കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് കാന്പസിൽ ലുലുഗ്രൂപ്പിന്റെ രണ്ടാമത്തെ സൈബർ ടവർ നാളെ തുറക്കും. ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ ടുവിലെ കോണ്ഫറൻസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സഹമന്ത്രി എസ്.എസ്. അലുവാലിയ മുഖ്യാതിഥിയാകുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം.എ. യൂസഫലി പത്രസമ്മേളനത്തിൽ പറഞ്ഞു. 20 നിലകളിൽ അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള ടവറിൽ 11,000 മുതൽ 13,000 വരെ ഐടി പ്രഫഷണലുകൾക്ക് തൊഴിൽ ചെയ്യാൻ സൗകര്യമുണ്ടാകും.
ഇൻഫോപാർക്ക് കാന്പസിൽ ലുലു സൈബർ ടവർ 1 നു സമീപമാണ് 400 കോടി രൂപ മുതൽമുടക്കി രണ്ടാംടവർ സ്ഥാപിച്ചിട്ടുള്ളത്. ആകെയുള്ള 20 നിലകളിൽ 11 നിലകളിലാണ് ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഓരോ നിലകളിലും 84,000 ചതുരശ്ര അടി തൊഴിൽ ഇടമുണ്ട്. ലോക നിലവാരത്തിലുള്ള വിശാലമായ ആട്രിയമാണ് ലുലു സൈബർടവർ 2വിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം, ട്രെയിനിംഗ് സെന്റർ, 900 സീറ്റുള്ള അതിവിശാലമായ ഫുഡ് കോർട്ട്, രണ്ട് ഡൈനിംഗ് റസ്റ്ററന്റുകൾ, കോഫിഷോപ്പുകൾ, ബിസിനസ് സെന്റർ, ഇ-ലോബികൾ, പ്രമുഖ ബാങ്കുകളുടെ ശാഖകൾ, എടിഎമ്മുകൾ, മൾട്ടി സ്പെഷാലിറ്റി ജിംനേഷ്യം, യോഗ, മെഡിറ്റേഷൻ സെന്റർ എന്നീ പൊതുസൗകര്യങ്ങളും ടവറിലുണ്ട്. 16 ഹൈസ്പീഡ് പാസഞ്ചർ ലിഫ്റ്റുകൾ, രണ്ട് സർവീസ് ലിഫ്റ്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സെക്കൻഡിൽ മൂന്നു മീറ്ററാണ് വേഗം. ഓരോ നിലയിലുമുള്ള മൂന്നു റെസ്റ്റ് റൂമുകളിൽ ഒന്ന് ഭിന്നശേഷിയുള്ളവർക്കായാണ്. നാലു വീതം ഫയർ എക്സിറ്റുകൾ ഓരോ നിലയിലുമുണ്ട്. മുഴുവൻ സമയവും വൈദ്യുതി ലഭിക്കാനായി കൂറ്റൻ ഡീസൽ ജനറേറ്റർ നിലയവും സൈബർ ടവറിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. അകത്തേക്ക് ചൂട് കടത്തിവിടാത്ത ഡബിൾ ഗ്ലേസ്ഡ് ഇൻസുലേറ്റിംഗ് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. മുറിക്കുള്ളിലെ ചൂടിനെ നിയന്ത്രിക്കുക വഴി വൈദ്യുതി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാനുമാകും. അകത്തും പുറത്തുമായി 400 സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
20 നിലകളിൽ താഴെയുള്ള എട്ടും കാർ പാർക്കിംഗിനായി പൂർണമായും മാറ്റിവച്ചിട്ടുണ്ട്. 1400 കാറുകൾ ഒരേസമയം പാർക്ക് ചെയ്യാം. രണ്ടു ഗേറ്റുകളുള്ള ടവറിൽ ഒരു ഗേറ്റിലൂടെയാണ് പാർക്കിംഗ് ഏരിയയിലേക്ക് പ്രവേശനം. ഇതിനകംതന്നെ 40 ശതമാനം ഓഫീസ് സ്പേസും വാങ്ങാൻ രണ്ട് അമേരിക്കൻ ഐടി കന്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. സ്മാർട്ട്സിറ്റിയിലെ ഇരട്ട ഐടി മന്ദിരങ്ങളുടെ നിർമാണം രണ്ടു വർഷത്തിനകം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.