ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻവിപണി തിരുത്തലിന്റെ പാതയിലാണ്. മാസാദ്യം നൽകിയ സൂചന ശരിവയ്ക്കുംവിധം, പിന്നിട്ട മൂന്നാഴ്ചകളിൽ സെൻസെക്സും നിഫ്റ്റിയും തളർന്നു. ഇനി തിടുക്കം വേണ്ട, ക്ഷമ അനിവാര്യമെന്ന വാക്കുകൾ നിക്ഷേപകരുടെ മടിശീല ചോരുന്നത് തടയാൻ ഉപകരിച്ചു. ജൂൺ മൂന്നിന് ഇതേ കോളത്തിൽ നൽകിയ വിലയിരുത്തലിനുശേഷം ബോംബെ സെൻസെക്സ് 1250 പോയിന്റും നിഫ്റ്റി 398 പോയിന്റും ചാഞ്ചാടി. മൂന്നാഴ്ചയ്ക്കിടയിൽ സെൻസെക്സിനു കൈമോശം വന്നത് 928 പോയിന്റും നിഫ്റ്റിക്ക് 315 പോയിന്റുമാണ്.
വില്പനക്കാരുടെ പിടിയിൽ അകപ്പെട്ട ഇന്ത്യൻ മാർക്കറ്റ് ഈവാരം ജൂൺ സീരീസ് സെറ്റിൽമെന്റിനുള്ള തയാറെടുപ്പിലാണ്. കേവലം മൂന്ന് പ്രവൃത്തി ദിനങ്ങൾ മാത്രമാണു മുന്നിലുള്ളത്. ഡെയ്ലി ചാർട്ടിൽ നിഫ്റ്റി ഫ്യൂചർ ബുള്ളിഷാണെങ്കിലും 11,600 ലെ സപ്പോർട്ട് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ വിപണി കൂടുതൽ ദുർബലമാകാം. ക്രൂഡ് വിലയിലെ കുതിച്ചുചാട്ടവും ഫോറെക്സ് മാർക്കറ്റിൽ രൂപ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുമെല്ലാം ഓപ്പറേറ്റർമാരിൽ ആശങ്കയുളവാക്കുന്നു. യുഎസ്‐ ഇറാൻ യുദ്ധ സാധ്യതകൾ തത്ക്കാലം ഒഴിവായതു പ്രതീക്ഷ നൽകുന്നു. അതേസമയം ഇന്ത്യൻ മാർക്കറ്റിനുമുന്നിൽ കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ് മൺസൂൺ.
ജൂൺ രണ്ടാം പകുതിയിലേക്കു പ്രവേശിച്ചിട്ടും മഴ മേഘങ്ങൾ കനിയാഞ്ഞത് വറുതിയുടെ ദിനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ജൂൺ 22 വരെയുള്ള കാലയളവിൽ മഴയുടെ അളവിൽ ഏതാണ്ട് 44 ശതമാനം കുറവ് സംഭവിച്ചു.
വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾ വരൾച്ചയുടെ പിടിയിലാണ്. ധാന്യങ്ങളുടെയും പയർ വർഗങ്ങളുടെയും ഉത്പാദനം ചുരുങ്ങുന്നതു വിലക്കയറ്റത്തിനും ഒപ്പം പണപ്പെരുപ്പത്തിനും ഇടയാക്കും. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇറക്കുമതിക്കു തുനിഞ്ഞാൽ വിനിമയവിപണിയിൽ രൂപയുടെ കൈപൊള്ളും. പ്രതിസന്ധികളുടെ മുൾമുനയിൽ ധനമന്ത്രി, ജൂലൈ അഞ്ചിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
ബോംബെ സെൻസെക്സിന് മുൻവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 39,194 പോയിന്റ് ക്ലോസിംഗ് വേളയിൽ നിലനിർത്തി. 39,632 വരെ മുന്നേറിയ ശേഷം സൂചിക 38,872 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്തി. ഈ വാരം 38,833 പോയിന്റിലെ താങ്ങിൽ പിടിച്ചുനിന്നാൽ 39,592‐ 39,992 ലേക്കും തിരിച്ചു വരവിന് കരുത്ത് ലഭിക്കും. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സെൻസെക്സ് 38,472 ലേക്കും തുടർന്ന് ജൂലൈയിൽ 37,712 ലേക്കും പരീക്ഷണങ്ങൾ തുടരാം.
ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെന്റിന് മുന്നോടിയായി സൂചിക ചാഞ്ചാടം. പിന്നിട്ടവാരം 11,842 പോയിന്റുവരെ കയറിയതിനിടയിലെ വില്പന സമ്മർദത്തിൽ 11,673 ലെ താങ്ങും തകർത്ത് 11,641 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 11,724 പോയിന്റിലാണ്. ഈവാരം 11,830 ലേക്ക് തിരിച്ചു വരവിനുള്ള ശ്രമം വിജയിച്ചാൽ 11,936 പോയിന്റ് വരെ മുന്നേറാം. എന്നാൽ 11,629 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 11,534‐11,333 ലേക്ക് തിരുത്തൽ തുടരാം. മറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്. അതേസമയം പാരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ സെല്ലർമാർക്ക് അനുകുലവും. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ സോൾഡാണ്. നിഫ്റ്റി സൂചിക 11,492‐12,082 റേഞ്ചിലെ ചട്ടക്കൂടിനു പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 69.34‐69.93 റേഞ്ചിൽ കയറിയിറങ്ങിയ ശേഷം 69.61 ലാണ്. രൂപയ്ക്ക് ഈവാരം 70.26ൽ പ്രതിരോധവും 69.00 താങ്ങും പ്രതീക്ഷിക്കാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. അമേരിക്കയിൽ എണ്ണ വില ഒൻപത് ശതമാനം കയറി. രാജ്യാന്തര വിപണിയിൽ അഞ്ച് ശതമാനവും ഉയർന്നു. മാസാരംഭം ഒപ്പെക്ക് യോഗം എണ്ണ ഉത്പാദനം സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. 52.65 ഡോളറിൽനിന്ന് എണ്ണ 57.57 ലേക്കു കയറി. അനുകൂല വാർത്തകൾ ക്രൂഡിനെ 60.67 ഡോളർ വരെ ഉയർത്താം.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയിൽ പരിഭാന്ത്രരായ ഫണ്ടുകൾ ഏഷ്യൻ മാർക്കറ്റിൽ വില്പനയ്ക്ക് ഉത്സാഹിച്ചു. ഇറാൻ‐ യുഎസ് സൈനിക നീക്കങ്ങൾ യൂറോപ്യൻ മാർക്കറ്റുകളെയും തളർത്തി. യുഎസ് ഓഹരി ഇൻഡക്സായ എസ് ആൻഡ് പി സർവകാല റിക്കാർഡായ 2464 വരെ ഉയർന്നങ്കിലും വാരാന്ത്യം നഷ്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.