സ്ത്രീകൾക്കു ദേവാലയ ശുശ്രൂഷയിൽ കൂടുതൽ പങ്കാളിത്തം
Tuesday, January 12, 2021 12:00 AM IST
വത്തിക്കാൻ സിറ്റി: ദേവാലയ മദ്ബഹായിൽ ശുശ്രൂഷിക്കാനും തിരുക്കർമങ്ങൾക്കിടെ വിശുദ്ധഗ്രന്ഥ വായനകൾ നടത്താനും സ്ത്രീകൾക്ക് അനുവാദം നൽകിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറത്തിറക്കി. “സ്പിരിത്തൂസ് ദോമിനി’’ എന്ന പേരുള്ള ഈ ഉത്തരവ് ലത്തീൻ സഭാ നിയമത്തിന്റെ കാനോനാ 230, ഖണ്ഡിക 1 ഭേദഗതി ചെയ്തുകൊണ്ടാണ് പ്രാബല്യത്തിലാകുന്നത്.
അൾത്താര ശുശ്രൂഷകരായി പാശ്ചാത്യ കത്തോലിക്കാ സഭയിൽ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർക്ക് ചട്ടപ്രകാരം ഈ ശുശ്രൂഷകൾ ഏല്പിച്ചുനല്കുവാനുള്ള വ്യവസ്ഥകൾ നിലവിൽ വരികയാണ്. 1972-ൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ ഈ ശുശ്രൂഷകളെ പൗരോഹിത്യപദവിക്കു പ്രാരംഭമായുള്ള ചെറുപട്ടങ്ങളായി പരിഗണിക്കുന്നതു നിർത്തലാക്കിയിരുന്നു. അതുകൊണ്ട് പുതിയ ഭേദഗതികളെ സ്ത്രീകളുടെ പൗരോഹിത്യപദവിയിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതില്ല.
അൾത്താര, വചന ശുശ്രൂഷകൾ ചെയ്യാൻ ലത്തീൻ സഭയിലെ അല്മായ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരം കൈവന്നിരിക്കുകയാണ്.