ദുഃഖാചരണം ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം നടക്കുന്നു. ഇന്ന് പൊതു അവധിയാണ്. ഇറാന്റെ മിത്രങ്ങളായ സിറിയയും ലബനനും മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുന്നു. ഇന്ത്യ, ഇറാക്ക്, പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തി.
അധിക്ഷേപം വച്ചുപൊറുപ്പിക്കില്ല പ്രസിഡന്റ് റെയ്സിയുടെ അകാലനിര്യാണത്തിൽ ഇറാനിലെ മുഴുവൻ ജനതയും ദുഃഖത്തിലല്ലെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ചിലർ ഇന്റർനെറ്റിൽ സന്തോഷപ്രകടനങ്ങൾ നടത്തി. പ്രസിഡന്റ് മരിച്ചതായി സ്ഥിരീകരിച്ചോൾ പടക്കം പൊട്ടിച്ചു സന്തോഷിക്കുന്നവർ എന്ന പേരിലുള്ള ചില വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടു.
റെയ്സിക്കെതിരായ അധിക്ഷേപങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ ഇറേനിയൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് കാസിം മുവാഹിദ്ദി ആസാദ് ഉത്തരവിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇറേനിയൻ നേതൃത്വത്തിലെ തീവ്രനിലപാടുകാർക്ക് റെയ്സി സ്വീകാര്യനെങ്കിലും ജനങ്ങളിൽ കുറച്ചുപേർക്ക് അദ്ദേഹം വെറുക്കപ്പെട്ടവനാണ്. പണ്ട് രാഷ്ട്രീയത്തടവുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടതിൽ റെയ്സിക്കുള്ള പങ്കാണു കാരണം.
എൺപതുകളിൽ രാഷ്ട്രീയത്തടവുകാരുടെ ഭാവി നിശ്ചയിക്കുന്ന കമ്മിറ്റിയിൽ റെയ്സിയും അംഗമായിരുന്നു. 5000-ത്തിനു മുകളിൽ തടവുകാർക്കാണ് കമ്മിറ്റി വധശിക്ഷ നല്കിയത്.
റെയ്സിയുടെ പ്രസിഡന്റ് ഭരണത്തിൽ ഇറാനിലെ സാന്പത്തികനില കാര്യമായി മെച്ചപ്പെടുകയുണ്ടായില്ല. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള നടപടികളും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ അറസ്റ്റിലായതുമാണ് ആകെ പറയാവുന്ന നേട്ടങ്ങൾ.