പുക നിറഞ്ഞ കെട്ടിടത്തിൽ നിന്നും ആകാശും സുഹൃത്ത് ശങ്കരനും പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ആകാശ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഒപ്പമുണ്ടായിരുന്ന ശങ്കരൻ രക്ഷപ്പെട്ടു. അവിവാഹിതനായ ആകാശ് എസ്. നായർ എട്ടുവർഷമായി കുവൈറ്റിലാണ്. ഒരു വർഷം മുമ്പ് അവധിക്കു നാട്ടിലെത്തി മടങ്ങിയിരുന്നു. അമ്മ: ശോഭാ കുമാരി. സഹോദരി: സ്വാതി എസ്. നായർ.
ഷെമീർ ആറു വർഷമായി കുവൈറ്റിൽ കൊല്ലം: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള (കലതിവിള) വീട്ടിൽ ഉമ്മറുദീന്റെയും സബീനയുടെയും മകൻ ഷെമീർ (30) ആറ് വർഷമായി കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് ഷെമീർ നാട്ടിൽ വന്നുപോയത്.
ഇന്നലെ ഉച്ചയോടെയാണ് ഷമീർ മരിച്ച വിവരം ബന്ധുക്കളെ ഷെമീറിന്റെ കുവൈറ്റിലെ സുഹൃത്തുക്കൾ അറിയിച്ചത്.
ഓയൂരിൽ നിന്ന് 14 വർഷത്തിന് മുമ്പാണ് പിതാവ് ശൂരനാട് വടക്ക് വയ്യാങ്കരയിൽ വസ്തുവാങ്ങി വീട് വച്ച് താമസം തുടങ്ങിയത്. അതിന് മുമ്പ് ആലപ്പുഴ താമരക്കുളം നാലുമുക്കിലാണ് താമസിച്ചിരുന്നത്. പത്തനാപുരം സ്വദേശിനി സുറുമിയാണ് ഷെമീറിന്റെ ഭാര്യ. ഇജാസാണ് ഏകസഹോദരൻ.
സ്റ്റെഫിൻ ജോലി ചെയ്തിരുന്നത് സഹോദരനൊപ്പം പാമ്പാടി: കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സ്റ്റെഫിൻ ഏബ്രഹാം സാബു സഹോദരനൊപ്പം കുവൈറ്റിൽ എൻജനിയറായി ജോലി ചെയ്യുകയായിരുന്നു. പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടിമാരിയിൽ സാബു ഏബ്രഹാമിന്റെയും ഷേർളിയുടെയും മകനാണ് സ്റ്റെഫിൻ ഏബ്രഹാം സാബു. നെടുംകുഴി ആർഐടിയിലെ പൂർവ വിദ്യാർഥിയാണ് സ്റ്റെഫിൻ. സഹോദരങ്ങൾ: ഫെബിൻ, കെവിൻ.
സാജൻ ജോർജ് കുവൈറ്റിലെത്തിയത് ഒരു മാസം മുമ്പ് കുവൈറ്റ് ലേബർ ക്യാമ്പ് ദുരന്തത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ് (29) ഒരു മാസം മുമ്പാണ് ജോലി ലഭിച്ചതിനെ തുടർന്ന് കുവൈറ്റിലേക്ക് പോയത്. എംബിഎ ബിരുധദാരിയായ സാജൻ ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയർ കെമിക്കൽ എൻജിനിയറാണ്. സഹോദരി: ആൻസി.
സജു 22 വർഷമായി എൻപിടിസി ജീവനക്കാരൻ കുവൈറ്റിൽ മരിച്ച കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ് 22 വർഷമായി എൻപിടിസി കന്പനിയിൽ ജോലി നോക്കുകയാണ്. ഭാര്യ: ബിന്ദു. രണ്ട് മക്കൾ.
പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ 30 വർഷമായി കുവൈറ്റിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ, ഗിരീഷ്. മരുമകൻ: ഹരികൃഷ്ണൻ.
നളിനാക്ഷൻ രക്ഷപ്പെട്ടത് വാട്ടർ ടാങ്കിൽ ചാടി തൃക്കരിപ്പൂർ: കുവൈറ്റിലെ തീപിടിത്തത്തിൽനിന്ന് തൃക്കരിപ്പൂർ ഒളവറ സ്വദേശി ടി.വി. നളിനാക്ഷൻ (58) രക്ഷപ്പെട്ടത് വാട്ടർ ടാങ്കിലേക്ക് എടുത്തുചാടി. തീപിടിത്തമറിഞ്ഞ് മൂന്നാമത്തെ നിലയിൽനിന്ന് വാട്ടർ ടാങ്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. അരയ്ക്ക് പരിക്കേറ്റ നളിനാക്ഷൻ ചികിത്സയിലാണ്. സാമൂഹ്യപ്രവർത്തകൻ കൂടിയായ നളിനാക്ഷൻ 20 വർഷത്തോളമായി കുവൈറ്റിൽ ജോലി ചെയ്യുന്നു.
49 പേർ ചികിത്സയിൽ കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ പരിക്കേറ്റ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അദാൻ ഹോസ്പിറ്റലിൽ 21 പേരും മുബാറക് ഹോസ്പിറ്റലിൽ 11 പേരുമുണ്ട്. ഫർവാനിയ, ജഹ്റ ഹോസ്പിറ്റലുകളിൽ ആറുപേർ വീതവും ജാബിർ ഹോസ്പിറ്റലിൽ നാലു പേരും അമീരി ഹോസ്പിറ്റലിൽ ഒരാളും ചികിത്സയിലുണ്ട്.