വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊപ്രസംഭരണം കുറച്ച് വെളിച്ചെണ്ണവില ഉയർത്താനുള്ള വ്യവസായികളുടെ നീക്കം കാർഷികമേഖലയ്ക്കും വിപണിക്കും തിരിച്ചടിയാവും. ഏലക്ക വീണ്ടും റിക്കാർഡ് പുതുക്കി. കുരുമുളകുവിലയിൽ നേരിയ ഉണർവ്. മുഖ്യവിപണികളിൽ റബർ ഷീറ്റിന് കടുത്ത ക്ഷാമമെങ്കിലും ടയർ വ്യവസായികൾ നിരക്ക് ഉയർത്തിയില്ല. പവൻ വീണ്ടും മുന്നേറി.
നാളികേരം
നാളികേരോത്പന്നങ്ങളെ ബാധിച്ച തളർച്ച തുടരുന്നു. മില്ലുകാർ എണ്ണവില ഉയർത്തിയെങ്കിലും കൊപ്രയ്ക്കു വേണ്ടത്ര പിന്തുണ ഇനിയും ഉറപ്പുവരുത്താനായിട്ടില്ല. തമിഴ്നാട്ടിലെ വൻകിട കൊപ്രയാട്ട് മില്ലുകൾ സംഘടിതമായി വാരമധ്യത്തിനുശേഷം വെളിച്ചെണ്ണവില ഉയർത്തി. എന്നാൽ, ഈ നീക്കം കേരളത്തിൽ കാര്യമായ ചലനമുളവാക്കിയില്ല. കാങ്കയത്ത് കൊപ്രയ്ക്ക് പതിനായിരം രൂപയുടെ താങ്ങ് നഷ്ടപ്പെട്ടാൽ വിപണി തളരുമെന്ന മുന്നറിയിപ്പ് ദീപിക മാസാരംഭത്തിൽ തന്നെ നല്കിയെങ്കിലും വിലത്തകർച്ചയെ പിടിച്ചുനിർത്താനായില്ല. വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ അവസരത്തിനൊത്ത് ഉണരാത്തത് ദക്ഷിണേന്ത്യൻ കർഷകർക്കു തിരിച്ചടിയായി.
കാങ്കയത്ത് കൊപ്രവില 9,400 രൂപ മാത്രമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 15,100-15,900 രൂപയിലാണ്. കൊപ്ര 10,075-10,100 രൂപയിലും. വെളിച്ചെണ്ണ മില്ലിംഗ്-തയാർ വിലയിൽ 800 രൂപയുടെ അന്തരമുണ്ടെങ്കിലും കൊപ്രയിൽ ഇത് കേവലം 25 രൂപ മാത്രമാണ്. കൊപ്ര വിലയിലെ കുറഞ്ഞ അന്തരം വരും ദിനങ്ങളിൽ വിപണിയെ കൂടുതൽ പ്രതിസന്ധിലാക്കാം.
തമിഴ്നാട് ഈ വാരം കൃത്രിമമായി വില ഉയർത്തി സ്റ്റോക്ക് വിറ്റഴിക്കാനുള്ള നീക്കത്തിലാണ്. കാങ്കയം, പൊള്ളാച്ചി, പഴനി ഭാഗങ്ങളിൽനിന്ന് വ്യവസായികൾ കാര്യമായി കൊപ്ര സംഭരിക്കുന്നില്ല. കൊപ്രയ്ക്കു മെച്ചപ്പെട്ട വില ഉറപ്പുവരുത്തിയാൽ മാത്രമേ വരും മാസങ്ങളിൽ എണ്ണവില ചൂടുപിടിക്കൂ. ഓണത്തിന് സംസ്ഥാനത്ത് വെളിച്ചെണ്ണ വില്പന കുറഞ്ഞത് പല മില്ലുകാരെയും സാമ്പത്തികപ്രതിസന്ധിലാക്കി.
ഏലം
ഏലക്ക വീണ്ടും റിക്കാർഡ് നിലവാരത്തിൽ. കൃഷിനാശം മൂലം ഏലക്ക ഉത്പാദനം വൻതോതിൽ കുറയുമെന്ന വിലയിരുത്തലുകൾ നിരക്കുയർത്തി. ഏലത്തിന് കടുത്ത ക്ഷാമം നേരിടുമെന്ന ആശങ്കയിലാണ് ഇടപാടുകാർ. ലഭ്യത ഉറപ്പിക്കാൻ ശക്തമായ മത്സരമാണ് ലേലകേന്ദ്രങ്ങളിൽ. മികച്ചയിനം ഏലക്കവില കിലോഗ്രാമിന് 2,257 രൂപ വരെ കയറി റിക്കാർഡ് സ്ഥാപിച്ചു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചരക്കിൽ താത്പര്യം കാണിച്ചു. ഉത്തരേന്ത്യയിൽനിന്ന് വൻ ഓർഡറുകൾ ഉത്സവവേളയിൽ പ്രതീക്ഷിക്കാം.
കുരുമുളക്
കുരുമുളക് തിരിച്ചുവരവിന് ശ്രമം തുടങ്ങി. ഉത്തരേന്ത്യക്കാർ മുളക് ശേഖരിക്കാൻ എത്തിയെങ്കിലും വൻ ഓർഡറുകൾ അവർ നൽകിയില്ല. കാർഷികമേഖലകളിൽനിന്ന് കുറഞ്ഞ അളവിലാണ് ചരക്കുവരവ്. വിദേശ വ്യാപാര രംഗത്തെ തളർച്ച തുടരുന്നു. അന്താരാഷ്ട്ര വിപണിയിൽ ടണ്ണിന് 5650 ഡോളറാണ്. വിയറ്റ്നാമും ബ്രസീലും രാജ്യാന്തര മാർക്കറ്റിൽ കുരുമുളക് 2500 ഡോളറിന് ഇറക്കി. ശ്രീലങ്കൻ നിരക്ക് ടണ്ണിന് 3800 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 39,800 രൂപ.
റബർ
റബർക്ഷാമം രൂക്ഷമെങ്കിലും ഷീറ്റ് വില ഉയർത്താൻ ടയർ കന്പനികൾ തയാറായില്ല. ഉത്പാദന മേഖലകളിൽ കാര്യമായി റബർ സ്റ്റോക്കില്ല. അതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു ഇടപാടുകാർ. നാലാം ഗ്രേഡ് ഷീറ്റ് 12,900 രൂപയിലും അഞ്ചാം ഗ്രേഡ് റബർ 12,500 രൂപയിലുമാണ്.
സ്വർണം
സ്വർണവില ഉയർന്നു. 22,600ൽ വില്പനയ്ക്കു തുടക്കം കുറിച്ച പവൻ രൂപയുടെ മൂല്യത്തകർച്ച മൂലം 22,960 വരെ കയറിയ ശേഷം വാരാന്ത്യം 22,840 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 1197 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.