റഷ്യൻ നാവിക തലസ്ഥാനത്ത് യുക്രെയ്ൻ ആക്രമണം
Saturday, September 23, 2023 12:59 AM IST
മോസ്കോ: റഷ്യൻ നാവികസേനയുടെ കരിങ്കടൽ പടയുടെ തലസ്ഥാനത്ത് യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിലെ സെവാസ്തപോൾ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനത്ത് കുറഞ്ഞത് ഒരു മിസൈലെങ്കിലും പതിച്ചുവെന്നാണു റിപ്പോർട്ട്. കെട്ടിടത്തിൽ വലിയ അഗ്നിബാധയുണ്ടായി. മരിച്ചത് റഷ്യൻ നാവികസേനാംഗമാണ്.
വീണ്ടും മിസൈൽ ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ സെവാസ്തപോൾ നഗരത്തിന്റെ ഹൃദയഭാഗം ഒഴിവാക്കണമെന്ന് ക്രിമിയയിലെ റഷ്യൻ അധികൃതർ നിർദേശിച്ചു.
2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിൽ യുക്രെയ്ൻ സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
സെവാസ്തപ്പോൾ തുറമുഖത്ത് അടുത്തിടെയുണ്ടായ മിസൈൽ ആക്രമണത്തിൽ റഷ്യയുടെ യുദ്ധക്കപ്പലിനും അന്തർവാഹിനിക്കും വലിയതോതിൽ കേടുപാടുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
റഷ്യയുടെ പ്രസിദ്ധമായ വ്യോമപ്രതിരോധ സംവിധാനവും തകർത്തുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടിട്ടുണ്ട്.
............
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് അമേരിക്ക 32.5 കോടി ഡോളറിന്റെ സഹായംകൂടി പ്രഖ്യാപിച്ചു. വ്യോമപ്രതിരോധം പീരങ്കി ഷെല്ലുകൾ മുതലായ ആയുധങ്ങളാണ് ഇതിലൂടെ യുക്രെയ്നു ലഭിക്കുക.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ അമേരിക്കാ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനമുണ്ടായത്. വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി.
അതേസമയം, കഴിഞ്ഞവർഷത്തെ അമേരിക്കാ സന്ദർശനത്തിൽ ലഭിച്ച വൻ സ്വീകരണത്തെ അപേക്ഷിച്ച് തണുത്ത സമീപനമാണ് ഇക്കുറി സെലൻസ്കി നേരിട്ടത്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യണമെന്ന സെലൻസ്കിയുടെ ആവശ്യം പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവും ഹൗസ് സ്പീക്കറുമായ കെവിൻ മക്കാർത്തി നിരസിച്ചു. പ്രസിഡന്റ് ബൈഡൻ യുക്രെയ്നു വൻതുക നല്കുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്.
അമേരിക്കാ സന്ദർശനം പൂർത്തിയാക്കിയ സെലൻസ്കി ഇന്നലെ അപ്രതീക്ഷിതമായി കാനഡയിലെത്തി.