ഓഹരി അവലോകനം / സോണിയ ഭാനു
സാന്പത്തിക -വ്യാവസായിക മാന്ദ്യത്തിനിടെ ഓഹരിസൂചിക നേട്ടം കൈവരിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. യുഎസ് ‐ചൈന വ്യാപാരയുദ്ധം മൂലം കഴിഞ്ഞ പതിനെട്ട് മാസമായി നിലനിന്ന പ്രതിസന്ധിക്ക് ഉടൻ അയവുകണ്ട് തുടങ്ങുമെന്ന സൂചന യുഎസ്പ്രസിഡന്റിൽനിന്ന് പുറത്തുവന്നു. വൻശക്തികൾ വ്യാപാരനികുതി പ്രശ്നത്തിൽ ഏകദേശ ധാരണയിൽ എത്തുന്നത് ഏഷ്യൻ-യുഎസ് ഓഹരി വിപണികൾക്കു ഗുണകരമാവും. അതേസമയം യൂറോപ്യൻ യുണിയനിൽനിന്ന് ബ്രിട്ടൻ പിൻതിരിയാനുള്ള നീക്കം ആശങ്ക ഉളവാക്കുന്നു. 2009നു ശേഷമുള്ള ഏറ്റവും കടുത്ത സാന്പത്തികമാന്ദ്യം യൂറോപിൽ തലയുയർത്താം.
ആഗോള ജിഡിപി ട്രാക്കർ നല്കുന്ന സൂചന വികസനത്തിന്റെ വേഗം മൂന്നാം പാദത്തിൽ 2.2 ശതമാനമായി കുറയുമെന്നാണ്. 2018 തുടക്കത്തിൽ ഇത് 4.7 ശതമാനമായിരുന്നു. ഗുരുതരമായ ഒരു അപകടസാധ്യതയാണ് ഐഎംഎഫ് മുന്നിൽകാണുന്നത്. നാളെ വാഷിംഗ്ടൺ ചേരുന്ന ഐഎംഎഫ് യോഗം നടപ്പുവർഷത്തെ ആഗോള വളർച്ചാപ്രവചനം 3.2 ശതമാനത്തിൽനിന്ന് താഴ്ത്താം.
ബോംബെ സെൻസെക്സ് 454 പോയിന്റും നിഫ്റ്റി 147 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. പൂജ അവധി മൂലം പിന്നിട്ട വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങി. ഈവാരം കോർപറേറ്റ് മേഖലയിൽ ത്രൈമാസ പ്രവർത്തനറിപ്പോർട്ടുകൾ പുറത്തുവിടും. ഈ അവസരത്തിൽ സൂചികയിൽ മുന്നേറ്റം പ്രതീക്ഷിക്കാമെങ്കിലും ഉയർന്ന നിലവാരത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ ശ്രമം നടത്താം.
സാന്പത്തികമാന്ദ്യം മൂലം വിദേശനിക്ഷേപകർ ഓഹരിയിൽനിന്ന് 4,955.2 കോടി രൂപയും കടപ്പത്രത്തിൽനിന്ന് 1,261.9 രൂപയും ഈ മാസം പിൻവലിച്ചു. രണ്ടാഴ്ചയ്ക്കിടെ മൊത്തം പിൻവലിക്കൽ 6,217.1 കോടി രൂപ.
നിഫ്റ്റി സൂചിക 11,174 പോയിന്റിൽനിന്ന് 11,362വരെ ഉയർന്നശേഷം ക്ലോസിംഗിൽ 11,305 ലാണ്. ഈവാരം 11,414ലും 11,523ലും പ്രതിരോധമുണ്ട്. വിപണിക്ക് തിരിച്ചടി നേരിട്ടാൽ 11,114 പോയിന്റിലും 10,983ലും താങ്ങ് പ്രതീക്ഷിക്കാം. മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ പാരാബോളികും എസ്എആറും സൂപ്പർ ട്രൻഡും ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക് ഫാസ്റ്റും, സ്ലോയും ന്യൂട്ടറൽ റേഞ്ചിലേക്കു നീങ്ങി.
ബോംബെ സെൻസെക്സ് 37,673 പോയിന്റിൽനിന്ന് 38,339വരെ ഉയർന്നശേഷം വ്യാപാരം അവസാനിക്കുമ്പോൾ 38,127 ലാണ്. ഈവാരം 38,504 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 38,882വരെ മുന്നേറാം. അതേസമയം ഉയർന്ന നിലവാരത്തിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 37,583‐37,040 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ തുടരാം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) തിങ്കളാഴ്ച ഓഹരിവിപണിയിൽ അരങ്ങേറ്റം നടത്തും. ഐആർസിടിസി ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയറുകൾ ബി ഗ്രൂപ്പ് ഓഫ് സെക്യൂരിറ്റികളുടെ പട്ടികയിൽ എക്സ്ചേഞ്ചിലെ ഇടപാടുകളിൽ ലിസ്റ്റ് ചെയ്യും.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 70.81ൽനിന്ന് 71.22 വരെ ദുർബലമായ ശേഷം വാരാന്ത്യം വീണ്ടും 70.81 ലേക്കു കരുത്തു നേടിയെങ്കിലും ക്ലോസിംഗിൽ രൂപ 70.91 ലാണ്. ഈവാരം 71.30 ലെ തടസം മറികടന്നാൽ രൂപ 71.60 വരെ നീങ്ങാം. കരുത്തു നേടാൻ ശ്രമം നടത്തിയാൽ വിനിമയനിരക്ക് 70.44 ലേക്കു മെച്ചപ്പെടും. വിദേശനാണ്യ കരുതൽ ശേഖരം 4.24 ബില്യൺ ഡോളർ ഉയർന്ന് 437.83 ബില്യൺ ഡോളറിലെത്തി.
ആഗോളവിപണിയിൽ സ്വർണം നേരിയ റേഞ്ചിൽ ചാഞ്ചാട്ടം തുടരുന്നു. ഓഗസ്റ്റ് മധ്യം 1480 ഡോളറിനു മുകളിൽ ഇടം കണ്ടത്തിയ മഞ്ഞലോഹം 1560 ഡോളർ വരെ കുതിച്ചെങ്കിലും പിന്നിട്ട നാലാഴ്ചയായി 1535-1475 ഡോളറിലാണ്. സാന്പത്തിക മേഖലയിൽനിന്നുള്ള പുതിയ വാർത്തകൾ വാരമധ്യം സ്വർണവിപണിക്ക് പുതിയ ദിശ കണ്ടെത്താൻ അവസരമൊരുക്കാം. വാരാന്ത്യം സ്വർണം ട്രോയ് ഔൺസിന് 1486 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.