ആശുപത്രിയിൽ പതിച്ചത് റഷ്യൻ മിസൈൽ: യുഎൻ
Wednesday, July 10, 2024 1:16 AM IST
ജനീവ: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന റഷ്യൻ വാദം തള്ളി ഐക്യരാഷ്ട്രസഭ. റഷ്യൻ മിസൈൽ നേരിട്ട് ആശുപത്രിയിൽ പതിച്ചതിനാണു സാധ്യതയെന്നു യുക്രെയ്നിലെ യുഎൻ മനുഷ്യാവകാശ നിരീക്ഷണ മിഷൻ മേധാവി ഡാനിയേല ബെൽ പറഞ്ഞു.
തിങ്കളാഴ്ച റഷ്യ യുക്രെയ്നിലുടനീളം നടത്തിയ ആക്രമണത്തിൽ മൂന്നു കുട്ടികൾ അടക്കം 38 പേർ കൊല്ലപ്പെടുകയും 190 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യൻ അധിനിവേശത്തിലെ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. കീവിലെ ശിശുരോഗ സ്പെഷാലിറ്റി ആശുപത്രിയിലും മിസൈൽ പതിച്ചു.
ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും യുക്രെയ്ന്റെ വ്യോമപ്രതിരോധ മിസൈൽ പതിച്ചാണ് ആശുപത്രിക്കു നാശമുണ്ടായതെന്നും റഷ്യ പ്രതികരിച്ചു.
എന്നാൽ, ആശുപത്രിയിൽ നേരിട്ടു മിസൈൽ പതിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഡാനിയേല ചൂണ്ടിക്കാട്ടി. റഷ്യൻ യുദ്ധവിമാനത്തിൽനിന്നു പ്രയോഗിച്ച കെഎച്ച്-101 ക്രൂസ് മിസൈലാണ് ആശുപത്രിയിൽ പതിച്ചതെന്നു കരുതുന്നു. ആക്രമണം നേരിട്ട സമയത്ത് ആശുപത്രിയിൽ 670 കുട്ടികളും ആയിരത്തിലധികം ജീവനക്കാരും ഉണ്ടായിരുന്നുവെന്നും ഡാനിയേല അറിയിച്ചു.
ബൈഡൻ അപലപിച്ചു വാഷിംഗ്ടൺ ഡിസി: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. യുക്രെയ്ന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനം ഇന്നലെ യുഎസിൽ ആരംഭിച്ച നാറ്റോ ഉച്ചകോടിയിൽ ഉണ്ടാകുമെന്നു ബൈഡൻ അറിയിച്ചു.
നാറ്റോ രൂപീകരിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഉച്ചകോടിയിൽ 32 അംഗരാജ്യങ്ങളും അവരുടെ മിത്രങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കുന്നുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും പങ്കെടുക്കുമെന്നാണു സൂചന.