റോം: ലോകത്ത് ക്രൈസ്തവപീഡനം മൂന്നു ദശകത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. ഓപ്പൺ ഡോർസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2022ൽ ലോകത്താകെ പീഡനത്തിനിരയായത് 36 കോടി ക്രൈസ്തവരാണ്. ലോകത്തെ ക്രൈസ്തവപീഡനം ഏറ്റവും കൂടുതലുള്ള 50 രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത് വടക്കൻ കൊറിയ ആണ്. തലേ വർഷം അഫ്ഗാനിസ്ഥാനായിരുന്നു ഒന്നാം സ്ഥാനത്ത്.
2022ൽ അഫ്ഗാനിസ്ഥാന്റെ റാങ്ക് ഒന്പത് ആണ്. രാജ്യത്തെ ക്രൈസ്തവർ കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ ഒളിവിൽ കഴിയുകയോ ചെയ്യുന്നതുമൂലമാണിതെന്ന് ഓപ്പൺ ഡോർസിന്റെ ഇറ്റാലിയൻ ഡയറക്ടർ ക്രിസ്റ്റ്യൻ നാനി പറയുന്നു.
അഫ്ഗാനിസ്ഥാനിൽ അവശേഷിച്ച ഏതാനും ക്രൈസ്തവർ ആദിമസഭയിലേതിനു തുല്യമായ ജീവിതമാണു നയിക്കുന്നതെന്ന് നാനി പറഞ്ഞു. ജീവനു ഭീഷണിയുള്ളതിനാൽ രഹസ്യമായാണ് ഇവർ ക്രൈസ്തവവിശ്വാസത്തിൽ തുടരുന്നത്. മതപീഡനത്തെത്തുടർന്നുള്ള പലായനം മൂലം ‘അഭയാർഥി സഭ’ എന്ന പ്രതിഭാസം വർധിച്ചുവരികയാണെന്നു നാനി ചൂണ്ടിക്കാട്ടി.
2022ൽ ക്രൈസ്തവപീഡനം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു. സോമാലിയ, യെമൻ, എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, സുഡാൻ, ചൈന എന്നിവയാണു ക്രൈസ്തവപീഡനത്തിൽ മുന്നിൽ നില്ക്കുന്ന രാജ്യങ്ങൾ.
നൈജീരിയയിലാണു ലോകത്ത് ഏറ്റവും അധികം ക്രൈസ്തവർ കൂട്ടക്കൊല ചെയ്യപ്പെടുന്നത്. 2022ൽ 5014 ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടു. ലോകമാകെ കൊല്ലപ്പെട്ട 5621 ക്രൈസ്തവരിൽ 90 ശതമാനം നൈജീരിയയിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ തട്ടിക്കൊണ്ടുപോകപ്പെട്ടതും നൈജീരിയയിലാണ്. ആകെ എണ്ണത്തിന്റെ 90 ശതമാനമാവും ഈ ആഫ്രിക്കൻ രാജ്യത്താണ്. ആഫ്രിക്കൻരാജ്യങ്ങളിൽ തട്ടിക്കൊണ്ടുപോകൽ ബിസിനസായി മാറിയെന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
1993 മുതൽ പ്രതിവർഷം ലോകമാകെ നടക്കുന്ന ക്രൈസ്തവപീഡനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന സന്നദ്ധ സംഘടനയാണ് ഓപ്പൺ ഡോർസ്. 1993ൽ 40 രാജ്യങ്ങളിലാണ് ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടിരുന്നത്. ഇന്നത് 76 രാജ്യങ്ങളിലാണ്.
കൊലപാതകം, നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം, മാനഭംഗപ്പെടുത്തൽ, മർദ്ദനം, ഭരണ-അധികാരവിഭാഗത്തിന്റെ അവഗണനയും തഴയലും, അവകാശങ്ങൾ നിഷേധിക്കൽ എന്നിവയെല്ലാം പീഡനങ്ങളിൽപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.