ഓഹരി അവലോകനം / സോണിയ ഭാനു
വർഷാന്ത്യം അടുത്തതിനാൽ മൂഡീസിന്റെ നീക്കത്തെ വിദേശ ഓപ്പറേറ്റർമാർ ഏറെ പ്രാധാന്യതോടെ നിരീക്ഷിക്കുന്നു. ഇന്ത്യൻ സാമ്പത്തിക -വ്യാവസായിക മേഖലകളെക്കുറിച്ചു പ്രമുഖ ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് നടത്തിയ വിലയിരുത്തൽ നിക്ഷേപകരിൽ ആശങ്കയുളവാക്കി. ബോംബെ സെൻസെക്സ് തുടർച്ചയായ രണ്ടാം വാരത്തിലും റിക്കാർഡ് പ്രകടനം നടത്തിയതു പ്രതീക്ഷയ്ക്കുവക നൽകുമെങ്കിലും നിഫ്റ്റി കൺസോളിഡേഷൻ മൂഡിലാണ്. സെൻസെക്സ് 158 പോയിന്റും നിഫ്റ്റി 18 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് സ്ഥിരതയിൽനിന്ന് നെഗറ്റീവ് ആക്കി. അതായതു പരമാധികാര റേറ്റിംഗ് ബിഎഎ2 ൽ തുടരുകയാണെങ്കിലും ഇതു നഷ്ടപ്പെടാനുള്ള സാധ്യതകൾക്കു ശക്തിയേറുന്നു. പുതിയ നിക്ഷേപങ്ങളിലേക്കു പ്രവേശിക്കുംമുമ്പ് രണ്ടു വട്ടം ആലോചിക്കാനുള്ള സാവകാശത്തിനു മനസ് പാകപ്പെടുത്താൻ പ്രദേശിക നിഷേപകരും തയാറാവുക. ഫണ്ട് മാനേജർമാർ ഹെഡ്ജിംഗിൽ ഇതിനകംതന്നെ ഇടം കണ്ടത്തിയെന്നു വേണം അനുമാനിക്കാൻ. ബോംബെ സെൻസെക്സ് തുടർച്ചയായ രണ്ടാം വാരത്തിലും റിക്കർഡ് പുതുക്കിയമ്പോൾ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും മുന്നേറാൻ ക്ലേശിച്ചു.
വാരാരംഭത്തിൽതന്നെ നിഫ്റ്റിയിൽ ഉടലെടുത്ത പ്രോഫിറ്റ് ബുക്കിംഗിനെത്തുടർന്ന് 11,890ൽനിന്നു 11,854ലേക്കു താഴ്ന്നു. എന്നാൽ ഈ അവസരത്തിൽ വാങ്ങലുകാർ അണിനിരന്നതോടെ ജൂണിനുശേഷം ആദ്യമായി സൂചിക 12,014ലെ പ്രതിരോധം തകർത്ത് 12,016വരെ കയറിയെങ്കിലും അധികനേരം പിടിച്ചു നിൽക്കാനാവാതെ 11,900ലേക്കിടിഞ്ഞു. വെള്ളിയാഴ്ച തിരിച്ചുവരവിനു ശ്രമം നടത്തി 12,034വരെ കയറി. രണ്ടാഴ്ചയായി കൺസോളിഡേഷനുള്ള നീക്കത്തിലാണെന്ന കാര്യം ശരിവക്കുംവിധത്തിൽ വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 11,908 പോയിന്റിലേയ്ക്കുതാഴ്ന്നു.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ നിരീക്ഷിച്ചാൽ സൂപ്പർട്രൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക് ഫാസ്റ്റ് പുൾ ബാക് റാലിക്കുതുടക്കം കുറിച്ചതു നിക്ഷേപകർക്കുള്ള മുന്നറിയിപ്പായി വിലയിരുത്താം. സ്ലോ സ്റ്റോക്കാസ്റ്റികും സ്റ്റോക്കാസ്റ്റിക് ആർഎസ്ഐയും ഓവർ ബോട്ടാണ്. ഈ വാരം നിഫ്റ്റിക്ക് 12,011ൽ തടസമുണ്ട്.
ഷോട്ട് കവറിംഗിനുള്ള നീക്കങ്ങളുമായി ഊഹക്കച്ചവടക്കാർ രംഗത്തിറങ്ങിയാൽ സർവകാല റിക്കാർഡായ 12,103ലെ തടസവും മറികടന്നു സൂചിക 12,114വരെ ഉയരാം.
എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിനും പുതിയ ഷോട്ടിനും രംഗത്തിറങ്ങിയാൽ തിങ്കളാഴ്ച 11,827ൽ ആദ്യ സപ്പോർട്ടുണ്ട്. ചൊവാഴ്ച ഗുരുനാനാക്ക് ജയന്ത്രി പ്രമാണിച്ച് വിപണി അവധിയായതിനാൽ വാരമധ്യം വീണ്ടും തിരിച്ചുവരവിന് ശ്രമിക്കാമെങ്കിലും സെൽ പ്രഷർ ഉടലെടുത്താൽ 11,702ലേക്കും തുടർന്ന് 11,562 ലക്ഷ്യമാക്കിയും സൂചിക ചലിക്കാം.
ബോംബെ സെൻസെക്സ് നിക്ഷേപകരെ മോഹിപ്പിച്ച് പുതിയ ഉയരങ്ങൾ സ്വന്തമാക്കി. 40,165ൽ ട്രേഡിംഗ് തുടങ്ങിയ ബിഎസ്ഇ ഒരു വേള അൽപം തളർന്നശേഷം ഇരട്ടി വീര്യവുമായി 40,749ലേക്കുയർന്ന് റിക്കാർഡ് സ്ഥാപിച്ചു.
വാരാവസാനം പുറത്തുവന്ന പ്രതികൂല വാർത്തകളിൽ ആടി ഉലഞ്ഞ സെൻസെക്സ് ക്ലോസിംഗിൽ 40,323 പോയിന്റിലാണ്.
ഈവാരം 39,990ലെ താങ്ങ് നിലനിർത്തി 40,702 ലേക്കുയരാനുള്ള നീക്കം വിജയിച്ചാൽ 41,081വരെ സഞ്ചരിക്കാനുള്ള കരുത്ത് ലഭ്യമാകും. അതേസമയം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്സ് 39,657‐38,946 ലേക്കുസാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിലെ നിക്ഷേപം ഉയർത്തി. നവംബറിൽ ഇതിനകം 12,107.67കോടി അവർ ഇറക്കി. 6433.8 കോടി ഓഹരിയിലും 5673.87 കോടി കടപത്രത്തിലും അവർ നിഷേപിച്ചു.
പോയവാരം ഓഹരിയിലെ അവരുടെ നിക്ഷേപം 3204.93 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം 4431.27 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനുമുന്നിൽ രൂപയുടെ മൂല്യം 70.50ൽനിന്ന് 85 പൈസ ഇടിഞ്ഞ് 71.35ലേക്കു നീങ്ങി.
ഈവാരം വിനിമയമൂല്യം ശക്തിപ്രാപിച്ചാൽ 70.67വരെ നീങ്ങാം. രൂപയ്ക്കു തിരിച്ചടിനേരിട്ടാൽ 71.60 തടസമുണ്ട്. ഇതുമറികടന്നാൽ 72.29നെ ലക്ഷ്യമാക്കി മാസത്തിന്റെ രണ്ടാം പകുതിയിൽ രൂപ നീങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.