ബുൾ ഇടപാടുകാർ വിപണിനിയന്ത്രണം കൈപ്പിടിയിൽ ഒതുക്കി സെൻസെക്സിനെയും നിഫ്റ്റിയെയും പുതിയ ഉയരങ്ങളിലെത്തിച്ചു. അതേസമയം സാമ്പത്തികരംഗം കൂടുതൽ പരുങ്ങലിലേക്കു നീങ്ങുന്നത് നിക്ഷേപകരെ ആശങ്കയിലാക്കും. പ്രതിസന്ധി മറികടക്കാൻ കേന്ദ്രബാങ്കിനു പലിശ നിരക്കിൽ ഒരിക്കൽകൂടി കത്തിവയ്ക്കുകയല്ലാതെ മറ്റു നിർവാഹങ്ങളൊന്നുമില്ല.
ആറു മാസം നീണ്ട കഠിനശ്രമങ്ങൾക്കൊടുവിലാണു നിഫ്റ്റി സൂചിക റിക്കാർഡ് പ്രകടനം കാഴ്ചവച്ചത്. മെയ് മാസത്തിനുശേഷം 12,103 ലെ റിക്കാർഡ് തകർക്കാൻ നിരവധി തവണ നീക്കം നടത്തിയെങ്കിലും ഓരോ കുതിപ്പിലും വില്പന സമ്മർദം റിക്കാർഡ് മോഹങ്ങളെ പിടിച്ചുനിർത്തി.
പോയ വാരം 11,914ൽനിന്നും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. തിങ്കളാഴ്ച ഇടപാടുകളുടെ ആദ്യ മണിക്കൂറിൽതന്നെ വിപണി വ്യക്തമായ ദിശയിലേക്കുതിരിഞ്ഞു. ചെവാഴ്ച ചരിത്രം തിരുത്തി 12,132 പോയിന്റിലേക്കുകുതിച്ച നിഫ്റ്റി പിന്നീട് സർവകാല റിക്കാർഡായ 12,159 വരെ കയറി. എന്നാൽ വാരാന്ത്യത്തിലെ പ്രതികൂല വാർത്തകളിൽ ആടിയുലഞ്ഞ വിപണി 12,056ൽ ക്ലോസിംഗ് നടത്തി. നിഫ്റ്റി 141 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്.
ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ നിഫ്റ്റി ബുള്ളിഷ് ട്രൻഡാണ്. മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഇന്ന് ഓപ്പണിംഗ് അല്പം തളർച്ചയോടെയാവാം. സാമ്പത്തികമേഖലയെക്കുറിച്ചുള്ള ആശങ്കകൾ തന്നെയാവും ഒരു വിഭാഗം നിഷേപകരെ ലാഭമെടുപ്പിലേക്കു തിരിക്കുക. അവസരം നേട്ടമാക്കാൻ ഊഹക്കച്ചവടക്കാർ ഒപ്പം കൂടിയാൽ അത്ഭുതപ്പെടാനില്ല.
ഈ വാരം 11,930-ലെ സപ്പോർട്ട് നിലനിർത്തി 12,170 ലേക്ക് ഉയരാനുള്ള ശ്രമങ്ങൾ വിജയിച്ചാൽ പിന്നീട് നിഫ്റ്റി 12,284നെ ലക്ഷ്യമാക്കി നീങ്ങും. എന്നാൽ, ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ 11,804 വരെ പരീക്ഷണങ്ങൾ തുടരാം. നിഫ്റ്റിയുടെ പ്രതിദിന ചാർട്ടിന്റെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രൻഡ് നിലനിർത്തി.
ബോംബെ സെൻസെക്സ് 434 പോയിന്റ് പ്രതിവാര കുതിപ്പ് കാഴ്ചവച്ചു. സെൻസെക്സും റിക്കാർഡ് പ്രകടനം നടത്തി. 40,660ൽനിന്ന് 41,163.79വരെ സെൻസെക്സ് മുന്നേറി. വാരാവസാനം ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു മുൻതൂക്കം നൽകിയതോടെ 40,794ൽ ക്ലോസിംഗ് നടന്നു. ഈ വാരം പ്രതിരോധം 41,174-41,554 പോയിന്റിലാണ്. തിരിച്ചടി നേരിട്ടാൽ 40,404-40,014ൽതാങ്ങുണ്ട്. ഇതുനഷ്ടപ്പെട്ടാൽ സെൻസെക്സ് 39,244 വരെ തളരാം.
എൽഐസി ഏപ്രിൽ ഒന്നു മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ഓഹരിവിപണിയിൽനിന്ന് 14,000 കോടി രൂപയുടെ ലാഭം നേടി. ഈ കാലയളവിൽ ബോംബെ സെൻസെക്സ് 1,985 പോയിന്റാണ് വർധിച്ചത്.
വായ്പ്പാ അവലോകനത്തിനു കേന്ദ്രബാങ്ക് ഈവാരം യോഗം ചേരും. ഈ വർഷം ആർബിഐ ഇതിനകം പലിശ നിരക്കിൽ 135 ബേസിസ് പോയിന്റ് കുറച്ചു. ആർബിഐ വീണ്ടും നിരക്ക് കുറയ്ക്കാനാണ് സാധ്യത. ഫോറെക്സ് മാർക്കറ്റിൽ രൂപ 71.74 ലാണ്. ഓഹരിയിൽ വിൽപന സമ്മർദം ഉടലെടുത്താൽ വിനിമയനിരക്ക് 71.97‐72.20 വരെ ദുർബലമാവാം. ഈ വർഷം രൂപയുടെ മൂല്യം ഇതുവരെ 2.74 ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപകർ 13.25 ബില്യൺ ഡോളർ ഇന്ത്യൻ ഓഹരിയിലും 4.48 ബില്യൺ ഡോളർ കടപ്പത്രത്തിലും നിക്ഷേപിച്ചു.
ഒപെക് വാരാവസാനം ഓസ്ട്രിയയിലെ വിയന്നയിൽ യോഗം ചേരും. ക്രൂഡ് ഉത്പാദനം കുറക്കുന്നത് സംബന്ധിച്ച് നീക്കങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ.
അതേസമയം എണ്ണയുടെ പ്രതിദിന ഉത്പാദനം 1.2 ദശലക്ഷം ബാരലിൽ അടുത്ത 2020 ജൂൺ വരെ തുടരാനും ഇടയുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 60.73 ഡോളറിലാണ്.
ഓഹരി അവലോകനം/സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.