കർഷകർ പുതിയ ചരക്കിറക്കാൻ മത്സരിക്കുന്നു. പല ദിവസങ്ങളിൽ രണ്ട് ലേലം വരെ നടന്നു, വരവ് അരലക്ഷം കിലോയ്ക്ക് മുകളിലുമെത്തി. ഉത്സവ ഡിമാൻഡ് ഏതാനും ആഴ്ചകൾകൂടി പ്രതീക്ഷിക്കാം. മികച്ചയിനങ്ങൾ കിലോ 3268 രൂപ വരെ കയറി.
കുരുമുളക്
അന്തർസംസ്ഥാന വ്യാപാരികളിൽനിന്നുള്ള ശക്തമായ വാങ്ങൽ താത്പര്യം കുരുമുളകുവില വീണ്ടും ഉയർത്തി. സീസൺ അടുത്തതിനാൽ സ്റ്റോക്ക് ഇറക്കാൻ ഒരു വിഭാഗം തിരക്കിട്ട നീക്കം നടത്തി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 35,300 രൂപയിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്.
റിക്കാർഡ് ഉത്പാദനമായതിനാൽ ബ്രസീലിയൻ കയറ്റുമതിക്കാർ 1800 ഡോളറിനുപോലും ചരക്ക് വാഗ്ദാനം ചെയ്തു. നടപ്പ് സീസണിൽ ബ്രസീലിൽ കുരുമുളക് ഉത്പാദനം 67,000 ടൺ കണക്കാക്കുന്നു.
ഇന്തോനേഷ്യയും വിയറ്റ്നാമും 2000 ഡോളറിനും ശ്രീലങ്ക 3200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്ക്
വിദേശ ഡിമാൻഡും ഉത്തരേന്ത്യൻ ഓർഡറുകളും ചുക്കുവില ഉയർത്തി. ടെർമിനൽ മാർക്കറ്റിൽ സ്റ്റോക്ക് ചുരുങ്ങിയതിനാൽ കരുതലോടെയാണ് ഉത്പാദകർ ചുക്ക് ഇറക്കുന്നത്. ശൈത്യകാലമായതിനാൽ ആഭ്യന്തര ഡിമാൻഡ് ഏറി. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി ചുക്ക് സംഭരണവും പുരോഗമിക്കുന്നു. മീഡിയം ചുക്ക് വില 4000 രൂപ ഉയർന്ന് 26,500 രൂപയായി. ബെസ്റ്റ് ചുക്ക് വില 27,500 രൂപ.
നാളികേരം
നാളികേരോത്പന്ന വിപണി ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്തു മുന്നേറിയില്ല. കാങ്കയത്ത് കൊപ്ര 9300 രൂപയിൽ നീങ്ങുന്നത് കേരളത്തിലെ ഉത്പാദകരെ നിരാശപ്പെടുത്തി. കൊച്ചിയിൽ കൊപ്ര 9910 രൂപയിൽ തുടർച്ചയായ പത്താം ദിവസവും നിലകൊണ്ടു. കൊച്ചിയിൽ വെളിച്ചെണ്ണ
14,750 രൂപയിലാണ്.
സ്വർണം
സ്വർണവില പവന് 28,320രൂപയിൽനിന്ന് വാരത്തിന്റെ ആദ്യപകുതിയിൽ 28,200 ലേക്കു താഴ്ന്നെങ്കിലും ശനിയാഴ്ച ആഭരണകേന്ദ്രങ്ങളിൽ പവന് 200 രൂപ വർധിച്ച് 28,400 രൂപയായി, ഒരു ഗ്രാമിന് വില 3550 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണവില 1464 ഡോളർ.
വിപണി വിശേഷം/കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.