വാഹനപ്രേമികളുടെ ഇഷ്ട ഓഫ് റോഡർ മഹീന്ദ്ര താർ ഇനി ഇല്ല. താർ ശ്രേണിയിലെ അവസാന വാഹനം പ്രത്യേക പൂജകളോടെ നിർമാണം പൂർത്തിയാക്കി പ്ലാന്റിൽനിന്നിറങ്ങി. കഴിഞ്ഞ മാസം വിപണിയിൽ അവതരിപ്പിച്ച താർ 700 എന്ന ലിമിറ്റഡ് എഡിഷൻ മോഡലിന്റെ എഴുന്നൂറാമത്തെയും അവസാനത്തെയും വാഹനം പുറത്തിറക്കിയാണ് ഔദ്യോഗികമായി താർ വിടവാങ്ങിയത്.
ലിമിറ്റഡ് എഡിഷൻ താർ 700ന്റെ വലതുവശത്ത് ആനന്ദ് മഹീന്ദ്രയുടെ കൈയൊപ്പ് ബാഡ്ജ് പതിപ്പിച്ചിട്ടുണ്ട്. ഒപ്പം ലിമിറ്റഡ് എഡിഷൻ ബാഡ്ജിംഗും നല്കിയിരിക്കുന്നു. 9.99 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) ഈ മോഡലിന് വില.
താർ സിആർഡിഇ-യുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവസാന വാഹനം പുറത്തിറക്കുന്ന വീഡിയോയും മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്. വാഹനത്തിന്റെ ഓരോ ഭാഗങ്ങളും കഴിവുറ്റ ജീവനക്കാർ കൂട്ടിച്ചേർക്കുന്നത് എങ്ങിനെയെന്ന് ആ വീഡിയോയിൽ കാണാം. അതായത്, അസംബ്ലി ലൈനിലുള്ള ചേസിസിൽ ഔട്ടർ ബോഡി, ടെയിൽ ലൈറ്റുകൾ, എൻജിൻ, ടയറുകൾ, ബാഡ്ജിംഗുകൾ എന്നിവ കൂട്ടിച്ചേർക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതുകൂടാതെ ഒറിജിനൽ സിജെ-3 സീരിസ് ജീപ്പിനൊപ്പം താർ 700നെയും ദൃശ്യത്തിൽ കാണാം. ജീപ്പിൽനിന്നുള്ള ലൈസൻസിലാണ് ഇതുവരെ മഹീന്ദ്ര ഈ സുന്ദര വാഹനങ്ങൾ നിർമിച്ചത്. പല തവണ രൂപം മാറിയെത്തിയെങ്കിലും ഏഴു പതിറ്റാണ്ടു കാലത്തെ കുതിപ്പിൽ സിജെ ഡിഎൻഎയിലുള്ള അവസാന വാഹനമാണ് താർ 700. നെക്സ്റ്റ് ജെനറേഷൻ മോഡലുകൾ വരുന്നത് പൂർണമായും പുതിയ പ്ലാറ്റ്ഫോമിലായിരിക്കും.
5-സ്പോക് അലോയ് വീലുകൾ, ബോണറ്റിലും വശങ്ങളിലും പ്രത്യേക വരകൾ, അക്വാ മറൈൻ ബ്ലൂ, നപോളി ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങൾ, ബ്ലാക്ക് മുൻ ഗ്രിൽ, ബംപറിൽ സിൽവർ ഫിനിഷിംഗ്, മുൻ സീറ്റുകളിൽ താർ ലോഗോ എന്നിവ വാഹനത്തിനു ഭംഗി നല്കുന്പോൾ സുരക്ഷയ്ക്കായി എബിഎസുമുണ്ട്.
നിലവിലുള്ള എൻജിൻതന്നെയാണ് താർ 700 ലിമിറ്റഡ് എഡിഷനും നല്കിയിട്ടുള്ളത്. 2.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 105 ബിഎച്ച്പി പവറിൽ 247 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ 5 സ്പീഡ് ആണ്.
പുതുതലമുറ താർ ഡെവലപ്മെന്റ് പാതയിലാണ്. 140 ബിഎച്ച്പി കരുത്തുള്ള പുതിയ 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ പുതിയ മോഡലിന് നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർ വിൻഡോകൾ, ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ, ഹാർഡ് ടോപ് എന്നിവ പുതിയ താറിൽ ഉണ്ടായേക്കാം.
ഓട്ടോസ്പോട്ട്/ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.