ഓഹരി അവലോകനം / സോണിയ ഭാനു
ചന്ദ്രയാൻ വിക്ഷേപണവിജയം ഓഹരി ഇൻഡെക്സുകളെ റോക്കറ്റ് വേഗത്തിൽ ഉയർത്താം. കരടിവലയത്തിൽ അകപ്പെട്ട വിപണിയിൽ ബാധ്യതകൾ പണമാക്കി മാറ്റാൻ കഴിഞ്ഞവാരം ആഭ്യന്തര വിദേശ ഫണ്ടുകൾക്കൊപ്പം പ്രാദേശിക നിക്ഷേപകരും മത്സരിച്ചു. മുൻനിര ഓഹരികളിൽ അലയടിച്ച വില്പനസമ്മർദത്തിൽ ബോംബെ സെൻസെക്സ് 777 പോയിന്റും നിഫ്റ്റി 258 പോയിന്റും ഇടിഞ്ഞു. പുൾബാക്ക് റാലി മുന്നിൽക്കണ്ട് ഊഹക്കച്ചവടക്കാർ വിപണിയിൽ പിടിമുറുക്കാം.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തനഫലങ്ങൾക്ക് തിളക്കം വർധിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. യുഎസ് ഓഹരി ഇൻഡെക്സുകളിലെ റിക്കാർഡ് പ്രകടനങ്ങളും ഈ വാരം ഇന്ത്യൻ മാർക്കറ്റിന് ഊർജം പകരാം. ഫോറെക്സ് മാർക്കറ്റിൽ രൂപ കൈവരിച്ച നേട്ടവും തിരിച്ചുവരവിന് വഴിതെളിക്കാം. ഇതിനിടയിൽ രാജ്യത്ത് മൺസൂൺ സജീവമാകുന്നതും മുന്നേറ്റസാധ്യതകൾക്കു ശക്തിപകരും.
എല്ലാറ്റിലുമുപരി ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകും വിധം 11.99 ലേക്ക് താഴ്ന്നു. മേയ് മധ്യത്തിൽ ഓഹരി സൂചിക സർവകാല റിക്കാർഡിലേക്ക് ഉയർന്ന അവസരത്തിൽ അപായ സൂചന നൽകിക്കൊണ്ട് 28.60 ലേക്ക് വോളാറ്റിലിറ്റി ഇൻഡെക്സ് ഉയർന്നിരുന്നു. സൂചികയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 11.40 വരെ താഴാമെങ്കിലും ഫണ്ടുകളെ ആകർഷിക്കാൻ വോളാറ്റിലിറ്റി സൂചികയ്ക്കാവും.
നിഫ്റ്റി 11,700 റേഞ്ചിൽനിന്നുള്ള തകർച്ചയിൽ 11,473 വരെ സാങ്കേതിക പരീക്ഷണങ്ങൾ കാഴ്ചവച്ച നിഫ്റ്റി വാരാന്ത്യം 11,552 പോയിന്റിലാണ്. 11,500ലെ നിർണായക താങ്ങ് നിലനിർത്താനായാൽ ശക്തമായ ഒരു റാലിക്ക് നിക്ഷേപകർ സാക്ഷ്യം വഹിക്കും. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഈവാരം ആദ്യതാങ്ങ് 11,426 ലാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 11,300 ലേക്ക് സൂചിക തിരിയാമെങ്കിലും അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 11,724 ലേക്കും ഉയർത്താനാവും. ഇത് മറികടക്കാനുള്ള ഊർജം ലഭ്യമായാൽ 11,896 വിദൂരമല്ല.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ സോൾഡായി. ഇതു തിരിച്ചുവരവിനുള്ള സാധ്യതകൾക്കു ശക്തി പകരും. അതേസമയം സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയ സെല്ലിംഗ് മൂഡിലേക്ക് പ്രവേശിച്ചു.
സെൻസെക്സ് 39,476 പോയിന്റിൽ ഓപ്പൺ ചെയ്തെങ്കിലും മുൻനിര ബാങ്കിംഗ് ഓഹരികളിൽ അലയടിച്ച വില്പനതരംഗത്തിൽ താഴ്ന്ന തലങ്ങളിലേക്ക് ഊളിയിട്ട സൂചിക ഒരു വേള 38,463 വരെ തിരുത്തൽ കാഴ്ചവച്ച ശേഷം വ്യാപാരാന്ത്യം 38,736 ലാണ്. ഈവാരം 39,320 ലെ തടസം മറികടക്കാനായില്ലെങ്കിൽ 38,307‐37,878 ലെ സപ്പോർട്ടിൽ വിപണി കരുത്ത് പരീക്ഷിക്കാം. ആദ്യ പ്രതിരോധം മറികടന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ സെൻസെക്സ് 39,904 ലേക്ക് ഉയരാം.
ജൂലൈ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം സർവകാല റിക്കാർഡായ 429.91 ബില്യൺ ഡോളറിലെത്തി. സ്വർണത്തിന്റെയും കറൻസി ആസ്തിയുടെയും മൂല്യത്തിൽ വൻ വർധനയുണ്ടായി. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 68.44 ൽനിന്നു ശക്തിപ്രാപിച്ച് 68.24വരെ നീങ്ങിയ ശേഷം വാരാന്ത്യം 68.55 ലാണ്. നടപ്പുവർഷം ഡോളറിനുമുന്നിൽ രൂപയുടെ മൂല്യം 1.9 ശതമാനം ഉയർന്നു.
യുഎസ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന നിഗമനത്തിലാണ് കറൻസി മാർക്കറ്റ്. ഇതിനിടെ നേരത്തേ കണക്കു കൂട്ടിയതിലും ഉയർന്ന തോതിലുള്ള പണപ്പെരുപ്പ കണക്കുകൾ ഡോളറിൽ സമ്മർദമുളവാക്കിയത് ഏഷ്യൻ കറൻസികൾക്കു നേട്ടമായി.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 62.99 ഡോളറിൽനിന്ന് 66.84 വരെ ഉയർന്നു. 2020 മാർച്ച് വരെയുള്ള കാലയളവിൽ ഉത്പാദനം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന ഒപ്പെക് വിലയിരുത്തൽ വിപണി നേട്ടമാക്കി.
ചൈനീസ് കയറ്റുമതിക്ക് ജൂണിൽ നേരിട്ട തളർച്ച ഷാങ്ഹായ് ഇൻഡെക്സിനെ കാര്യമായി സ്വാധീനിച്ചില്ല. ഏഷ്യയിലെ മറ്റ് പ്രമുഖ വിപണികളായ ജപ്പാൻ, ഹോങ്കോംഗ്, കൊറിയൻ ഇൻഡെക്സുകളും വാരാന്ത്യം മികവിലാണ്. എന്നാൽ യൂറോപ്യൻ ഇൻഡെക്സുകൾ പലതും ചാഞ്ചാടി. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക സർവകാല റിക്കാർഡിലേക്ക് ഉയർന്ന ആവേശത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.