ഓഹരി അവലോകനം / സോണിയ ഭാനു
ബുൾ റാലിക്കിടയിലെ സാങ്കേതികതിരുത്തലിനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓഹരിവിപണി. എട്ട് ആഴ്ചകളായി വിപണിയെ നിയന്ത്രിച്ച ബുൾ ഇടപാടുകാർ ലാഭമെടുപ്പിലൂടെ അല്പം വിശ്രമത്തിനുള്ള ഒരുക്കത്തിലാണ്. ദുഃഖ വെളളിയുൾപ്പെടെയുള്ള അവധി ദിവസങ്ങളുള്ളതിനാൽ ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങും. തെരഞ്ഞടുപ്പ് രംഗത്തെ ആവേശങ്ങളും ഇടപാടുകാരെ ചെറിയ അളവിൽ രംഗത്തുനിന്ന് പിൻതിരിപ്പിക്കാം.
ബോംബെ സെൻസെക്സ് 95 പോയിന്റും നിഫ്റ്റി 22 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് അപായസൂചന നൽകുംവിധം 14.9 ശതമാനം ഉയർന്ന് 21 ലേക്ക് കയറി. 2016 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് സൂചിക 20 ന് മുകളിലേക്കുയരുന്നത്.
കോർപറേറ്റ് മേഖല തിളക്കമാർന്ന ത്രൈമാസ പ്രവർത്തനറിപ്പോർട്ടുകൾ പുറത്തുവിടാൻ തുടങ്ങി. മുൻനിരയിലെ രണ്ട് ഐടി കമ്പനികൾ റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇൻഫോസിസ് ടെക്നോളജിയും ടിസിഎസും മികച്ച പ്രകടനം കാഴ്ചവച്ചു. ഇൻഫോസിസിന്റെ നാലാം പാദ അറ്റാദായം 4,078 കോടി രൂപയായി ഉയർന്നു. വരുമാനം 21 ശതമാനം ഉയർന്ന് 21,539 കോടി രൂപയായി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ വളർച്ച 19.1 ശതമാനമായിരുന്നു. ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ അറ്റാദായം 17.7 ശതമാനം ഉയർന്ന് 8,126 കോടിയായി. ടിസിഎസ് 1.46 ലക്ഷം കോടി രൂപയുടെ വാർഷിക വരുമാനവും നേടി.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം 4,000 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലിൽ മൊത്തം 14,000 കോടിയുടെ ഓഹരികൾ വിദേശഫണ്ടുകൾ വാങ്ങി. ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ വിദേശനിക്ഷേപം 62,000 കോടി രൂപയാണ്.
മുൻനിരയിലെ പത്ത് കമ്പനികളുടെ പട്ടികയിൽ ആറ് എണ്ണത്തിന്റെ വിപണിമൂല്യത്തിൽ 42,827.39 കോടി രൂപയുടെ ഇടിവ്. മുൻനിര ഐടി കമ്പനിയായ ടിസിഎസ് ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യം 14,146.5 കോടി രൂപ ഇടിഞ്ഞു.
രണ്ടാഴ്ചയായി സൂചിക നേരിയ റേഞ്ചിലാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ ആദ്യവാരം 42 പോയിന്റ് മാത്രം മുന്നേറിയ നിഫ്റ്റിക്ക് കഴിഞ്ഞ വാരം 22 പോയിന്റ് നഷ്ടപ്പെട്ടു. 11,666ൽനിന്ന് 11,684 ഉയർന്ന നിഫ്റ്റി 11,560 ലേക്ക് താഴ്ന്നെങ്കിലും വ്യാപാരാന്ത്യം സൂചിക 11,643 പോയിന്റിലാണ്. ഈ വാരം 11,698 ലേക്ക് ഉയരാൻ ശ്രമം നടത്താം. ആ നീക്കം വിജയിച്ചാൽ 11,753നെ ലക്ഷ്യമാക്കി സൂചിക ചലിക്കും. എന്നാൽ തുടക്കത്തിൽ 11,574 ൽ ആദ്യ സപ്പോർട്ട് നിലനിർത്തുന്നതിൽ വിപണി പരാജയപ്പെട്ടാൽ 11,505 ലേക്ക് പരീക്ഷണങ്ങൾക്കായി നീക്കം നടത്താം.
തൊട്ടടുത്ത വാരം ഏപ്രിൽ സീരീസ് സെറ്റിൽമെന്റിനുള്ള ദിവസം അടുക്കുന്നതും ഊഹക്കച്ചവടക്കാരിൽ പിരിമുറുക്കം ഉളവാക്കാം. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ ഡെയ്ലിചാർട്ടിൽ പാരാബോളിക് എസ്എആർ, സൂപ്പർ ട്രെൻഡ് എന്നിവ ബുള്ളിഷാണ്. എംഎസിസി ബുള്ളിഷെങ്കിലും തിരുത്തലിനുള്ള ശ്രമത്തിലാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ ബോട്ടായി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്രൽ റേഞ്ചിലാണ്.
ബോംബെ സെൻസെക്സ് 38,484 ‐ 38,949 റേഞ്ചിൽ കഴിഞ്ഞവാരം ചാഞ്ചാടിയശേഷം 38,767 പോയിന്റിലാണ്. ആദ്യദിനം 38,517ലെ സപ്പോർട്ട് നിലനിർത്തി 38,982 ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ 39,198 പോയിന്റ് വരെ സെൻസെക്സ് മികവ് കാണിക്കാം. എന്നാൽ ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ 38,268‐37,803 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മുല്യത്തിൽ ചാഞ്ചാട്ടം. ഡോളറിനു മുന്നിൽ രൂപ 69.15ൽനിന്ന് ഒരവസരത്തിൽ 69.69 ലേക്ക് ഇടിഞ്ഞശേഷം 68.91 ലേക്കുശക്തിപ്രാപിച്ചങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ രൂപ 69.18 ലാണ്. ക്രൂഡ് ഓയിൽ വില ഉയരുന്നത് രൂപയിൽ സമ്മർദം ഉളവാക്കാം. രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 63.85 ഡോളറിൽ നിലകൊള്ളുന്ന ക്രൂഡ് ഓയിലിന് 64.91 ഡോളറിലും 66.51 ഡോളറിലും പ്രതിരോധമുണ്ട്.
കാലവർഷം ദുർബലമാവുമെന്ന സൂചനകൾ കാർഷികോത്പാദനത്തെ ബാധിക്കും. ധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനം ചുരുങ്ങിയാൽ കാർഷികമേഖല സാന്പത്തികമായി തളരും. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇത് ഇടയാക്കാം. എഫ്എംസിജി ഓഹരികൾക്ക് ഇതു തിരിച്ചടിയാകും. അന്താരാഷ്ട്ര നാണയനിധി വളർച്ചയെ കുറിച്ച് ആശങ്കപ്പെടുന്നതും വിപണിയെ ബാധിക്കാം. മാർച്ചിലെ മൊത്തവില വിവരസൂചിക കണക്കുകൾ ഇന്ന് പ്രഖ്യാപിക്കും. ഈവാരം നടക്കുന്ന ഒപെക് യോഗത്തെ ആഗോള ഓഹരി നിക്ഷേപകർ ഉറ്റുനോക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.