ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ വീണ്ടും തിളങ്ങി. മുൻനിര ഓഹരികളിലെ ശക്തമായ നിക്ഷപതാത്പര്യത്തിൽ ബോംബെ സെൻസെക്സ് 1171 പോയിന്റും നിഫ്റ്റി സൂചിക 356 പോയിന്റും കഴിഞ്ഞവാരം ഉയർന്നു. മാർച്ചിനുശേഷം ആദ്യമായി സൂചിക തുടർച്ചയായി ആറാം ദിവസവും നേട്ടത്തിലാണ്. ഇത് ഏഴ്‐എട്ട് ദിവസമായി പുതുക്കാൻ ഈ വാരം വിപണി ശ്രമം നടത്താം. സെൻസെക്സ് ആറു ദിനങ്ങൾകൊണ്ടുസ്വന്തമാക്കിയ 1417 പോയിന്റ് ആവേശം ദീപാവലിക്കുമുന്നോടിയായുള്ള വെടിക്കെട്ടിന് അവസരം ഒരുക്കുമോ ?
മഹാരാഷ്ട്ര തെരഞ്ഞടുപ്പുമൂലം ഇന്നു വിപണി അവധിയാണ്. വിദേശ നിക്ഷേപകർ ഒക്ടോബറിൽ മൊത്തം 5072 കോടി രൂപ വിപണിയിൽ ഇറക്കി. ഈ വാരം ആദ്യപകുതിവരെ മികവിനുശ്രമം തുടരാമെങ്കിലും രണ്ടാം പകുതിയിൽ ആവേശം ലഭിക്കണമെങ്കിൽ പുതിയ നിക്ഷേപകർ രംഗത്തിറങ്ങണം. അല്ലാത്തപക്ഷം സൂചികയിൽ ചാഞ്ചാട്ടം അനുഭവപ്പെടും.
നിഫ്റ്റി സൂചിക 11,290ൽനിന്ന് 11,523ലെ തടസം ഭേദിച്ച് 11,685വരെ കയറിയശേഷം ക്ലോസിംഗിൽ 11,661 പോയിന്റിലാണ്. ഈ വാരം പുതിയ വാങ്ങലുകാർ രംഗത്തിറങ്ങിയാൽ മാത്രമേ കരുത്ത് നിലനിർത്താനാവൂ, ഷോട്ട് കവറിംഗിനു നീക്കം നടന്നാലും 11,790വരെ ഉയരാം. അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 11,940 വരെ ഉയർത്താൻ കഴിയുമെങ്കിലും ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നത് ആവേശത്തെ ബാധിക്കും. ലാഭമെടുപ്പ് തുടങ്ങിയാൽ 11,405ൽ ആദ്യ താങ്ങുണ്ട്. നിഫ്റ്റി 11,750‐790 റേഞ്ചിൽ കൺസോളിഡേഷനുള്ള തയാറെടുപ്പിലാണ്.
വിപണിയുടെ മറ്റു സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ് എആർ, സൂപ്പർ ട്രൻഡ്, എംഎസിഡി എന്നിവ ബുള്ളിഷായി നീങ്ങുന്നത് നിക്ഷേപകർക്ക് അനുകൂലമാണ്. എന്നാൽ സ്റ്റോക്കാസ്റ്റിക് ഫാസ്റ്റും, സ്ലോയും സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ യും ഓവർ ബോട്ടായതിനാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം.
സെൻസെക്സ് 38,066ൽനിന്ന് 39,000ലെ പ്രതിരോധവും തകർത്ത് 39,366 പോയിന്റ് വരെ ഉയർന്നു. വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ 39,298 ലാണ്. ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ സെൻസെക്സ് ലക്ഷ്യമിടുക 39,750 നെയാണ്. ക്ലോസിംഗുമായി താരതമ്യം ചെയ്താൽ പ്രതിരോധം 452 പോയിന്റിനു മുകളിലാണെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായാൽ മാസാവസാനം 40,203വരെ സഞ്ചരിക്കാം. വിപണിയുടെ അടിയൊഴുക്കിൽ ശക്തമായ മാറ്റം വരുത്തുന്ന പുതിയ പ്രഖ്യാപനങ്ങൾ ദീപാവലി സമ്മാനമായി ധനമന്ത്രാലയത്തിൽനിന്ന് പുറത്തുവന്നാൽ 40,312 ലേക്കുയരാം. ഈവാരം സൂചികയുടെ താങ്ങ് 38,455‐37,613 പോയിന്റിലാണ്.
ഐആർസിടിസി ഓഹരിവിപണിയിൽ തരംഗമായി. ഓഹരി വില 143.5 ശതമാനം ഉയർന്ന് 779.20 രൂപയിലെത്തി. ഇഷ്യു വില 320 രൂപയായിരുന്നു. ഐആർസിടിസിയുടെ പ്രകടനം നിക്ഷേപകരെയും ദലാൽ സ്ട്രീറ്റിനെയും അത്ഭുതപ്പെടുത്തി.
രാജ്യത്തെ വിദേശനാണയ കരുതൽശേഖരം സർവകാല റിക്കാർഡിൽ. ഒക്ടോബർ 11ന് അവസാനിച്ച വാരം 1.879 ബില്യൺ ഡോളർ വർധിച്ച് കരുതൽശേഖരം 439.712 ബില്യൺ ഡോളറായി. തൊട്ട് മുൻവാരം കരുതൽ ധനം 4.24 ബില്യൺ ഡോളർ ഉയർന്ന് 437.83 ബില്യൺ ഡോളറിയിരുന്നു.
ഫോറെക്സ് മാർക്കറ്റിൽ ഒരുമാസമായി രൂപയുടെ മൂല്യം 70.35‐71.67 റേഞ്ചിലാണ്. ഈ ടാർജറ്റിൽനിന്ന് പുറത്തുകടക്കാൻ രൂപ കാര്യമായ ശ്രമങ്ങൾ നടത്തിയില്ല, ആർബിഐ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇതൊന്നും രൂപയെ സ്വാധീനിച്ചില്ല. പോയവാരം 70.91ൽനിന്ന് വിനിമയനിരക്ക് 71.07 ലേക്ക് നീങ്ങി. രാജ്യാന്തര വിപണിയിൽ സ്വർണം 1500 ഡോളറിലേക്കുയരാൻ നടത്തിയ ശ്രമം വിജയിച്ചില്ല. ട്രോയ് ഔൺസിന് 1486 ഡോളറിൽനിന്ന് 1496വരെ കയറിയശേഷം വാരാന്ത്യം 1489 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.