ഗാസ ജനസംഖ്യയുടെ 1.3 ശതമാനം കൊല്ലപ്പെട്ടു കയ്റോ: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ഗാസയിൽ നടത്തുന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലായെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 23 ലക്ഷം വരുന്ന ഗാസ ജനസംഖ്യയുടെ 1.3 ശതമാനം വരുമിത്.
ഇന്നലെ പുറത്തുവിട്ട കണക്കുപ്രകാരം 30,035 പേരാണു ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. 13,230 കുട്ടികളും 8,860 സത്രീകളും ഇതിൽ ഉൾപ്പെടുന്നു. 70,457 പേർക്കു പരിക്കേറ്റു. 7,000 പേരെ കാണാതായിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ പലസ്തീൻ ഭീകരവാദികളുടെയും സാധാരണ ജനങ്ങളുടെയും സംഖ്യ വേർതിരിച്ചു കാണിച്ചിട്ടില്ല. അഞ്ചു മാസം പൂർത്തിയാകുന്ന ആക്രമണത്തിൽ ഏതാണ്ട് 10,000 ഭീകരരെ വധിച്ചുവെന്നാണ് ഇസ്രേലി സേന പറയുന്നത്.
ഗാസയിലെ മരണവും പരിക്കും സംബന്ധിച്ച് ഹമാസ് നല്കുന്ന കണക്കുകൾ മാത്രമാണു ലഭ്യം. കണക്കുകൾ വിശ്വാസയോഗ്യമെന്ന് യുഎൻ ഏജൻസികൾ പറയുന്നു. ആശുപത്രി ജീവനക്കാരോ മെഡിക്കൽ ഉദ്യോഗസ്ഥരോ മൃതദേഹം കണ്ടാൽ മാത്രമേ കണക്കിൽ ഉൾപ്പെടുത്തൂ.
യുദ്ധവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്. ബുധനാഴ്ച വടക്കൻ ഗാസയിലെ ആശുപത്രികളിൽ നിർജലീകരണം മൂലം ആറു കുഞ്ഞുങ്ങൾ മരിക്കുകയുണ്ടായി.
അതേസമയം, ഗാസയിലെ യഥാർഥ മരണസംഖ്യ ഇപ്പോഴത്തേതിലും വളരെക്കൂടുതലായിരിക്കുമെന്നാണു നിഗമനം. ഇസ്രേലി ആക്രമണത്തിൽ തരിപ്പണമായ ഗാസ പട്ടിണിയുടെ നിഴലിലാണ്. പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 253 പേരെ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി. നവംബറിലെ വെടിനിർത്തലിൽ നൂറിലധികം പേർ മോചിതരായി.