ഫുക്കുഷിമ ആണവനിലയത്തിലെ ജലം കടലിലേക്ക് ഒഴുക്കും
Wednesday, April 14, 2021 12:33 AM IST
ടോക്കിയോ: അടച്ചുപൂട്ടിയ ഫുക്കുഷിമ ആണവനിലയത്തിലെ ആണവ ഘനജലം രണ്ടു വർഷംകൊണ്ട് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിക്കളയുന്നതിനു ജാപ്പനീസ് സർക്കാർ അനുമതി നൽകി. അയൽരാജ്യങ്ങളുടെയും പ്രദേശവാസികളുടെയും മീൻപിടിത്തക്കാരുടെയും പ്രതിഷേധത്തിന് ഈ തീരുമാനം കാരണമായിട്ടുണ്ട്.
2011ൽ സുനാമിയെയും ഭൂകന്പത്തെയും തുടർന്ന് ആണവ റിയാക്ടറിൽ കേടുപാടുകൾ സംഭവിച്ചപ്പോൾ ടാങ്കുകളിൽ സൂക്ഷിച്ചിരുന്ന ജലമാണു കടലിലേക്ക് ഒഴുക്കിക്കളയുന്നത്. ആണവ റിയാക്ടറിലെ ഘനജലം മലിനപ്പെടുകയും ആണവകണങ്ങൾ കലരുകയും ചോർച്ചയുണ്ടാവുകയും ചെയ്തു.
ഘനജലം കടലിലേക്ക് ഒഴുക്കിക്കളയൽ മാത്രമാണു സാധ്യമായ മാർഗമെന്നു മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി യോഷിഹിതെ സുഗ പറഞ്ഞു.
ആണവജലം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ നീക്കത്തിനെതിരേ ചൈന രംഗത്തെത്തി. മനുഷ്യനും സമുദ്രസന്പത്തിനും ഭീഷണിയാവുമെന്നു ചൈന പറഞ്ഞു.