ഞായറാഴ്ച സഹായവസ്തുക്കളുമായി എത്തിയ വാഹനങ്ങളെ ജനം വളഞ്ഞു. ലോറികളിൽ ചാടിക്കയറാൻ ശ്രമിച്ചു. ഗാസ സിറ്റിയിൽ ലോറികളെത്തിയപ്പോൾ വെടിയൊച്ചകൾ മുഴങ്ങി. ജനക്കൂട്ടം അത്യധികം രോഷാകുലരായിരുന്നു.
മറ്റൊരു സംഭവത്തിൽ തെക്കൻഗാസയിലെ ഖാൻ യൂനിസിൽനിന്നു മധ്യഗാസയിലെ ദെയിർ അൽ ബലായിലേക്കുള്ള യാത്രാമധ്യേ ലോറികളിൽനിന്നു സഹായവസ്തുക്കൾ അപഹരിക്കപ്പെട്ടു. ഡ്രൈവർ മർദനത്തിനിരയായി. ഗതികെട്ട ജനങ്ങളുടെ അരാജകത്വമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽ കണ്ടത്.
ഗാസയിൽ പട്ടിണിമരണങ്ങൾ നടക്കുന്നതായും ലോക ഭക്ഷ്യപദ്ധതി വൃത്തങ്ങൾ പറഞ്ഞു. ഭക്ഷണവും ശുദ്ധജലവും അപൂർവമായിത്തുടങ്ങി. വനിതകളും കുട്ടികളും അടക്കം പോഷകാഹാരക്കുറവ് നേരിടുകയാണ്.