നിർമിതബുദ്ധി വസ്തുനിഷ്ഠമോ നിഷ്പക്ഷമോ അല്ല: മാർപാപ്പ
Saturday, June 15, 2024 12:28 AM IST
റോം: നിർമിതബുദ്ധിയുടെ പിറവിയോടെ സങ്കീർണമായ മാറ്റങ്ങളിലേക്കു നയിക്കുന്ന വൈജ്ഞാനിക- വ്യാവസായിക വിപ്ലവം ആരംഭിച്ചുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിൽ പുലിയ ജില്ലയിലെ സവെല്ലെത്രി പട്ടണത്തിലെ ബോർഗോ ഇഗ്നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധിയുടെ അപകടങ്ങളെക്കുറിച്ചും വാഗ്ദാനങ്ങളെക്കുറിച്ചും ലോകനേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് മാർപാപ്പ തന്റെ പ്രസംഗം വിനിയോഗിച്ചത്. അറിവ് എല്ലാവർക്കും ലഭ്യമാകുന്ന അവസ്ഥ, ശാസ്ത്രഗവേഷണങ്ങളിലെ മുന്നേറ്റങ്ങൾ, ജോലിയുടെ കാഠിന്യം ലഘൂകരിക്കൽ മുതലായവ നിർമിതബുദ്ധിയുടെ ഗുണങ്ങളാണ്. അതോടൊപ്പം വികസിത-അവികസിത രാജ്യങ്ങൾ തമ്മിലും ശക്തനും അടിച്ചമർത്തപ്പെട്ടവനും തമ്മിലും ഉള്ള വിടവ് വർധിപ്പിക്കുന്നതുപോലുള്ള പ്രതികൂല ഗുണങ്ങളുമുണ്ട്.
തീരുമാനങ്ങൾ മനുഷ്യന്റേതായിരിക്കണം. അൽഗോരിതം ഉപയോഗിച്ച് തെരഞ്ഞെടുപ്പുകൾ നടത്താൻ നിർമിതബുദ്ധിക്കു കഴിയും. പക്ഷേ, മനുഷ്യന് തെരഞ്ഞെടുക്കാൻ മാത്രമല്ല, ഹൃദയംകൊണ്ട് തീരുമാനമെടുക്കാനും കഴിയും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എന്നും മനുഷ്യന്റേതായിരിക്കണം.
തെരഞ്ഞെടുപ്പു നടത്താൻ നിർമിതബുദ്ധിയെ സഹായിക്കുന്ന അൽഗോരിതങ്ങൾ (പ്രോഗ്രാമുകൾ) വസ്തുനിഷ്ഠമോ നിഷ്പക്ഷമോ അല്ല. ഉപന്യാസങ്ങൾ അടക്കമുള്ള പഠനാവശ്യങ്ങൾക്ക് നിർമിതബുദ്ധിയെ ആശ്രയിക്കുന്പോൾ വിദ്യാഭ്യാസം അട്ടിമറിക്കപ്പെടുന്നതായും ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇതാദ്യമായാണ് ഒരു മാർപാപ്പ ജി-7 ഉച്ചകോടിയിൽ പ്രസംഗിക്കുന്നത്. വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിൽ പുലിയയിലെത്തിയ മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിച്ചു.
മാർപാപ്പയെ യോഗ വേദിയിലേക്ക് വീൽചെയറിൽ ആനയിച്ചപ്പോൾ ലോകനേതാക്കൾ എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഊഷ്മളമായി ആലിംഗനം ചെയ്തു.
പ്രസംഗത്തിനുശേഷം നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അടക്കമുള്ള നേതാക്കളുമായി മാർപാപ്പ ഉഭയകക്ഷി ചർച്ചകൾ നടത്തി.