തിരുവനന്തപുരം: ഐടി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇൻവെസ്റ്റ്മെന്റിന്റെ 1,500 കോടി രൂപയുടെ ഐടി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ടെക്നോപാർക്കിലെ ഡൗണ്ടൗണ് ട്രിവാൻഡ്രം ഹിൽട്ടണ്‍ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമൂഹിക അന്തരീക്ഷവും മാറേണ്ടതുണ്ട്. വിജ്ഞാന അധിഷ്ഠിത മേഖലകൾക്കു സർക്കാർ പ്രാധാന്യം നൽകും. സോഫ്റ്റ് വെയർ കയറ്റുമതിക്കും നിക്ഷേപകരെ ആകർഷിക്കുന്നതിനുമാണ് സർക്കാർ ഉൗന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മൊത്തം ഐടി പാർക്ക് വിസ്തൃതി നിലവിലെ 1.3 കോടി ചതുരശ്ര അടിയിൽ നിന്നും 2.3 കോടി ചതുരശ്ര അടിയായി വർധിപ്പിക്കും. ഇതിലൂടെ രണ്ടരലക്ഷം പേർക്ക് നേരിട്ടു തൊഴിൽ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണ്. 2020 ഓടെ ഡൗണ്ടൗണ് ട്രിവാൻഡ്രം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ പ്രോപ്പർട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെക്നോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ പ്രത്യേക മേഖലയടക്കം 20 ഏക്കറാണ് പദ്ധതിക്കായി നൽകിയിട്ടുള്ളത്. 57 ലക്ഷം ചതുരശ്ര അടിയാണ് മൊത്തം നിർമാണമേഖല. എംബസി ടോറസ് ടെക്സോണ്‍ എന്ന പേരിൽ ഐടി മേഖലയ്ക്കായി 33 ലക്ഷം ചതുരശ്ര അടിയും ടോറസ് സെൻട്രം എന്ന പേരിൽ വിനോദ വ്യവസായ മേഖലയ്ക്കായി 12 ലക്ഷം ചതുരശ്ര അടിയും മാറ്റിവച്ചിട്ടുണ്ട്. ടോറസ് സെൻട്രം മാൾ, 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടൽ, 315 മുറികളുള്ള അപാർട്ട്മെന്റുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
കൊച്ചിയിലെ സ്മാർട് സിറ്റി പദ്ധതിക്കുശേഷം ഐടി വ്യവസായ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. ആദ്യഘട്ടമായി വരുന്ന മാർച്ചിൽ കീസ്റ്റോണ്‍ എന്ന പ്രീഫാബ് താത്കാലിക കെട്ടിടത്തിൽ കന്പനികളെ ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങുന്നതിനാണ് തീരുമാനം.
ശശി തരൂർ എംപി, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, ഐടി സെക്രട്ടറി എം. ശിവശങ്കർ, ടെക്നോപാർക്ക് സിഇഒ ഋഷികേശ് നായർ, ടോറസ് ചെയർമാൻ ലോറെൻസ് റെയ്ബിലിംഗ്, എംബസി ഗ്രൂപ്പ് ചെയർമാൻ ജിട്ടു വിർവാനി, ടോറസ് മാനേജിംഗ് ഡയറക്ടർ ഇന്ത്യ അജയ് പ്രസാദ്, അസറ്റ് ഹോംസ് എംഡി വി. സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഡൗണ്ടൗണ് ട്രിവാൻഡ്രം പദ്ധതിയുടെ മാതൃകയും മുഖ്യമന്ത്രി അനാവരണം ചെയ്തു.
20 ഏക്കറിൽ ഒരുങ്ങുന്ന ചെറുപട്ടണം
തിരുവനന്തപുരം: 20 ഏക്കറോളം സ്ഥലത്ത് ഒരുങ്ങുന്ന ഒരു ചെറുപട്ടണമാണ് ടെക്നോ പാർക്കിലെ ഡൗണ്ടൗണ് ട്രിവാൻഡ്രം പദ്ധതി. 10 ഏക്കറോളം സ്ഥലം വിനോദ വ്യാപാര കേന്ദ്രങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നു. 12 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന ഷോപ്പിംഗ് മാളാണ് ഇതിന്റെ പ്രത്യേകത. ടോറസ് സെൻട്രം മാൾ എന്നായിരിക്കും ഇതിനു പേര്.
മൾട്ടി പ്ലക്സുകൾ, ഭക്ഷണശാലകൾ, രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ, വിനോദ, വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും. 200 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ് മറ്റൊരു പ്രത്യേകത. വിശാലമായ കണ്വൻഷൻ സെന്ററും ഇതോടൊപ്പം ഉയരും. അസറ്റ് ഹോംസുമായി ചേർന്നാണ് താമസത്തിനായുള്ള ബഹുനില ഫ്ളാറ്റുകൾ ഒരുക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ഇതിന്റെ നിർമാണം. 10 ഏക്കറോളം വരുന്ന പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഐടി കെട്ടിടങ്ങൾ ഉയരുന്നത്. 2012ലെ എമർജിംഗ് കേരളയിൽ അവതരിപ്പിക്കപ്പെട്ടതാണ് ഈ പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.