ആദ്യമുണ്ടാക്കിയ നാലുദിന വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. പത്തുവീതം ബന്ദികളെക്കൂടി മോചിപ്പിക്കാമെന്ന ഹമാസിന്റെ വാഗ്ദാനത്തിലാണ് ഇന്നലെയും ഇന്നുമായി രണ്ടു ദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടിയത്.
ഇതിനിടെ, എല്ലാ ബന്ദികളും തങ്ങളുടെ കസ്റ്റഡിയിലല്ലെന്നും പലസ്തീൻ ഇസ്ലാമിക് ജിഹാദ് പോലുള്ള ചെറിയ ഭീകര സംഘടനകളുടെ കീഴിലാണു കുറച്ചു ബന്ദികളെന്നും ഹമാസ് നേതൃത്വം ഇന്നലെ ഖത്തറിൽ പറഞ്ഞു.
വെടിനിർത്തൽ കാലത്ത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഗാസയിലേക്ക് കൂടുതൽ സഹായമെത്തിക്കുന്നത് തുടരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ, വെസ്റ്റ്ബാങ്ക്, യുഎഇ എന്നിവടങ്ങളാണു സന്ദർശിക്കുക. എല്ലാ ബന്ദികളുടെയും മോചനം, ഗാസയിലേക്കു കൂടുതൽ സഹായം എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണു സന്ദർശനം.