ന്യൂഡൽഹി: വിദേശവ്യാപാരക്കമ്മി കുറയ്ക്കാൻ കൂടുതൽ സാധനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. 17 ഇനം സാധനങ്ങൾക്കാണ് ഇന്നലെ ചുങ്കം വർധിപ്പിച്ചത്. 500 കോടി ഡോളറിന്റെ (36,500 കോടി രൂപ) ഇറക്കുമതി കഴിഞ്ഞവർഷം നടന്ന സാധനങ്ങൾക്കാണ് വർധന. അഞ്ചുമുതൽ പത്തുവരെ ശതമാനമുണ്ട് വർധന.
മൊബൈൽ ഫോണുകളുടെ ഘടകങ്ങൾ, സ്മാർട്ട് വാച്ചുകൾ, ടെലികോം യന്ത്രങ്ങൾ, പ്രിന്റഡ് സർക്ക്യൂട്ട് ബോർഡ് അസംബ്ലി, വൈദ്യുതയന്ത്രങ്ങൾ, സൗണ്ട് റിക്കാർഡറുകൾ, ടിവി ഇമേജ് റിക്കാർഡറുകൾ, സ്വിച്ചിംഗ് ഉപകരണങ്ങൾ തുടങ്ങിയവയും ഇലക്ട്രോണിക് സാമഗ്രികളും ചുങ്കം വർധിച്ചവയിൽപ്പെടുന്നു.
റഫ്രിജറേറ്ററുകൾ, ടെലിവിഷനുകൾ, വാഷിംഗ് മെഷീനുകൾ, എയർകണ്ടീഷണറുകൾ, മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ, സാനിട്ടറി സാമഗ്രികൾ, ലഗേജുകൾ, ബാഗുകൾ തുടങ്ങിയവയ്ക്ക് കഴിഞ്ഞമാസം ചുങ്കം വർധിപ്പിച്ചിരുന്നു. മൊത്തം 82,000 കോടി രൂപയുടെ വാർഷിക ഇറക്കുമതിയുള്ള ഇനങ്ങൾക്കാണ് ചുങ്കം കൂട്ടിയത്. ഇത് ഇറക്കുമതിയുടെ മൂന്നുശതമാനമേ വരൂ. ഇതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.ജിഡിപിയുടെ മൂന്നുശതമാനത്തിലേക്ക് കറന്റ് അക്കൗണ്ട് കമ്മി വർധിക്കാതിരിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.