ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി വിപണിയിലെ ശക്തമായ സാങ്കേതിക തിരുത്തൽ കണ്ട് നിക്ഷേപകർ ഞെട്ടി. ബോംബെ സെൻസെക്സ് 1,250 പോയിന്റും നിഫ്റ്റി 372 പോയിന്റും പ്രതിവാര നഷ്ടത്തിലേക്കു നീങ്ങിയത് വാരാന്ത്യം നിക്ഷേപകരുടെ ഉറക്കം കെടുത്തി. സാമ്പത്തികമേഖലയിൽനിന്നുള്ള പ്രതികൂല വാർത്തകളും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ മാർക്കറ്റിൽനിന്ന് വിദേശഫണ്ടുകളെ പിന്തിരിപ്പിച്ചു. മൂന്നാഴ്ചയായി തുടരുന്ന ഫണ്ടുകളുടെ ലാഭമെടുപ്പും പുതിയ ഷോട്ട് പൊസിഷനുകളും സൂചികകളെ ഉഴുതുമറിച്ചു. സെൻസെക്സ് പിന്നിട്ട മൂന്നാഴ്ചകളിലായി 1803 പോയിന്റും നിഫ്റ്റി 542 പോയിന്റും കുറഞ്ഞു.
ആഗോള ക്രൂഡ് ഓയിൽ വിലയിലെ മുന്നേറ്റം ഇന്ത്യൻ സാമ്പദ്ഘടനയിൽ വൻ വിള്ളലുളവാക്കുമെന്ന സൂചന നിക്ഷേപകരെ രംഗത്തുനിന്ന് അല്പം പിന്തിരിപ്പിച്ചു. വിദേശഫണ്ടുകൾ 2674.12 കോടി രൂപയുടെ വില്പന നടത്തി. ഇടപാടുകൾ നടന്ന നാലു ദിവസങ്ങളിലും അവർ വില്പനയ്ക്കു മുൻതൂക്കം നല്കി. അതേസമയം, തകർച്ചയെ പിടിച്ചുനിർത്താൻ ആഭ്യന്തരഫണ്ടുകൾ 1782.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ കാണിച്ച വ്യഗ്രതയിൽ ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ആദ്യമായി 72.99ലേക്ക് ഇടിഞ്ഞു. വാരാരംഭത്തിൽ 71.85ൽ നിലകൊണ്ട രൂപയ്ക്കു മികവ് കാണിക്കാൻ അവസരം ലഭിച്ചില്ല.
മുൻവാരത്തിൽ പ്രധാനമന്ത്രി നടത്തിയ സാമ്പത്തിക അവലോകനങ്ങൾ രൂപയുടെ രക്ഷയ്ക്കെത്തിയില്ല. തുടക്കം മുതൽ തളർച്ചയിൽ നീങ്ങിയ വിനിമയനിരക്ക് വാരാന്ത്യം ഡോളറിനു മുന്നിൽ 72.18 രൂപയിലാണ്. 2012ൽ മൂല്യം പന്ത്രണ്ട് ശതമാനം കുറഞ്ഞ ശേഷം ഇതാദ്യമായാണ് രൂപ കുടുതൽ പ്രതിസന്ധിയിലാക്കുന്നത്.
സാമ്പത്തികവർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ശേഷിക്കുന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ താറുമാറാകാം. പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിക്ക് വൻ നിയന്ത്രണങ്ങൾ വരുത്താനുള്ള തയാറെടുപ്പിലാണു കേന്ദ്രം. രൂപയുടെ മൂല്യം 68-70 റേഞ്ചിലേക്ക് ശക്തിപ്പെടുത്തുകയാണ് ആദ്യലക്ഷ്യം.
ബോംബെ സെൻസെക്സ് 37,780ൽനിന്ന് തളർന്ന് വെള്ളിയാഴ്ച ഒരവസരത്തിൽ 35,992 വരെ ഇടിഞ്ഞു. വാരാന്ത്യദിനത്തിൽ 1000 പോയിന്റിലധികം ഇടിഞ്ഞ സൂചിക പക്ഷേ തകർച്ചയുടെ അതേവേഗത്തിൽ തന്നെ തിരിച്ചുവരവ് നടത്തി ക്ലോസിംഗ് വേളയിൽ 36,841 പോയിന്റ് ആയി. വിപണിയുടെ സാങ്കേതിക വശങ്ങൾ ദുർബലമായ സാഹചര്യത്തിൽ ഈ വാരം ശക്തമായ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ട്. പ്രത്യേകിച്ച് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്.
ഈ വാരം സെൻസെക്സിന് 37,749ൽ പ്രതിരോധവും 35,962ൽ താങ്ങുമുണ്ട്. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പരാബോളിക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് തിരിച്ചുവരവിനുള്ള നീക്കത്തിലാണെങ്കിലും സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ സോൾഡാണ്. പ്രതിദിന ചാർട്ടിൽ എംഎസിഡി ദുർബലാവസ്ഥയിലേക്കു വിരൽചൂണ്ടിയെങ്കിലും വീക്ക്ലി ചാർട്ടിൽ എംഎസിഡി ബുള്ളിഷാണ്. 50 ഡിഎംഎ ആയ 37,587 പോയിന്റിൽ സപ്പോർട്ട് നഷ്ടപ്പെട്ട വിപണിക്ക് ഇനി 200 ദിവസങ്ങളിലെ മൂവിംഗ് ആവറേജ് ആയ 35,268ൽ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റി 29 മാസമായി ബുള്ളിഷായി നീങ്ങുന്ന ചാർട്ടിൽ കഴിഞ്ഞവാരം സപ്പോർട്ടിൽ പരീക്ഷണം നടത്തി. പിന്നിട്ടവാരം 3.2 ശതമാനം നിഫ്റ്റി സൂചിക ഇടിഞ്ഞു. 11,418ൽനിന്നുള്ള തകർച്ചയിൽ നിഫ്റ്റി 10,866 വരെ താഴ്ന്നു. വിപണിയുടെ 200 ഡേ മൂവിംഗ് ആവറേജ് 10,750 പോയിന്റിലാണ്. ഈ വാരം ആ താങ്ങ് നിലനിർത്തിയാൽ 11,300 റേഞ്ചിലേക്ക് തിരിച്ചുവരവിന് ശ്രമം നടത്തും. എന്നാൽ ആ നിർണായക താങ്ങ് നിലനിർത്തുന്നതിൽ വിപണി പരാജയപ്പെട്ടാൽ 10,866-10,590ലേക്ക് പരീക്ഷണങ്ങൾ തുടരാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്.
ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകൾ പലതും നാലു മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിലാണ്. യൂറോപ്യൻ യൂണിയനിലെ ഒട്ടുമിക്ക സൂചികകളും നേട്ടത്തിലാണ്. അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി 500 സൂചികകൾ സർവകാല റിക്കാർഡിലേക്ക് ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.