ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചിക നിക്ഷേപകരുടെ പ്രതീക്ഷകൾക്കൊത്ത് ചുവടുവച്ചു. വിദേശഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽ തുടർച്ചയായ രണ്ടാം വാരത്തിലും നിക്ഷേപത്തിനു കാണിച്ച താത്പര്യം മുൻനിര ഓഹരികൾക്ക് തിളക്കം പകർന്നു. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിരിച്ചു വരവും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കി.
മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 35,550 ലെ പ്രതിരോധം മറികടക്കാനാവാതെ 35,546 പോയിന്റിൽ ബോംബെ സെൻസെക്സിന് കാലിടറി. കഴിഞ്ഞവാരം നിഫ്റ്റിക്ക് വ്യക്തമാക്കിയ 10,698ലെ തടസത്തിനു മൂന്ന് പോയിന്റ് അകലെ 10,695 വരെ എത്തിയ ശേഷം നിഫ്റ്റിയും താഴ്ന്നു. വാരാന്ത്യം നിഫ്റ്റി 10,682ലും സെൻസെക്സ് 35,457 പോയിന്റിലുമാണ്. ബിഎസ്ഇ 298 പോയിന്റും എൻഎസ്ഇ 97 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
ഇന്ന് നടക്കുന്ന റിസർവ് ബാങ്ക് യോഗത്തെ വിപണി ഉറ്റുനോക്കുന്നുണ്ട്. ആർബിഐ ഗവർണും കേന്ദ്ര സർക്കാരും തമ്മിലുള്ള പൊരുത്തക്കേടുകൾ ഇന്നത്തെ ഒത്തുചേരലിൽ ചെറിയ അളവിൽ പ്രതിഫലിക്കാം. കേന്ദ്ര ബാങ്കിൽനിന്ന് പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ അത് ഓഹരി സൂചികകളെ ബാധിക്കും.
വിദേശഫണ്ടുകൾ ശക്തമായ പിന്തുണ പോയവാരം വിപണിക്കു നല്കി. തൊട്ടുമുൻവാരത്തെ നിക്ഷേപത്തിന്റെ ഇരുപത്തിരണ്ട് ഇരട്ടി തുക അവർ പോയവാരം നിക്ഷേപിച്ചു. രാജ്യാന്തര വിപണിയിൽ എണ്ണവില താഴ്ന്നതാണ് അവരെ ആകർഷിച്ചത്. ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 69.64 ഡോളറിൽനിന്ന് 65.80ലേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച 65.56 സപ്പോർട്ട് നിലനിർത്തിക്കൊണ്ട് വാരാന്ത്യം 67 ഡോളറിലാണ്. ഒപെക് ഉത്പാദനം കുറയ്ക്കുമെന്ന സൂചനകൾ വാരാന്ത്യം നിരക്കുയർത്തി.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 72.64ൽനിന്ന് ഇന്ത്യൻ നാണയം രണ്ടു മാസത്തിനിടയിലെ മികച്ച നിലവാരമായ 71.97ലാണ്. ഒക്ടോബർ രണ്ടാം വാരം രൂപയുടെ വിനിമയ മൂല്യം റിക്കാർഡ് തകർച്ചയെ അഭിമുഖീകരിച്ചിരുന്നു. ആ തകർച്ചയിൽനിന്ന് രൂപ കരുത്ത് തിരിച്ചുപിടിച്ചത് വിദേശ ഫണ്ടുകളെ ആകർഷിച്ചു. അവർ 3502.46 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞവാരം 1275.61 ഓഹരികൾ വിറ്റു.
ബോംബെ സൂചിക താഴ്ന്ന റേഞ്ചായ 34,754ൽനിന്ന് 35,546 വരെ കയറിയ ശേഷം ക്ലോസിംഗിൽ 35,457 പോയിന്റിലാണ്. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 35,750ലാണ്. ഇത് മറികടന്നാൽ 36,044ലേക്കും 36,836 ലേക്കും മാസാന്ത്യം വിപണി സഞ്ചരിക്കാം. എന്നാൽ ആദ്യ പ്രതിരോധത്തിലേക്ക് അടുക്കാനായില്ലെങ്കിൽ 34,958-34,460ൽ പിടിച്ചുനിൽക്കാൻ സൂചിക ശ്രമം നടത്താം.
ഡെയ്ലി ചാർട്ടിൽ സെൻസെക്സിനെ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. എന്നാൽ, ഫുൾ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായി നീങ്ങുകയാണ്.
നിഫ്റ്റി സൂചിക 10,466ൽനിന്ന് 10,695 വരെ കയറി. വാരാന്ത്യം സൂചിക 10,682 പോയിന്റിലാണ്. ഈ വാരം 10,762ലേക്ക് ഉയരാൻ തന്നെയാവും ആദ്യ ശ്രമം. ഈ നീക്കത്തിന് പിന്തുണ ലഭ്യമായാൽ 10,843നെ സൂചിക ലക്ഷ്യംവയ്ക്കും. അതേസമയം ഇന്ന് നടക്കുന്ന കേന്ദ്ര ബാങ്ക് യോഗത്തിൽനിന്ന് പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 10,533-10,385 പോയിന്റിലെ സപ്പോർട്ടിൽ സൂചിക പരീക്ഷണം നടത്താം. സൂചികയുടെ തേഡ് സപ്പോർട്ട് 10,156ലാണ്.
ഏഷ്യൻ മാർക്കറ്റുകൾ വാരാന്ത്യം ചാഞ്ചാടി. ചൈന, ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകൾ നേട്ടം കൈവരിച്ചപ്പോൾ ജപ്പാനിൽ നിക്കീ സൂചിക തളർന്നു. യൂറോപ്യൻ സൂചികകൾ വില്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. അമേരിക്കയിൽ ഡൗ ജോൺസും എസ് ആന്ഡ് പി സൂചികയും നേട്ടം കാണിച്ചപ്പോൾ നാസ്ഡാക് സൂചിക തളർന്നു.
സ്വർണവില ട്രോയ് ഒൺസിന് 1209 ഡോളറിൽനിന്ന് 1200ലെ താങ്ങ് തകർത്ത് 1197 വരെ ഇടിഞ്ഞ അവസരത്തിലെ ഷോട്ട് കവറിംഗും പുതിയ ലോംഗ് പൊസിഷനുകളും മഞ്ഞലോഹത്തെ 1226 ഡോളർ വരെ ഉയർത്തി. പ്രമുഖ കറൻസികൾക്കു മുന്നിൽ ഡോളറിനു നേരിട്ട മൂല്യത്തളർച്ചയും സ്വർണം നേട്ടമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.