ഓഹരി അവലോകനം / സോണിയ ഭാനു
വിദേശ പണപ്രവാഹത്തിൽ ഓഹരി ഇൻഡക്സുകൾ ഒരിക്കൽകൂടി തിളങ്ങി. സാങ്കേതികമായി ഓവർ ബോട്ടായി നീങ്ങിയ വിപണി, കാര്യമായ തിരുത്തലുകൾക്കു തയാറാവാതെ പുതിയ ഉയരങ്ങൾ വീണ്ടും സ്വന്തമാക്കി. സെൻസെക്സ് റിക്കാർഡായ 39,487.45 വരെ മുന്നേറിയപ്പോൾ നിഫ്റ്റി 11,856.15 പോയിന്റിൽ എത്തി റിക്കാർഡ് സ്ഥാപിച്ചു.
മൺസുൺ ഇക്കുറി അനുകൂലമാകുമെന്ന കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം ധനകാര്യസ്ഥാപനങ്ങളെ വീണ്ടും വാങ്ങലുകാരാക്കി. മഹാവീര ജയന്തിയും ദുഃഖ വെള്ളിയുംമൂലം പോയവാരം ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ മാത്രമായി ചുരുങ്ങിയതിനാൽ ചെറുകിട നിക്ഷേപകർ കരുതലോടെയാണ് നീക്കങ്ങൾ നടത്തിയത്. സൂചിക റിക്കാർഡുകൾ അടിക്കടി തകർക്കുന്നുണ്ടങ്കിലും പ്രദേശിക നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നതായാണു വിവരം. വിദേശഫണ്ടുകൾ വിപണിയെ അക്ഷരാർഥത്തിൽ അമ്മാനമാടുകയാണ് ഏതാനും ആഴ്ചകളായി.
രാജ്യം എൽ‐നിനോ പ്രതിഭാസത്തെക്കുറിച്ചുള്ള ആശങ്കയിൽ നീങ്ങിയ ഘട്ടത്തിലാണ് കാലവർഷം അനുകൂലമാകുമെന്ന മെട്രോളജി വിഭാഗത്തിൽനിന്നുള്ള വിലയിരുത്തൽ പുറത്തുവന്നത്. ഇതിനിടയിൽ രാജ്യത്തുനിന്നുള്ള കയറ്റുമതി മാർച്ചിൽ ഉയർന്ന വിവരവും വിപണി നേട്ടമാക്കി മാറ്റി.
നിഫ്റ്റി സൂചിക 109 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. മുൻവാരം ഇതേ കോളത്തിൽ നിഫ്റ്റിക്ക് സൂചിപ്പിച്ച സെക്കൻഡ് റെസിസ്റ്റൻസായ 11,753നു തൊട്ടുതാഴെ 11,752.80 ൽ മാർക്കറ്റ് ക്ലോസിങ് നടന്നു. ഈ വാരം നിഫ്റ്റി 11,648 ലെ സപ്പോർട്ട് നിലനിർത്തിക്കൊണ്ട് ആദ്യ തടസമായ 11,856 പോയിന്റിലേക്കുയരാൻ ശ്രമം നടത്താം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 11,544‐11,336 വരെ സാങ്കേതിക പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
ഈ വാരം ഏപ്രിൽ സീരീസ് സെറ്റിൽമെന്റാണ്. വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെന്റിനുമുന്നോടിയായി ഊഹക്കച്ചവടകാർ സ്വീകരിക്കുന്ന നിലപാട് വിപണിയുടെ ഗതിവിഗതികൾ നിയന്ത്രിക്കും. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ബുള്ളിഷാണ്.
ബോംബെ സെൻസെക്സ് 38,800 റേഞ്ചിൽനിന്നുള്ള മുന്നേറ്റത്തിൽ മുൻ റിക്കാർഡ് തകർത്ത് 39,487.45 പോയിന്റിൽ എത്തി. ഈ അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ സൂചിക അല്പംതളർന്ന് വാരാന്ത്യം 39,140.28 ലാണ്. സെൻസെക്സ് 38,801 ലെ താങ്ങ് നിലനിർത്തി 39,483 ലേക്കുയരാൻ നീക്കം നടത്താം. ഈ ചുവടുവയ്പ്പ് വിജയിച്ചാൽ മേയിൽ അടുത്ത ലക്ഷ്യമായ 39,826‐40,508 പോയിന്റിനെ വിപണി ഉറ്റുനോക്കും. അതേസമയം വിപണിലെ ലാഭമെടുപ്പ് വില്പന സമ്മർദമായി മാറിയാൽ 38,462‐37,780 പോയിന്റിലേക്കു തളരാം. ഇതിനിടെ ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച മാർച്ച് സീരീസ് സെറ്റിൽമെന്റ് വൻ ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കാം.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് നിഷേപകർക്ക് അപായ സൂചന നൽകുംവിധം വീണ്ടും ഉയർന്നു. പോയവാരം സൂചിക 8.27 ശതമാനം ഉയർന്ന് 22.74 ലേക്കു കയറി. 2016 ജനുവരിക്കുശേഷം ആദ്യമായാണ് വോളാറ്റിലിറ്റി ഇൻഡക്സ് ഇത്രയേറെ ഉയരുന്നത്.
മുൻ നിരയിലെ പത്ത് കന്പനികളിൽ ആറ് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ മൊത്തം 98,502 കോടി രൂപയുടെ വർധന. ടിസിഎസിന്റെ വിപണി മൂല്യം 49,437.67 കോടി രൂപ ഉയർന്നു.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറഞ്ഞു. വിദേശ മൂലധന നിക്ഷേപം ചുരുങ്ങുമെന്ന സൂചന രൂപയിൽ സമ്മർദമുളവാക്കി. വിനിമയ നിരക്ക് 69.18ൽനിന്ന് 69.66 ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 69.40 ലാണ്.
ഈ വാരം ബാങ്ക് ഓഫ് ജപ്പാൻ വായ്പാ അവലോകനം നടത്തും. ദീർഘകാല മികവു ലക്ഷ്യംവച്ച് പലിശ നിരക്കിൽ അവർ മാറ്റം വരത്തുമെന്നാണ് വിലയിരുത്തൽ. 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നാണയപ്പെരുപ്പം കുറയ്ക്കുകയാണ് അവരുടെ ലക്ഷ്യം. ഏഷ്യൻ മേഖലയിൽ തങ്ങളുടെ ആധിപത്യം നിലനിർത്തുകയെന്ന ലക്ഷ്യത്തിലാണ് ജാപ്പനീസ് കേന്ദ്ര ബാങ്ക്.
അന്താരാഷ്ട്രവിപണിയിൽ സ്വർണവില ഇടിഞ്ഞു. ട്രോയ് ഔൺസിന് 1289 ഡോളറിൽനിന്നു മഞ്ഞലോഹം വാരാവസാനം നാലു മാസത്തിനിടയിലെ കുറഞ്ഞ നിരക്കായ 1270 ഡോളറിലേക്കു താഴ്ന്നശേഷം ക്ലോസിംഗിൽ 1275 ഡോളറിലാണ്. ഏറെ നിർണായകമായ 1280 ഡോളറിലെ താങ്ങ് സ്വർണത്തിനു നഷ്ടമായത് നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നു.
പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനം സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു. ഡെയ്ലി ചാർട്ടിൽ സ്വർണം സെല്ലിംഗ് മൂഡിലാണ്.
അതേസമയം ഓവർ സോൾഡ് മേഖലയിലേക്കു നീങ്ങിയത് ഒരു വിഭാഗം ഫണ്ടുകളെ പ്രോഫിറ്റ് ബുക്കിംഗിനു പ്രേരിപ്പിക്കാം. ശ്രീലങ്കയിലെ സ്ഫോടന പരമ്പര ഏഷ്യൻ മാർക്കറ്റിൽ ഇന്ന് സ്വർണ വില ഉയർത്താം. അത്തരം ഒരു നീക്കം അനുഭവപ്പെട്ടാൽ മഞ്ഞലോഹം 1304 ഡോളർവരെ ഉയരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.