മുംബൈ: മാന്ദ്യമുള്ള മേഖലകൾക്ക് ഊർജം നല്കാനുള്ള പാക്കേജുകൾ പ്രഖ്യാപിക്കില്ലെന്ന സൂചനയുടെ പിന്നാലെ കന്പോളങ്ങൾ കൂപ്പുകുത്തി. ബാങ്കിംഗ്, ഊർജ, ഓട്ടോ, മെറ്റൽ ഓഹരികൾ ഇടിഞ്ഞു. കൂടാതെ ഇന്ത്യൻ രൂപ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയതും നിക്ഷേപകരെ വില്പനക്കാരാക്കി.
ബോംബെ സെൻസെക്സ് 587.44 പോയിന്റ് ഇടിഞ്ഞ് 36,472.93ലും നിഫ്റ്റി 177.35 പോയിന്റ് ഇടിഞ്ഞ് 10,741.35ലും ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് കന്പോളങ്ങൾ ഇടിയുന്നത്.
നികുതിപ്പണംകൊണ്ട് കന്പനികളുടെ ബാധ്യത കുറയ്ക്കാൻ ശ്രമിച്ചാൽ അത് കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇന്നലെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞത്. ഇതാണ് കന്പോളങ്ങളുടെ ഇടിവിനു പ്രധാന കാരണം.
സ്വകാര്യമേഖലയ്ക്ക് കുറഞ്ഞ നിരക്കിലുള്ള വായ്പ ലഭ്യമാക്കുന്നത് ഉത്തേജന പാക്കേജുകളേക്കാൾ നല്ലതാണെന്നാണ് ഊർജ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെട്ടത്.
സർക്കാരിൽനിന്ന് ഉത്തേജക പദ്ധതികൾ പ്രതീക്ഷിച്ച നിക്ഷേപകർക്കും അനലിസ്റ്റുകൾക്കും ഇരുവരുടെയും പ്രഖ്യാപനങ്ങൾ തിരിച്ചടിയായി. ബോംബെ ഓഹരി കന്പോളത്തിൽ യെസ് ബാങ്ക് ഓഹരികളാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ബാങ്കിന്റെ ഓഹരികൾ 13.91 ശതമാനം ഇടിഞ്ഞു.
വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റാ മോട്ടോഴ്സ് എന്നിവയുടെ ഓഹരികൾ 7.76 ശതമാനം വരെ ഇടിഞ്ഞു. ഒഎൻജിസി, എസ്ബിഐ, ഹീറോ മോട്ടോകോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ട്വിൻസ്, ആർഐഎൽ എന്നിവയുടെ ഓഹരികളിലും തളർച്ച പ്രകടമായിരുന്നു.
ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്യുഎൽ, എച്ച്സിഎൽ ടെക് എന്നിവയാണ് ആകെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.