ഫ്രാൻസും തുർക്കിയും നയതന്ത്ര യുദ്ധത്തിൽ
Monday, October 26, 2020 12:30 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മാനസികാരോഗ്യത്തെപ്പറ്റി തുർക്കി പ്രസിഡന്റ് റെസിപ് എർദോഗാൻ ശനിയാഴ്ച നടത്തിയ പരാമർശം ഇന്നലെയും ആവർത്തിച്ചു. ഫ്രാൻസിനോട് വെറുപ്പ് ആളിക്കത്തിക്കാനുള്ള തുർക്കിയുടെ ശ്രമത്തെ അപലപിക്കുന്നതായും തുർക്കിയിലെ സ്ഥാനപതിയെ തിരിച്ചു വിളിക്കുന്നതായും ഫ്രഞ്ച് നയതന്ത്ര വിഭാഗം മേധാവി ജീൻ-യീവ്സ് ല് ദ്റിയൻ അറിയിച്ചു.
മധ്യധരണ്യാഴിയിലെ എണ്ണപര്യവേഷണം, ലിബിയയിലെയും നഗോർണോ-കരാബാക്കിലെയും യുദ്ധം മുതലായ വിഷയങ്ങളിൽ ഇരു രാജ്യങ്ങലും തമ്മിലുള്ള ഭിന്നത സാമുവൽ പാറ്റിയുടെ കൊലപാതകത്തോടെ ഫ്രാൻസിൽ രൂപം കൊണ്ട പുതിയ അന്തരീക്ഷത്തിൽ രൂക്ഷമായി. ഫ്രഞ്ച്-ടർക്കിഷ് നയതന്ത്രബന്ധത്തിൽ ആദ്യമായാണ് ഒരു രാജ്യം തന്റെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെ വിദേശകാര്യപ്രതിനിധി ജോസെപ് ബോറെൽ തുർക്കിയുടെ അപകടകരമായ ഏറ്റുമുട്ടൽമാർഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ധാർഷ്ട്യവും മര്യാദകേടുമാണ് തുർക്കിയുടെ പ്രതികരണത്തിലുള്ളതെന്ന് ഫ്രാൻസ് കുറ്റപ്പെടുത്തി. ഫ്രഞ്ച് ഉത്പനങ്ങൾ ബഹിഷ്കരിക്കണമെന്ന് തുർക്കി ആവശ്യപ്പെടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പശ്ചിമേഷ്യയിലെ ഇതരരാജ്യങ്ങളിലും ഈ ആവശ്യം ഉയർന്നിട്ടുണ്ട്.