നൂറു ദിനംകൊണ്ട് നിക്ഷേപകർക്കു നഷ്ടപ്പെട്ടത് 14 ലക്ഷം കോടി രൂപ
Monday, September 9, 2019 11:56 PM IST
ന്യൂഡൽഹി: രണ്ടാമൂഴത്തിന്റെ ഭരണനേട്ടങ്ങളിൽ നരേന്ദ്ര മോദി സർക്കാർ അഭിമാനം കൊള്ളുന്പോൾ ബോംബെ ദലാൽ സ്ട്രീറ്റിന് അത്ര അഭിമാനമില്ല. മോദി സർക്കാരിന്റെ രണ്ടാമൂഴത്തിൽ ഓഹരി നിക്ഷേപകർക്ക് നഷ്ടം മാത്രമേയുള്ളൂ. സ്ഥാനമേറ്റപ്പോഴുണ്ടായ തരംഗം പിന്നീടുള്ള നാളുകളിൽ കണ്ടില്ല. തുടർന്നുള്ള അനിയന്ത്രിതമായ വില്പനതരംഗത്തിലൂടെ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം കോടി രൂപയാണ്.
സാന്പത്തികനില പരുങ്ങലിലാണെന്ന ബോധ്യത്തെത്തുടർന്ന് നിരവധി ഉത്തേജക പായ്ക്കുകൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും നിക്ഷേപകർക്ക് കാര്യമായ പ്രതീക്ഷയില്ല. സാന്പത്തികരംഗം ഒരു വലയ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നതെന്നും വൈകാതെ പൂർവസ്ഥിതിയിലാകുമെന്നുമാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആഗോള പ്രതിസന്ധികൾ അവസാനിക്കുന്നതു വരെ നിക്ഷേപകർ ക്ഷമയോടെ കാത്തിരിക്കണമെന്നും അനലിസ്റ്റുകൾ പറയുന്നു.
മോദി രണ്ടാമത് അധികാരത്തിലെത്തിയ മേയ് 30നു ശേഷം ബിഎസ്ഇ സെൻസെക്സിലെ 14 ശതമാനം ഓഹരികൾ മാത്രമാണ് മുന്നിട്ടു നില്ക്കുന്നത്.
രാഷ്ട്രീയ-സാമൂഹികപരമായി മോദിസർക്കാർ വളരെ മുന്നിലെങ്കിലും സാന്പത്തികമേഖലയിൽ ഇനിയും നിരവധി ചുവടുകൾ മുന്നോട്ടു വയ്ക്കാനുണ്ട്. ഒരുപക്ഷേ, ആ ചുവടുകൾക്ക് സാന്പത്തികമേഖലയെ പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞേക്കാം എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിസർച്ച് മേധാവി ദീപക് ജസനിയുടെ അഭിപ്രായം.
സൂപ്പർ ടാക്സ്, മാന്ദ്യം, രൂപയുടെ തളർച്ച എന്നിവമൂലം വിദേശനിക്ഷേകർ ഇന്ത്യൻ കന്പോളങ്ങളിൽനിന്ന് പിൻവലിച്ചത് 31,700 കോടി രൂപയാണ്. അതേസമയം, മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഇന്ത്യയിലേക്കൊഴുക്കിയത് 83,000 കോടി രൂപയായിരുന്നു. ഇപ്പോഴുള്ള നിക്ഷേപകരുടെ ഭീതിക്ക് അറുതി വരുത്താൻ കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്കു കഴിഞ്ഞിട്ടുമില്ല.