നോർവേ, അയർലൻഡ്, സ്പെയിൻ പലസ്തീനെ അംഗീകരിക്കും
Thursday, May 23, 2024 1:57 AM IST
ഓസ്ലോ: യൂറോപ്യൻ രാജ്യങ്ങളായ നോർവേ, അയർലൻഡ്, സ്പെയിൻ എന്നിവ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ മേയ് 28 ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻവേണ്ടിയാണു നടപടിയെന്ന് മൂന്നു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ വിശദീകരിച്ചു.
ഗാസാ യുദ്ധത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ നേരിടുന്ന ഇസ്രയേലിനു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണിത്. മൂന്നു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ചുകൊണ്ടാണ് ഇസ്രയേൽ പ്രതികരിച്ചത്.
നോർവീജിയൻ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറയാണ് ഇന്നലെ ഓസ്ലോയിൽ പത്രസമ്മേളനം നടത്തി തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. പലസ്തീനു രാഷ്ട്രപദവി നല്കാതെ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല യാഥാർഥ്യമാക്കലാണ് ഇസ്രയേലിനും നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലൻഡ്, നോർവേ, സ്പെയിൻ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുകയാണെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പിന്നാലെ ഡബ്ലിനിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സുപ്രധാന ചുവടുവയ്പിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികളാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്വതന്ത്ര പലസ്തീനു സ്പെയിൻ അംഗീകാരം നല്കുമെന്നു പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഗാസയെ നശിപ്പിച്ചുകൊണ്ട് ദ്വിരാഷ്ട്ര ഫോർമുല അപകടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ ഹമാസും വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയും സ്വാഗതം ചെയ്തു. പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങൾ ഇറാന്റെയും ഹമാസിന്റെയും കളിപ്പാവകളായി മാറാമെന്നും ഭീകരവാദവും അസ്ഥിരതയും വളർത്താനേ നടപടി ഉപരിക്കൂ എന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നോർവേയിലെയും അയർലൻഡിലെയും നയതന്ത്ര പ്രതിനിധികളെ ഉടൻ തിരിച്ചുവിളിച്ചുവെന്നും സ്പെയിനിന്റെ കാര്യത്തിലും ഇതേ നടപടി ആലോചിക്കുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു.
കൂടുതൽ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാൻ തയാറാണെന്നു റിപ്പോർട്ടുണ്ട്. മാൾട്ട, സ്ലോവേനിയ രാജ്യങ്ങൾ ഉടൻ തീരുമാനം പ്രഖ്യാപിച്ചേക്കും. നിലവിൽ ഒന്പതു യൂറോപ്യൻ രാഷ്ട്രങ്ങൾ മാത്രമാണു പലസ്തീനെ അംഗീകരിച്ചിട്ടുള്ളത്.
യുഎസും ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ഇതിനു തയാറായിട്ടില്ല. ഈ മാസമാദ്യം യുഎൻ പൊതുസഭയിലെ 193 രാജ്യങ്ങളിൽ 143 പേരും പലസ്തീന് അംഗത്വം നല്കണമെന്നാവശ്യപ്പെട്ടിരുന്നു.