ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന് അരികിലെത്തി
Thursday, January 26, 2023 12:45 AM IST
വാഷിംഗ്ടൺ ഡിസി: 2019ലെ സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസിലെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യയും പാക്കിസ്ഥാനുമായി അമേരിക്ക നടത്തിയ ചർച്ചകളാണു പ്രതിസന്ധി ഒഴിവാക്കിയെന്ന് അദ്ദേഹത്തിന്റെ ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിംഗ് ഫോർ ദ അമേരിക്കാ ഐ ലവ്’ എന്ന ആത്മകഥയിൽ പറയുന്നു.
2019 ഫെബ്രുവരിയിൽ ജയ്ഷ് ഇ മുഹമ്മദ് ഭീകരർ പുൽവാമയിൽ 42 സൈനികരെ വധിച്ചതിനു പ്രതികാരമായി ഇന്ത്യൻ സേന പാക്കിസ്ഥാനുള്ളിൽ കടന്നു ഭീകര ക്യാന്പുകൾ തകർത്തിരുന്നു. തുടർന്ന് പാക് പോർ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുകയും ഇവരെ തുരത്താനുള്ള ശ്രമത്തിനിടെ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാന്റെ പിടിയിലാവുകയുമുണ്ടായി.
പോംപിയോ ആ സമയം ഉത്തരകൊറിയയുമായുള്ള ചർച്ചയ്ക്ക് വിയറ്റ്നാമിലെ ഹാനോയിയിൽ ആയിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഫോൺ കോളിൽ ഉണർന്ന ആ രാത്രിയെക്കുറിച്ചു മറക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന്റെ എന്തുമാത്രം അടുത്തെത്തിയെന്ന് ആർക്കുമറിയില്ല.
“പാക്കിസ്ഥാൻ അണ്വായുധങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യ പ്രത്യാക്രമണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇന്ത്യൻ പ്രതിനിധി ഫോണിൽ അറിയിച്ചു. ഞാനുടൻതന്നെ അന്നത്തെ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനുമായി ചർച്ച നടത്തുകയും തുടർന്ന് പാക്കിസ്ഥാൻ സൈനിക മേധാവിയായിരുന്ന ജനറൽ ഖമർ ബജ്വയെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രതിനിധി പറഞ്ഞ കാര്യം അറിയിക്കുകയും ചെയ്തു.
പാക്കിസ്ഥാൻ അണ്വായുധം പ്രയോഗിക്കാൻ ഒരുങ്ങുന്നില്ലെന്നും ഇന്ത്യ ആക്രമണത്തിനൊരുങ്ങുന്നുവെന്നു പാക്കിസ്ഥാൻ സംശയിക്കുന്നതായും ബജ്വ അറിയിച്ചു. തുടർന്നുള്ള കുറച്ചു മണിക്കൂറുകളിൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പ്രതിനിധികളുമായി ചർച്ച നടത്തി. ഇരുവിഭാഗത്തിനും കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണു പ്രതിസന്ധി അയഞ്ഞതെന്നു പോംപിയോ അവകാശപ്പെടുന്നു.