തായ്ലൻഡ് ഇന്നു മുതൽ റബർ കയറ്റുമതി നിയന്ത്രിക്കും.ആഗോളവിപണി പുതിയ ഉയരങ്ങളെ ഉറ്റുനോക്കുന്നു. നാളികേര വിളവെടുപ്പ് ഊർജിതം, കൊപ്ര വില ഇടിയുന്നു. കുരുമുളകിന് നേരിയ തളർച്ച. ഏലക്ക ക്ഷാമം തുടരുന്നു. സ്വർണ വില ഇടിഞ്ഞത് നേട്ടമാക്കാൻ വിവാഹ പാർട്ടികൾ ആഭരണ കേന്ദ്രങ്ങളിൽ സജീവം.
റബർ
അന്താരാഷ്ട്ര റബർ മാർക്കറ്റ് ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക്. ഇടവം പാതിയോടെ നമ്മുടെ കർഷർക്കും മെച്ചപ്പെട്ട വിലയ്ക്ക് സ്റ്റോക്ക് ഇറക്കാനാവും. മുഖ്യ റബർഉത്പാദന രാജ്യമായ തായ്ലൻഡ്, കയറ്റുമതി അടുത്ത നാല് മാസങ്ങളിൽ ഒന്നേകാൽ ലക്ഷം ടൺ കുറയ്ക്കാൻ തീരുമാനിച്ചു.
നേരത്തെ തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും ചേർന്ന് മാർച്ച് മുതൽ കയറ്റുമതിയിൽ 2.40 ലക്ഷം ടൺ കുറയ്ക്കാൻ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ ആഭ്യന്തര തെരഞ്ഞടുപ്പ് മൂലം തായ്ലൻഡ് പദ്ധതിക്ക് തടസം നേരിട്ടു. അൽപ്പം വൈകിയാണെങ്കിലും ഇന്നുമുതൽ റബർ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്ന ബാങ്കോക്കിന്റെ വെളിപ്പെടുത്തൽ ടോക്കോം എക്സ്ചേഞ്ചിൽ നിക്ഷേപ താത്പര്യം ഉയർത്തും.
മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയത് ശരിവച്ചുകൊണ്ട് ടോക്കോമിൽ, റബർ 197 യെന്നിൽനിന്ന് 2017നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 203 യെന്നിലേക്ക് കയറി. വിപണിക്കു മുന്നിലുള്ള അടുത്ത തടസം 222 യെന്നിലാണ്. ടോക്കോമിൽ റബർ സാങ്കേതികമായി ബുള്ളിഷാണ്. അനുകൂല സാധ്യതകൾ നേട്ടമാക്കിയാൽ 248 യെൻ വരെ മുന്നേറാം. വിപണിയുടെ നിലവിലുള്ള ചലനങ്ങൾ വിലയിരുത്തിയാൽ 2020 ൽ റബർ 325 യെന്നിൽ ഇടപാടുകൾ നടക്കാം.
കാലാവസ്ഥ അനുകൂലമെങ്കിലും കർഷകർ ടാപ്പിംഗിൽ താത്പര്യം കാണിച്ചിട്ടില്ല. മാർക്കറ്റ് വില ഉയർന്ന ശേഷം ടാപ്പിംഗ് ആരംഭിക്കാമെന്ന നിലപാടിലാണ് വൻകിടക്കാർ.
കാർഷിക മേഖലകളിൽ സ്റ്റോക്ക് ചുരുങ്ങിയതോടെ വിപണികളിൽ വരവുകുറഞ്ഞു. നോമ്പു കാലമായതിനാൽ മലബാർ മേഖലയിൽനിന്നും കാര്യമായി ഷീറ്റ് ഇറങ്ങിയില്ല. നാലാം ഗ്രേഡ് 13,100 ൽനിന്ന് 13,600 രൂപയായി.
നാളികേരം
നാളികേരവിളവെടുപ്പ് ഊർജിതമായതോടെ ഉത്പന്നം വിലത്തകർച്ചയിൽ. പച്ചത്തേങ്ങ, കൊപ്ര ചെറുകിട വിപണികളിൽ ഉയർന്ന അളവിൽ വന്നതു വിൽപ്പന സമ്മർദം ഉളവാക്കി. മില്ലുകാർ കൊപ്ര സംഭരണം കുറച്ചതും തിരിച്ചടിയായി.
വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങിയതും കൊപ്രയ്ക്ക് തിരിച്ചടിയായി. മാസാരംഭം 9400 ൽ നീങ്ങിയ കൊപ്രയിപ്പോൾ 8800 രൂപയിലാണ്. പോയവാരം വെളിച്ചെണ്ണ 13,800 രൂപയിൽനിന്ന് 13,200 രൂപയായി. കാങ്കയത്ത് വെളിച്ചെണ്ണ കൊച്ചിയെ അപേക്ഷിച്ച് 1000 രൂപ കുറഞ്ഞ് 12,150 രൂപയിലാണ്.
കുരുമുളക്
കുരുമുളകിന് ഉത്തരേന്ത്യൻ ആവശ്യക്കാരുണ്ടങ്കിലും നിരക്ക് ഉയർത്താൻ വാങ്ങലുകാർ തയ്യാറായില്ല. കൊച്ചിയിൽ മുളകുവരവ് വാരത്തിന്റെ ആദ്യ പകുതിയിൽ നാമമാത്രമായിരുന്നെങ്കിലും പിന്നീട് അൽപ്പം ഉയർന്നു. വിളവെടുപ്പ് പൂർത്തിയായെങ്കിലും ഉയർന്ന വിലയ്ക്കായി മുളക് പിടിക്കുകയാണ് വൻകിട കർഷകർ.
രാജ്യാന്തര മാർക്കറ്റിൽ ശ്രീലങ്ക, മൂപ്പ് കുറഞ്ഞ മുളക് ടണ്ണിന് 3000 ഡോളറിനും മികച്ചയിനം 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. വിയറ്റ്നാം ടണ്ണിന് 2200 ഡോളറിനും ബ്രസീൽ 2400 ഡോളറിനും ഇന്തോനേഷ്യ 2800 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ഇന്ത്യൻവില ടണ്ണിന് 5425 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിലാണ്.
ഏലം
കുതിച്ചു ചാട്ടങ്ങൾക്കുശേഷം അൽപ്പം തളർച്ചയിലാണ് ഏലക്ക. ലേല കേന്ദ്രങ്ങളിലും കാർഷിക മേഖലകളിലും ഏലക്ക ക്ഷാമം നിലനിൽക്കുന്നു. പോയവാരം കിലോ 3000 രൂപയ്ക്ക് മുകളിൽ ഇടം കണ്ടത്താൻ ഏലത്തിനായില്ല. മികച്ചയിനങ്ങൾക്ക് ലഭിച്ച പരമാവധി വില 2850 രൂപയും ശരാശരി ഇനങ്ങൾക്ക് 2499 രൂപയുമാണ്. ആഭ്യന്തര-വിദേശ വിപണികളിൽനിന്ന് എലത്തിന് ആവശ്യക്കാരുണ്ട്.
സ്വർണം
ആഭരണ കേന്ദ്രങ്ങളിൽ വിവാഹ പാർട്ടികളുടെ തിരക്ക്. 24,200 ലേക്ക് ഉയർന്ന പവൻ പിന്നീട് മൊത്തം 360 രൂപ കുറഞ്ഞ് ശനിയാഴ്ച 23,840 രൂപയിലാണ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിൽ മഞ്ഞലോഹം, തുടക്കത്തിൽ ട്രോയ് ഔൺസിന് 1303 ഡോളർവരെ ഉയർന്നങ്കിലും പിന്നീട് നിരക്ക് 1275 ഡോളറിലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം 1277 ഡോളറിലാണ്. ഈവാരം സ്വർണത്തിന് 1269 ഡോളറിൽ താങ്ങും 1301 ഡോളറിൽ പ്രതിരോധവുമുണ്ട്.
വിപണി വിശേഷം/കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.