ഇതിനിടെ, ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലംഗവും മുതിർന്ന കമാൻഡറുമായ സുഹെയ്ൽ ഹുസൈൻ ഹുസെയ്നിയെ വധിച്ചതായി ഇസ്രേലിസേന അറിയിച്ചു. ഇറാനിൽനിന്ന് ആയുധമെത്തിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നതായി സേന കൂട്ടിച്ചേർത്തു.
ബെയ്റൂട്ടിലെ വ്യോമാക്രമണങ്ങൾക്കൊപ്പം വടക്കൻ ഇസ്രേലി സേന കരയാക്രമണം വർധിപ്പിച്ചു. ഒരു ഡിവിഷൻ സേനകൂടി മേഖലയിലെത്തി. കരയാക്രമണം തെക്കുപടിഞ്ഞാറൻ ലബനനിലേക്കും വ്യാപിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
ഹിസ്ബുള്ളകൾ ഇന്നലെ വടക്കൻ ഇസ്രേലി നഗരമായ ഹെയ്ഫയിലേക്കു നൂറോളം റോക്കറ്റുകൾ തൊടുത്തു.
ഇസ്രേലി ആക്രമണത്തെത്തുടർന്ന് ലബനനിൽ അഭയാർഥികളായ ജനങ്ങളുടെ എണ്ണം 12 ലക്ഷമായി. നാലു ലക്ഷം പേർ അയൽരാജ്യമായ സിറിയയിലേക്കു പലായനം ചെയ്തു.
ഇസ്രയേലുമായി വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നതായി സംഘടനയുടെ ഉപ മേധാവി നയിം ഖ്വാസം പറഞ്ഞു.